ന്യൂഡല്‍ഹി: കണ്ണൂർ സർവ്വകലാശാല അസ്സോസിയേറ്റ് പ്രൊഫസർ തസ്തികകയിലേക്ക് പ്രിയ വർഗീസിൻറെ നിയമനം ശരിവച്ച ഹൈക്കോടതി വിധിക്കെതിരായ ഹർജി അടിയന്തരമായി കേള്‍ക്കണമെന്ന ഹർജിക്കാരൻറെ ആവശ്യം സുപ്രീം കോടതി വീണ്ടും തള്ളി.
ഈ ഹർജി അടിയന്തരമായി കേള്‍ക്കേണ്ട ആവശ്യകത എന്താണെന്ന് ഹർജിക്കാരനായ ജോസഫ് സ്‌കറിയയുടെ അഭിഭാഷകനോട് സുപ്രീം കോടതി ചോദിച്ചു.
ജസ്റ്റിസ് ജെ.കെ. മഹേശ്വരി അധ്യക്ഷനായ ബെഞ്ചാണ് പ്രിയ വർഗീസിന് എതിരെ യുജിസിയും ജോസഫ് സ്കറിയയും നല്‍കിയ ഹർജികള്‍ പരിഗണിക്കുന്നത്. ഈ ബെഞ്ചിന് മുമ്ബാകെയാണ് ഹർജി അടിയന്തരമായി പരിഗണിക്കണമെന്ന് ജോസഫ് സ്‌കറിയയുടെ അഭിഭാഷകൻ ആവശ്യപ്പെട്ടത്. എന്നാല്‍, ഹർജിക്കാരൻറെ ആവശ്യം അംഗീകരിക്കാൻ ബെഞ്ച് തയ്യാറായില്ല. കഴിഞ്ഞ ആഴ്ചയും ഇതേ ആവശ്യം ജോസഫ് സ്‌കറിയയുടെ അഭിഭാഷകൻ ആവശ്യപ്പെട്ടെങ്കിലും കോടതി അംഗീകരിച്ചിരുന്നില്ല.