തൃശൂർ: ചരിത്ര പ്രസിദ്ധമായ തൃശൂർ പൂരത്തിന് തുടക്കമായി. താള, വാദ്യ, വര്‍ണ വിസ്മയങ്ങളൊരുക്കിയ പൂരാവേശം മേളപ്പെരുക്കങ്ങളുടെ അകമ്പടിയോടെ പെയ്തിറങ്ങുന്നതിന്റെ ആവേശലഹരിയിലാണ് തൃശൂർ .
കണിമംഗലം ശാസ്താവിന്റെ എഴുന്നള്ളത്തോടെയാണ് പൂരത്തിന് തുടക്കമിട്ടത്. പഞ്ചവാദ്യ, പാണ്ടിമേളങ്ങളുടെ അകമ്ബടിയോടെ വടക്കുന്നാഥ ക്ഷേത്രത്തില്‍ എത്തിയ കണിമംഗലം ശാസ്താവ് തെക്കേ ഗോപുരനടവഴി അകത്തേയ്ക്ക് പ്രവേശിച്ചു.
എട്ട് ഘടക ക്ഷേത്രങ്ങളിലെ പൂരങ്ങളും ഉച്ചയോടെ വടക്കുന്നാഥ സന്നിധിയില്‍ സംഗമിക്കും. തുടർന്ന് വർണ്ണവാദ്യമേളങ്ങളുടെ ആഘോഷമായി മഠത്തില്‍വരവും ഇലഞ്ഞിത്തറമേളവും കുടമാറ്റവും അരങ്ങേറും. പൂരനഗരിയിലേക്ക് ജനസാഗരമാണ് ഒഴുകുന്നത്.
രാവിലെ ഏഴ് മണിയോടെ കണിമംഗലം ശാസ്താവ് എഴുന്നള്ളി തെക്കേ നടയിലൂടെ വടക്കുംനാഥക്ഷേത്രത്തില്‍ പ്രവേശിച്ച് പൂരത്തെ വിളിച്ചുണർത്തി. കണിമംഗലം ശാസ്താവിന് പിന്നാലെ ഘടക പൂരങ്ങളുടെ വരവ് തുടങ്ങി. 11 മണിയോടെയാണ് മഠത്തില്‍ വരവ്. ഉച്ചയ്ക്ക് രണ്ട് മണിയോടെ ഇലഞ്ഞിത്തറമേളം തുടങ്ങും. 3 മണിക്ക് നായ്ക്കനാലില്‍ നിന്ന് ആരംഭിക്കുന്ന തിരുവമ്ബാടിയുടെ മേളം ക്ഷേത്രത്തിന് പുറത്ത് ശ്രീമൂലസ്ഥാനത്ത് കൊട്ടിത്തിമിർക്കും. വൈകിട്ട് 5.30 നാണ് കുടമാറ്റം തുടങ്ങുന്നത്. പൂര നഗരിയില്‍ ജനങ്ങളുടെ സൂരക്ഷ കണക്കിലെടുത്ത് പൊലീസ് കണ്ട്രോള് റൂം തുറന്നിട്ടുണ്ട്.
പൂരപ്രേമികളുടെ ഇഷ്ടതാരം തെച്ചിക്കോട്ടുകാവ് രാമചന്ദ്രനാണ് ഇത്തവണ നെയ്തലക്കാവിലമ്മയുടെ തിടമ്ബേറ്റുന്നത് .ചെറിയൊരു ഇടവേളയ്ക്ക് ശേഷമാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ വീണ്ടും നെയ്തലക്കാവിലമ്മയുടെ തിടമ്ബേറ്റുന്നത്.