ജെസ്ന കേസില്‍ സിബിഐ കേസ് ഡയറി കോടതിയില്‍ ഹാജരാക്കി. ജെസ്‌നയുടെ പിതാവ് കോടതിയില്‍ ഇന്നലെ ചില തെളിവുകള്‍ നല്‍കിയിരുന്നു.
സിബിഐ അന്വേഷണത്തില്‍ ഈ കാര്യങ്ങള്‍ വന്നോ എന്ന് അറിയാനായിട്ടാണ് സിബിഐയോട് കേസ് ഡയറി ഹാജരാക്കാൻ നിർദ്ദേശം നല്‍കിയത്. ഹർജി വീണ്ടും ഈ മാസം എട്ടിന് പരിഗണിക്കും. ജെസ്ന തിരോധാന കേസില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് പിതാവ് ജെയിംസ് സീല്‍ ചെയ്ത കവറില്‍ നല്‍കിയ തെളിവുകള്‍ ഇന്നലെയാണ് കോടതി സ്വീകരിച്ചത്.
സിബിഐ പരിശോധിക്കാത്ത എന്തെങ്കിലും തെളിവുകള്‍ ഹാജരാക്കുകയാണെങ്കില്‍ തുടരന്വേഷണം നടത്താമെന്നായിരുന്നു സിബിഐ നിലപാട്. അതിനാല്‍ തെളിവുകള്‍ താരതമ്യം ചെയ്ത ശേഷമായിരിക്കും തുരന്വേഷണത്തിന്‍റെ കാര്യത്തില്‍ തിരുവനന്തപുരം സിജെഎം കോടതി ഉത്തരവിടുക.
തുടരന്വേഷണം ആവശ്യപ്പെട്ടാണ് ജെസ്നയുടെ പിതാവ് കോടതിയെ സമീപിച്ചത്. ജെസ്ന ജീവിച്ചിരിപ്പില്ലെന്നാണ് അച്ഛൻ പറയുന്നത്. ജെസ്ന തിരോധാന കേസില്‍ സിബിഐ എത്തിപ്പെടാത്ത കാര്യങ്ങള്‍ സമാന്തര അന്വേഷണത്തിലൂടെ കണ്ടെത്തിയെന്ന് പിതാവ് അവകാശപ്പെടുന്നു.
ജെസ്നയുടെ സഹപാഠിയായ സുഹൃത്ത് തെറ്റുകാരനല്ല, മറ്റൊരു സുഹൃത്താണ് ഇതിന് പിന്നില്‍ പ്രവർത്തിച്ചത്. ഇതിന്‍റെ തെളിവ് കയ്യിലുണ്ടെന്നും കോടതിയില്‍ കൈമാറിയെന്നുമാണ് പിതാവ് പറയുന്നത്.