ലക്നൌ: റോബർട്ട് വാദ്രയെ സ്ഥാനാർത്ഥിയാക്കണമെന്ന് ആവശ്യപ്പെട്ട് അമേത്തിയിലെ കോണ്‍ഗ്രസ് ഓഫീസിന് മുന്നില്‍ പോസ്റ്ററുകള്‍.
ഗൌരിഗഞ്ചിലെ കോണ്‍ഗ്രസ് ഓഫീസിന് മുൻപിലാണ് വ്യവസായിയും പ്രിയങ്ക ഗാന്ധിയുടെ ഭർത്താവുമായ വാദ്രയെ സ്ഥാനാർത്ഥിയാക്കണമെന്ന് ആവശ്യപ്പെട്ട് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. രാഷ്ട്രീയത്തിലിറങ്ങാൻ തീരുമാനിച്ചതായി നേരത്തെ വദ്ര വ്യക്തമാക്കിയിരുന്നു.
ഗാന്ധി കുടുംബത്തില്‍ നിന്ന് ബിസിനസ് നടത്തുന്നതിനെക്കാള്‍ എളുപ്പം രാഷ്ട്രീയത്തില്‍ ഇറങ്ങുന്നതാണെന്നും വാദ്ര നേരത്തെ അഭിപ്രായപ്പെടുന്നു. അമേത്തിയില്‍ മത്സരിക്കാൻ ജനങ്ങള്‍ നിർബന്ധിക്കുന്നതായും പാർട്ടിയുടെ അനുമതി വാങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കുകയുണ്ടായി.
‘ബിജെപി എന്നെയും എൻറെ വ്യവസായങ്ങളെയും കുടുംബത്തെയും കുറിച്ച് പല അഭ്യൂഹങ്ങളും പ്രചരിപ്പിച്ചിട്ടുണ്ട്. ഇതൊക്കെ രാഷ്ട്രീയ പ്രതികാരമാണെന്ന് ജനം കാണുന്നുണ്ട്. അതിനാല്‍ ഞാൻ രാഷ്ട്രീയത്തില്‍ നില്ക്കുകയാണെങ്കില് ഇതൊക്കെ പാർലമെൻറിലും തെരുവിലും ഒക്കെ നേരിടാൻ കഴിയും എന്ന് അവർ കരുതുന്നത്. അതിനാല്‍ എനിക്ക് കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാനാവും എന്ന് വിശ്വസിക്കുന്നവരുണ്ട്. ഈ കുടുംബത്തില്‍ നിന്ന് ബിസിനസ് ചെയ്യുന്നതിനെക്കാള്‍ എളുപ്പം രാഷ്ട്രീയത്തില്‍ ഇറങ്ങുന്നതാണ്.ഇതുവരെ ഞാൻ മാറിനിന്നു. എന്നാല്‍ പല രാഷ്ട്രീയക്കാരും ചേർന്ന് എന്നെ ഇതിലേക്ക് തള്ളിയിട്ടിരിക്കുകയാണ്’.
അതേസമയം അമേത്തിയില്‍ മത്സരിക്കണമെന്ന റോബര്‍ട്ട് വാദ്രയുടെ ആവശ്യം നേരത്തെ കോണ്‍ഗ്രസ് തള്ളിയിരുന്നു. കുടുംബ പാര്‍ട്ടിയെന്ന മോദിയുടെ പരിഹാസത്തിന് ആക്കം കൂട്ടുമെന്ന വിലയിരുത്തല്‍ കോണ്‍ഗ്രസിനുള്ളിലുണ്ടായി. അതേസമയം അമേഠിയിലെയും റായ്ബറേലിയിലെയും സ്ഥാനാർത്ഥികളെ കോണ്‍ഗ്രസ് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. രാഹുലിനെയോ പ്രിയങ്കയെയോ മത്സരിപ്പിക്കാൻ കോണ്‍ഗ്രസില്‍ നീക്കമുണ്ട്. അതിനിടെയാണ് വാദ്രയെ മത്സരിപ്പിക്കണമെന്ന പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്.