ആലപ്പുഴ: ആലപ്പുഴയില്‍ 60കാരിയെ കൊന്ന് വീട്ടിനകത്ത് കുഴിച്ചുമൂടി. പൂങ്കാവ് വടക്കന്‍ പറമ്പില്‍ റോസമ്മയാണ് കൊല്ലപ്പെട്ടത്. ഇവരെ കഴിഞ്ഞ ദിവസം മുതല്‍ കാണാനില്ലായിരുന്നു. സംഭവത്തില്‍ പ്രതിയെന്ന് സംശയിക്കുന്ന സഹോദരന്‍ ബെന്നിയെ കസ്റ്റഡിയിലെടുത്ത് പൊലീസ് ചോദ്യം ചെയ്ത് വരുന്നു.
കഴിഞ്ഞ 18മുതലാണ് റോസമ്മയെ കാണാതായത്. റോസമ്മയ്ക്കായുള്ള തിരച്ചില്‍ നടക്കുന്നതിനിടെ, വാക്കുതര്‍ക്കത്തിന് ഒടുവില്‍ സഹോദരിയെ കൊലപ്പെടുത്തി എന്നാണ് ബെന്നി പൊലീസിന് നല്‍കിയ മൊഴി. ഇന്ന് രാവിലെ സഹോദരിയുടെ മകളോടാണ് ഇക്കാര്യം ബെന്നി ആദ്യം വെളിപ്പെടുത്തിയത്. ഒരു കൈയ്യബദ്ധം പറ്റിയെന്ന് പറഞ്ഞ് കൊണ്ടാണ് നടന്നകാര്യം ബെന്നി വിശദീകരിച്ചത്. വിവരം അറിഞ്ഞ് പൊലീസ് സ്ഥലത്തെത്തുകയായിരുന്നു.
ബെന്നിയെയും കൂട്ടി വീട്ടിലെത്തിയ പൊലീസ് മൃതദേഹം പുറത്ത് എടുക്കുകയായിരുന്നു. റോസമ്മ വിവാഹിതയാണ്. രണ്ടു മക്കളുണ്ട്. ഭര്‍ത്താവ് ഇവരെ ഉപേക്ഷിച്ച് പോയിട്ട് കാലം ഏറെയായതായാണ് വിവരം.
സഹോദരൻ ബെന്നിയ്ക്കൊപ്പമായിരുന്നു റോസമ്മയുടെ താമസം. ഇതിനിടെ വീണ്ടുംവിവാഹം കഴിക്കാൻ റോസമ്മ ആഗ്രഹിച്ചിരുന്നു. കൈനകരിയിലെ ഒരു വിവാഹദല്ലാള്‍ മുഖേന വിവാഹക്കാര്യവും ശരിയായി. മെയ് ഒന്നിന് വിവാഹം നടത്താനും നിശ്ചയിച്ചു. ഇതിനിടെയാണ് കൊലപാതകം .
റോസമ്മ വീണ്ടും വിവാഹം കഴിക്കുന്നതിനെ ബെന്നിയും ബന്ധുക്കളും എതിർത്തിരുന്നതായാണ് വിവരം. വിവാഹക്കാര്യത്തെച്ചൊല്ലി ബെന്നിയും റോസമ്മയും തമ്മില്‍ കഴിഞ്ഞദിവസം വഴക്കുണ്ടായെന്നും ഇത് കൊലപാതകത്തില്‍ കലാശിച്ചെന്നുമാണ് സൂചന.