സി എസ് ഐ സഭയുടെയും സി എസ് ഐ ട്രസ്റ്റ് അസോസിയേഷന്റെയും ഭരണ മേൽനോട്ടം വഹിക്കാൻ മദ്രാസ് ഹൈക്കോടതി രണ്ടു റിട്ടയേർഡ് ജഡ്‌ജിമാരെ നിയമിച്ചു. ഡയോസിസ് കൗൺസിലുകളിലേക്കും സിനഡിലേക്കും തിരഞ്ഞെടുപ്പുകൾ പൂർത്തിയാകുന്നതു വരെയാണ് ഈ അഡ്മിനിസ്ട്രേറ്റർമാർ ചുമതല വഹിക്കുക.
മുൻ ജഡ്ജുമാരായ ആർ. ബാലസുബ്രഹ്മണ്യൻ, വി. ഭാരതീദാസൻ എന്നിവരെയാണ് ജസ്റ്റിസ് ആർ. സുബ്രഹ്മണ്യനും ആർ. ശക്തിവേലും അടങ്ങുന്ന ഡിവിഷൻ ബെഞ്ച് നിയമിച്ചത്. ഇവർ ഉടൻ ചുമതലയേൽക്കണം. ആവശ്യമെങ്കിൽ സഹായത്തിനു റിട്ടയേർഡ് ജഡ്ജുമാരെ നിയമിക്കാനുളള സ്വാതന്ത്ര്യം അവർക്കു കോടതി നൽകി.
സി എസ് ഐ സിനഡ് തുടക്കത്തിൽ രണ്ടു ജഡ്ജുമാർക്കും 10 ലക്ഷം രൂപ പ്രതിഫലമായി നൽകണം. അവർ സഹായത്തിനു നിയമിക്കുന്ന റിട്ടയേർഡ് ഡിസ്‌ട്രിക്‌ട് ജഡ്ജുമാർക്കു മൂന്നു ലക്ഷം രൂപ വീതവും.
2023ൽ സിംഗിൾ ബെഞ്ച് നൽകിയ ഉത്തരവിനെതിരെ എത്തിയ അപ്പീലുകൾ പരിഗണിച്ചാണ് ഡിവിഷൻ ബെഞ്ച് ഈ ഉത്തരവ് നൽകിയത്.
ദക്ഷിണേന്ത്യയിലും ശ്രീലങ്കയിലും പ്രൊട്ടസ്റ്റന്റ് സഭകളുടെ ചുമതല വഹിച്ച സി എസ് ഐ തുടക്കത്തിൽ ഏതാനും വ്യക്തികൾ നയിച്ച റജിസ്റ്റർ ചെയ്യാത്ത സ്ഥാപനം ആയിരുന്നുവെന്നു ജസ്റ്റിസ് സുബ്രമണ്യൻ ചൂണ്ടിക്കാട്ടി. 1947 സെപ്റ്റംബർ 27നു നിലവിൽ വന്ന സഭ സി എസ് ഐ ഭരണഘടന എന്ന പേരിലുളള കുറെ ചട്ടങ്ങൾ കൊണ്ടാണ് ഭരിക്കപ്പെട്ടിരുന്നത്.
ആധ്യാത്മിക കാര്യങ്ങൾ നോക്കുന്ന സി എസ് ഐ യുടെ ഭരണാവശ്യങ്ങൾക്കാണ് 1956ൽ കമ്പനി ആക്ട് അനുസരിച്ചു റജിസ്റ്റർ ചെയ്ത സി എസ് ഐ ട്രസ്റ്റ് അസോസിയേഷൻ നിലവിൽ വന്നത്. എന്നാൽ ഇലക്ട്‌റൽ കോളജ് തന്നെ കൃത്യമല്ലാത്തതിനാൽ കഴിഞ്ഞ തിരഞ്ഞെടുപ്പിനു സാധുതയില്ല. അതു കൊണ്ടു പുതുതായി തിരഞ്ഞെടുപ്പ് നടത്താൻ കോടതി അഡ്മിനിസ്ട്രേറ്റർമാരെ നിയമിക്കുന്നു.
Court appoints Administrators for CSI and CSI Trust Association