ഇംഫാല്‍: ലോക്സഭാ തിരഞ്ഞെടുപ്പില്‍ ആദ്യഘട്ട വോട്ടെടുപ്പിനിടെ മണിപ്പൂരില്‍ നടന്നത് വ്യാപക സംഘര്‍ഷങ്ങള്‍ .സംഘർഷമുണ്ടായ മണിപ്പൂരിലെ 11 ബൂത്തുകളില്‍ ഏപ്രില്‍ 22ന് റീപോളിങ് നടക്കും.
മണിപ്പൂർ മുഖ്യ തെരഞ്ഞെടുപ്പ് വരണാധികാരിയാണ് പുതിയ റീപോളിങ് തീയതി പ്രഖ്യാപിച്ചത്. 19ന് നടന്ന വോട്ടെടുപ്പില്‍ മണിപ്പൂരില്‍ 69.18 ശതമാനം പോളിങ് ആണ് രേഖപ്പെടുത്തിയത്.
ഖുറൈ അസംബ്ലി മണ്ഡലത്തില്‍ മൊയ്രാങ്കാമ്ബ് സജീബ് അപ്പർ പ്രൈമറി സ്‌കൂള്‍, എസ്. ഇബോബി പ്രൈമറി സ്‌കൂള്‍ (ഈസ്റ്റ് വിങ്), ക്ഷേത്രിഗാവോ-നാല് ബൂത്ത്, ഉറിപോക്ക്-മൂന്ന് ബൂത്ത്, തോങ്‌ജു-ഒരു ബൂത്ത്, കൊന്തൗജം-ഒരു ബൂത്ത് എന്നിവിടങ്ങളിലാണ് റീപോളിങ് നടത്തുക.
ആദ്യഘട്ട വോട്ടെടുപ്പിനിടെ സംസ്ഥാനത്തെ നിരവധിയിടങ്ങളില്‍ സംഘർഷം ഉണ്ടായതായി റിപ്പോർട്ട് ചെയ്തിരുന്നു. നാല് സ്ഥലങ്ങളിലായി അക്രമികള്‍ നാല് വോട്ടുയന്ത്രങ്ങള്‍ തകർത്തു. ഒരു ബൂത്തില്‍ അജ്ഞാതർ വോട്ടുയന്ത്രം അഗ്നിക്കിരയാക്കുകയും ചെയ്തിരുന്നു. അക്രമികളെ പിരിച്ചുവിടാൻ പൊലീസിന് വെടിവെക്കേണ്ട സാഹചര്യം ഉണ്ടായി.
ബിഷ്ണുപുർ ജില്ലയിലെ തമ്‌നപോക്പിയില്‍ പോളിങ് ബൂത്ത് പിടിച്ചെടുക്കാൻ ആയുധധാരികള്‍ ശ്രമം നടത്തി. വോട്ടർമാരെ പോളിങ്ങില്‍ നിന്ന് പിന്തിരിപ്പിക്കലായിരുന്നു ഇവരുടെ ലക്ഷ്യം.
ഇന്നലെ മൊയ്‌രാങ്ങില്‍ കോണ്‍ഗ്രസ് ബൂത്ത് ഏജന്റിനെ സായുധസംഘം തട്ടിക്കൊണ്ടുപോയി. കോണ്‍ഗ്രസ് എജന്റ്റ് ആണെന്ന് ഉറപ്പുവരുത്തിയാണ് തട്ടിക്കൊണ്ടുപോയത്. ബൂത്തുകള്‍ പിടിച്ചെടുക്കുകയും തിരഞ്ഞെടുപ്പില്‍ കൃത്രിമം കാട്ടുകയും ചെയ്തുവെന്നാരോപിച്ച് 47 പോളിങ് സ്‌റ്റേഷനുകളില്‍ റീപോളിങ് നടത്തണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നു