ടെസ്റ്റ് പരിഷ്കരണത്തിനെതിരേ ഡ്രൈവിങ് സ്കൂളുകാരുടെ പ്രതിഷേധം തുടരവേ സമയവായനീക്കവുമായി മോട്ടോർവാഹനവകുപ്പ്.
സി ഐ ടി യു, ഐ എൻ ടി യു സി, ബി എം എസ് അടക്കമുള്ള തൊഴിലാളി സംഘടനകളുടെ വ്യാപക പ്രതിഷേധത്തിന് മുന്നിലാണ് ഗതാഗതവകുപ്പ് ഡ്രൈവിങ് ടെസ്റ്റ് പരിഷ്ക്കരണത്തില്‍ ഭേദഗതിക്ക് തയ്യാറായത്.
പ്രതിഷേധത്തിന് മുന്നില്‍ പിന്നോട്ടില്ലെന്ന് പ്രഖ്യാപിച്ച ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ യൂണിയനുകളുമായി നടത്തിയ ചർച്ചയില്‍ സമരം തീർക്കാൻ സർക്കുലർ പരിഷ്കരിച്ച് ഇറക്കാമെന്ന് ഉറപ്പ് നല്‍കിയിരുന്നു.
പ്രതിഷേധത്തിന്റെ പശ്ചാത്തലത്തില്‍ മേയ് മുതല്‍ പ്രഖ്യാപിച്ചിരുന്ന പുതിയരീതിയിലെ ടെസ്റ്റിങ് രീതി തത്കാലം പിൻവലിച്ചിട്ടുണ്ട്. പ്രത്യക്ഷത്തില്‍ പിന്മാറ്റമെന്ന് തോന്നാമെങ്കിലും നിലവിലെ റോഡ് ടെസ്റ്റ് കടുപ്പിച്ചിരിക്കുകയാണ് .
'എച്ച്' പരീക്ഷണം തത്കാലം തുടരുമെങ്കിലും റോഡിലെ പരിശോധനയില്‍ പാസായാലേ ഇനി 'എച്ച്' പരീക്ഷണം നടത്തൂ. ഉദാരസമീപനമായിരുന്നു റോഡ് ടെസ്റ്റില്‍. നിരപ്പായ റോഡില്‍ നാല് ഗിയർ മാറ്റി ഒരുമിനിറ്റ് ഓടിക്കുന്നവർക്ക് ലൈസൻസ് കിട്ടുമായിരുന്നു. കയറ്റത്തില്‍ നിർത്തി വാഹനം മുന്നോട്ടെടുക്കുന്നത് ഉള്‍പ്പെടെ ഡ്രൈവിങ് മികവ് പൂർണമായി പരിശോധിക്കണമെന്നാണ് വ്യവസ്ഥ. ഇനി ഇത് കർശനമായി പരിശോധിക്കും.കുറഞ്ഞത് 10-12 മിനിറ്റെങ്കിലും റോഡില്‍ ഓടിക്കേണ്ടിവരും. കയറ്റവും ഇറക്കവും സിഗ്നലുകളും തിരക്കേറിയ കവലകളുമൊക്കെ പിന്നിടേണ്ടിവരും. ഗതാഗതനിയമങ്ങള്‍ പാലിച്ച് ഓടിക്കുന്നവർ മാത്രമാകും പാസാകുക.