കൊളംബോ: ശ്രീലങ്കയില്‍ മോട്ടോര്‍ റേസിനിടെ കാര്‍ ഇടിച്ചുണ്ടായ അപകടത്തില്‍ ഏഴ് പേര്‍ക്ക് ദാരുണാന്ത്യം. 21 പേര്‍ക്ക് പരിക്കേറ്റു.
ശ്രീലങ്കൻ സൈന്യം ഞായറാഴ്ച സംഘടിപ്പിച്ച മോട്ടോർ സ്‌പോർട്‌സ് മത്സരത്തിനിടെയാണ് അപകടമുണ്ടായത്. റേസ് കാർ കാണികള്‍ക്കിടയിലേക്ക് പാഞ്ഞുകയറുകയായിരുന്നു.
സംഭവത്തിന്റെ വീഡിയോ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
https://twitter.com/i/status/1782029365687308627
കാര്‍ മറിഞ്ഞതിനെ തുടര്‍ന്ന് മറ്റ് ഡ്രൈവര്‍മാരോട് വേഗത കുറയ്ക്കാന്‍ നിര്‍ദ്ദേശിച്ച് ട്രാക്ക് മാര്‍ഷലുകള്‍ മഞ്ഞ പതാക വീശുന്നത് വീഡിയോയില്‍ കാണാം. അപകടത്തെ തുടര്‍ന്ന് ആളുകള്‍ പരിഭ്രാന്തരായി നിലവിളിക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്.
27 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും, ഏഴ് പേര്‍ മരണത്തിന് കീഴടങ്ങിയെന്നും വക്താവ് നിഹാല്‍ തല്‍ദുവ ഫറഞ്ഞു. എട്ട് വയസുള്ള ഒരു പെണ്‍കുട്ടിയും മരിച്ചവരില്‍ ഉള്‍പ്പെടുന്നുവെന്നും നിഹാല്‍ വ്യക്തമാക്കി.
മോട്ടോര്‍ റേസ് പ്രോത്സാഹിപ്പിക്കുന്നതിനായി ഗേറ്റുകള്‍ കാണികള്‍ക്കായി സൗജന്യമായി തുറന്നുകൊടുത്തതായി സൈനിക മേധാവി വിക്കും ലിയാനഗെ പറഞ്ഞു. ഫോക്സ് ഹില്‍ സർക്യൂട്ടില്‍ ഏകദേശം 100,000 കാണികള്‍ ഉണ്ടായിരുന്നുവെന്ന് ലിയാനഗെ പറഞ്ഞു.
ലോകത്തിലെ ഏറ്റവും അപകടകരമായ റോഡുകളില്‍ ഒന്നാണ് ശ്രീലങ്കയിലെ റോഡുകള്‍.