കീവ്: യുക്രെയ്ൻ പ്രസിഡൻറ് വ്ലാദിമർ സെലൻസ്കിയെ കൊല്ലാൻ റഷ്യയുടെ രഹസ്യ പദ്ധതിയെന്ന് ആരോപണം. ഇതിനായി വിവരം ശേഖരിക്കാൻ റഷ്യയുടെ മിലിട്ടറി ഇൻറലിജൻസുമായി ബന്ധം പുലർത്തിയ ചാരനെ അറസ്റ്റ് ചെയ്തതായി പോളണ്ട് അറിയിച്ചു.
യുക്രെയ്ൻ സുരക്ഷാ വിഭാഗങ്ങളുടെ സഹകരണത്തോടെ ആണ് പോളണ്ട് പൊലീസ് ചാരനെ പിടികൂടിയത്.
യൂറോപ്യൻ യൂണിയൻ അംഗമായ പോളണ്ട്, റഷ്യയുടെ ആക്രമണത്തെ പ്രതിരോധിക്കുന്നതില്‍ യുക്രൈനെ സഹായിക്കുന്ന രാജ്യമാണ്. സെലൻസ്കി ഉപയോഗിക്കുന്ന പോളണ്ടിലെ ഒരു വിമാനത്താവളത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കാൻ ആണ് പവല്‍ കെ എന്ന് പേരുള്ള ചാരൻ ശ്രമിച്ചത്. ഇയാള്‍ പോളണ്ട് പൗരൻ തന്നെയാണ്. ഇയാള്‍ എന്തെങ്കിലും വിവരം റഷ്യയ്ക്ക് ഇതിനകം കൈമാറിയിട്ടുണ്ടോ എന്ന് അന്വേഷണം നടക്കുകയാണ്.
യുക്രെയ്ൻ പ്രസിഡൻറിനെ കൊലപ്പെടുത്താൻ റഷ്യ ശ്രമിക്കുവെന്ന വിവരത്തില്‍ അറസ്റ്റ് ഇതാദ്യമാണ്. യുക്രെയ്നുമായുള്ള യുദ്ധത്തില്‍ ഇതിനകം 50,000 റഷ്യൻ സൈനികർ കൊല്ലപ്പെട്ടിട്ടുണ്ട്.