തൃശൂർ പൂരം അലങ്കോലപ്പെടുത്തിയ സംഭവത്തില്‍ ഹൈക്കോടതി സർക്കാരിനോട് വിശദീകരണം തേടി. ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന ഹർജിയിലാണ് സർക്കാരിന്റെ വിശദീകരണം തേടിയത്.
കേസ് രജിസ്റ്റർ ചെയ്തോയെന്നതിലും ജുഡീഷ്യല്‍ അന്വേഷണം ആലോചനയിലുണ്ടോ എന്ന കാര്യത്തിലും വിശദീകരണം നല്‍കണമെന്ന് കോടതി നിർദേശിച്ചു. ഉദ്യോഗസ്ഥർക്കെതിരെ വകുപ്പ് അന്വേഷണം നടന്നോ എന്ന കാര്യത്തില്‍ വിശദീകരണം നല്‍കണം.
ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്റെ ഹർജിയിലാണ് കോടതി ഇടപെടല്‍. തൃശൂർ പൂരം അലങ്കോലപ്പെടുത്തിയ സംഭവത്തില്‍ സിറ്റി പൊലീസ് കമ്മീഷണർ അങ്കിത് അശോകനെയും അസിസ്റ്റന്റ് കമ്മീഷണർ സുദർശനനെയും സ്ഥലം മാറ്റാൻ മുഖ്യമന്ത്രി നിർദേശം നല്‍കിയിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതിയോടു കൂടിയാണ് സർക്കാർ നടപടിയെടുത്തത്.
തൃശ്ശൂർ പൂരത്തിന്റെ വെടിക്കെട്ട് വൈകിയതിന് പിന്നില്‍ പൊലീസ് എന്ന ആരോപണം ശക്തമാകുന്നതിനിടെ ആനകള്‍ക്ക് പട്ട കൊണ്ടുവരുന്നവരെയും കുടമാറ്റത്തിന് കുട കൊണ്ടുവരുന്നവരെയും പൊലീസ് തടയുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു.