പരിപാടിക്ക് ശേഷം നടന്ന സംഗീത നിശയില്‍ എം എസ് എഫ് പ്രവർത്തകർ മുസ്ലീം ലീഗിൻ്റെയും, എം എസ് എഫ് ൻ്റെയും കൊടി വീശി. രാഹുല്‍ ഗാന്ധിയുടെ പ്രചരണത്തില്‍ കൊടി ഉപയോഗിക്കേണ്ടതില്ല എന്ന ധാരണ എം എസ് എഫ് പ്രവർത്തകർ തെറ്റിച്ചു എന്ന് പറഞ്ഞ് കെ എസ് യു പ്രവർത്തകർ കൊടി വീശിയത് ചേദ്യം ചെയ്തു. മുതിർന്ന നേതാക്കള്‍ ഇടപെട്ട് പ്രവർത്തകരെ ശാന്തരാക്കി.
വയനാട് ലോക്സഭാ മണ്ഡലത്തില്‍ രാഹുല്‍ ഗാന്ധിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് കൊടികള്‍ ഉപയോഗിക്കില്ലെന്ന് എം.എം. ഹസ്സൻ കാലേകൂട്ടി അറിയിച്ചിരുന്നു. രാഹുല്‍ ഗാന്ധിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ കോണ്‍ഗ്രസിൻ്റെയോ സഖ്യകക്ഷികളുടെയോ കൊടികള്‍ ഉപയോഗിക്കേണ്ടതില്ലെന്നാണ് തീരുമാനമെന്ന് യുഡിഎഫ് കണ്‍വീനർ കൂടിയായ ഹസ്സൻ പറഞ്ഞു. എന്നാല്‍, തീരുമാനത്തിന് കാരണമൊന്നും പറയാൻ അദ്ദേഹം തയ്യാറായില്ല.
ഈ മാസം ആദ്യം വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ റോഡ്ഷോയ്ക്കിടെ കോണ്‍ഗ്രസ് പാർട്ടിയുടെയോ സഖ്യകക്ഷിയായ മുസ്ലിം ലീഗിന്റേയോ കൊടികള്‍ ഉപയോഗിക്കേണ്ടതില്ലെന്ന തീരുമാനം ബി.ജെ.പിക്കും സി.പി.എമ്മിനും രാഷ്ട്രീയ വാഗ്വാദങ്ങള്‍ക്ക് ഇടം നല്കി. കോണ്‍ഗ്രസ് ബി.ജെ.പിയെ ഭയക്കുന്നതിനാലാണ് പതാകകള്‍ ഉപയോഗിക്കാത്തതെന്ന് സി.പി.എം. ആരോപിച്ചപ്പോള്‍, മുസ്ലീം ലീഗിനെ കുറിച്ച് രാഹുല്‍ ഗാന്ധിക്ക് നാണക്കേട് തോന്നിയത് കൊണ്ടാണെന്നും, അവരുടെ പിന്തുണ നിരസിക്കാൻ അദ്ദേഹത്തോട് ആവശ്യപ്പെടുന്നുവെന്നും ബി.ജെ.പി. അവകാശപ്പെട്ടു.