ടിക് ടോക് ബാൻ ചെയ്ത് അമേരിക്ക പാസാക്കിയ നിയമത്തിനെതിരെ ചൈനീസ് ആപ്പായ ടിക് ടോക്കും മാതൃ കമ്പനിയായ ബൈറ്റ്ഡാൻസും ചൊവ്വാഴ്ച യുഎസ് ഫെഡറൽ കോടതിയെ സമീപിച്ചു. അമേരിക്കയിൽ 170 ദശലക്ഷം ആളുകൾ ഉപയോഗിക്കുന്ന ടിക് ടോക് നിരോധിക്കുന്നതിനോ വിൽക്കുന്നതിനോ ആയി പ്രസിഡന്റ് ബൈഡൻ ഒപ്പിട്ട നിയമം തടയണം എന്ന ആവശ്യം ഉന്നയിച്ചാണ് ഇവർ കോടതിയെ സമീപിച്ചത്. അമേരിക്ക പാസാക്കിയ ഈ നിയമം ഭരണഘടനാ വിരുദ്ധമാണെന്നാണ് ഇവരുടെ അഭിപ്രായം.
ഏപ്രിൽ 24-ന് ബൈഡൻ ഒപ്പുവെച്ച നിയമം, ബൈറ്റ്ഡാൻസിന് 2025 ജനുവരി 19 വരെ ടിക് ടോക് വിൽക്കുന്നതിന് സമയം നൽകുന്നുണ്ട് അല്ലെങ്കിൽ നിരോധനം നേരിടേണ്ടിവരുമെന്നാണ് വ്യക്തമാക്കുന്നത്.
ടിക് ടോക് നിരോധിക്കാനല്ല പകരം ദേശീയ സുരക്ഷയുടെ ഭാഗമായി ചൈനീസ് അധിഷ്ഠിത ഉടമസ്ഥാവകാശം അവസാനിപ്പിക്കുന്നത് കാണാൻ ആണ് ആഗ്രഹിക്കുന്നതെന്ന് വൈറ്റ് ഹൗസ് പറഞ്ഞു. കേസിനെ കുറിച്ച് കൂടുതൽ പ്രതികരിക്കാൻ വൈറ്റ് ഹൗസും നീതിന്യായ വകുപ്പും ഇതുവരെ തയ്യാറായിട്ടില്ല.
അമേരിക്കയുടെ ഡാറ്റ ആക്സസ് ചെയ്യുന്നതിനും ചാരപ്രവർത്തി നടത്താനും ടിക് ടോക്കിലൂടെ ചൈനക്ക് സാധിക്കും എന്ന് നിയമനിർമാതാക്കൾക്ക് സംശയം തോന്നിയതിനാൽ ബില്ല് അവതരിപ്പിച്ച് വൈകാതെ തന്നെ നിയമം പാസാക്കപ്പെട്ടു.
ഇത്തരം ആപ്പുകളുടെ ഉടമസ്ഥാവകാശമുള്ള ബൈറ്റ്ഡാൻസ് കമ്പനി ഉയർത്തുന്ന ദേശീയ സുരക്ഷാ ഭീഷണിയെ മറികടക്കുന്നതിനുള്ള ഉപാധിയാണ് ഇതെന്ന് ഒരു ചൈനീസ് ഹൗസ് കമ്മിറ്റിയിലെ ഡെമോക്രാറ്റ് പ്രതിനിധി രാജ കൃഷ്ണാമൂർത്തി അഭിപ്രായപ്പെട്ടു.