മോഷണ കുറ്റം അടക്കമുളള കുറ്റങ്ങള്‍ ചുമത്തിയാണ് തിരുവനന്തപുരം സിജെഎം കോടതി കേസെടുത്തത്. പി ശശിയെ കൂടാതെ ഡിജിപി പത്മകുമാർ, ശോഭന ജോർജ് എന്നിവരും കേസില്‍ പ്രതികളാണ്. പ്രതികളോട് മെയ് 31 ന് ഹാജരാകാന്‍ നിർദേശിച്ച് കോടതി സമന്‍സ് അയച്ചു.
മോഷണ കുറ്റത്തിന് പുറമെ അന്യായമായി തടങ്കലില്‍ വയ്ക്കല്‍, ഭീഷണിപ്പെടുത്തല്‍, വ്യാജ തെളിവ് നല്‍കല്‍, ഇലക്‌ട്രോണിക്‌സ് തെളിവുകള്‍ നശിപ്പിക്കല്‍, എന്നീ കുറ്റങ്ങളും പ്രതികള്‍ക്കെതിരെ ചുമത്തി.
വ്യാജ വാർത്ത പ്രസിദ്ധീകരിച്ചുവെന്ന ശോഭന ജോർജിന്റെ പരാതിയില്‍ 1999ല്‍ നന്ദകുമാറിനെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തിരുന്നു. നായനാർ സർക്കാരിന്റെ കാലഘട്ടത്തിലായിരുന്നു അറസ്റ്റ്. അന്ന് മുഖ്യമന്ത്രി നായനാരുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായിരുന്ന പി ശശിയുടെ സ്വാധീനത്തിലാണ് അറസ്റ്റ് നടന്നതെന്നായിരുന്നു ഹര്‍ജിക്കാരന്റെ ആരോപണം.
2010ല്‍ ഫയല്‍ ചെയ്ത കേസില്‍ 14 വര്‍ഷത്തിന് ശേഷമാണ് കോടതി കേസ് എടുത്തത്. അന്തരിച്ച ഐപിഎസ് ഉദ്യോഗസ്ഥൻ അരുണ്‍കുമാർ സിൻഹയും കേസില്‍ പ്രതിയാണ്.