Image

ഫൊക്കാനയിൽ വിടുവായത്തം നിർത്തണം

Published on 16 April, 2024
ഫൊക്കാനയിൽ വിടുവായത്തം നിർത്തണം

വലിയ കാര്യങ്ങൾ ചെയ്യുമെന്ന പ്രഖ്യാപനത്തോടെ അധികാരമേറ്റ ഫൊക്കാന നേതൃത്വം ഇപ്പോൾ ശ്രദ്ധിക്കപ്പെടുന്നത് നെടുങ്കൻ വിടുവായത്തം പറയുന്നതിലൂടെയാണെന്നത് ഖേദകരമാണ്. മറ്റുള്ളവരെ കുറ്റം പറയുന്നവർ തങ്ങളുടെ യോഗ്യതകളും തങ്ങൾ വന്ന വഴികളും ഒന്ന് തിരിഞ്ഞു നോക്കുന്നത് നന്നായിരിക്കും.

മുൻപൊരു പൊതുയോഗത്തിൽ കേട്ടത് പെരുമ്പാമ്പിന്റെ  ഉപമയാണ്. പെരുമ്പാമ്പ് പട്ടിണി കിടക്കുന്നു. മൃഗ ഡോക്റ്ററോട് ചോദിച്ചപ്പോൾ അത് വളർത്തുന്നയാളെ തിന്നാനുള്ള തയ്യാറെടുപ്പിന്റെ ഭാഗമെന്നായിരുന്നു മറുപടി. അത് പോലെ സംഘടനയിലും പെരുമ്പാമ്പുകൾ ഉണ്ടെന്നു പറഞ്ഞപ്പോൾ അത് ആരെയൊക്കയാണ് ഉദ്ദേശിച്ചതെന്ന് പലരും മനസ്സിലെങ്കിലും കരുതിയിരിക്കണം.

ഇപ്പോഴിതാ പുതിയ പ്രഖ്യാപനം: സംഘടന ആരുടേയും തറവാട്ടു സ്വത്തല്ല, സംഘടനയിൽ മങ്കി സിൻഡ്രോം എന്നൊക്കെ. കേൾക്കാൻ നല്ല സുഖം.

ഇത് ആരെപ്പറ്റിയാണ് പറയുന്നത്? കേട്ടിരുന്ന ആരെങ്കിലും ഇത്ര നിരുത്തരവാദപരമായ പ്രസ്താവനയെ ചോദ്യം ചെയ്തു കണ്ടില്ല.

ഒരു കാലത്ത് സംഘടന ഇല്ലാതാകുന്ന സ്ഥിതിവന്നപ്പോൾ അതിനെ നിലനിർത്തിയവർ പലരുണ്ട്. അവർ സഹിച്ച ത്യാഗത്തിന്റെയും കഷ്ട്ടപ്പാടിന്റെയും ഫലമായാണ് ഫൊക്കാന ഇന്നത്തെ നിലയിൽ നിൽക്കുന്നതെന്ന്  സംഘടനയുമായി ദീര്ഘകാലമായി ബന്ധമുള്ളവർക്ക് അറിയാം. അവരാണോ   കസേരകൾ മാറി മാറി ഇരിക്കുന്ന മങ്കി സിൻഡ്രോമിന്റെ ആൾക്കാർ? അവർ അങ്ങനെ മാറി മാറി ഇരുന്ന് സംഘടനയെ വളർത്തിയത് കൊണ്ടാണ് ഇന്നത്തെ സംഘടന ഉള്ളതെന്നത് മറക്കരുത്.

സംഘടന തറവാട്ടു സ്വത്തല്ല എന്ന് പറയുന്ന നേതാക്കൾ തങ്ങളുടെ പിൻഗാമികളെ നിയമിക്കുന്നതിന് അർത്ഥമെന്താണ്? കേട്ടുകേഴ്വി ഉള്ള കാര്യമല്ല ഇത്. അനാവശ്യമായ വീറും  വാശിയും ഉള്ള  ഒരു തെരഞ്ഞെടുപ്പ് ഉണ്ടാവാൻ കാരണമെന്ത്? എന്തിന്റെയൊക്കെയോ പിന്തുടർച്ചക്ക് അതാവശ്യമാണത്രെ. അത് എന്തൊക്കെയാണെന്നു വിശദീകരിച്ചാൽ കൊള്ളാം.

ഇപ്പോൾ മത്സരരംഗത്തുള്ളവരൊക്കെ തികച്ചും യോഗ്യരായ സ്ഥാനാര്ഥികളാണ്. ഒരു കൂട്ടർ ഇപ്രാവശ്യവും മറ്റൊരു കൂട്ടർ അടുത്ത പ്രാവശ്യവും സ്ഥാനാർഥികളായി വന്നിരുന്നെങ്കിൽ ഇലക്ഷൻ പോലും  ഒരു പക്ഷെ ഒഴിവാകുമായിരുന്നു.

അതിനു പകരം ഇപ്പോൾ കീരിയും പാമ്പും പോലെ കടിപിടി കൂടാൻ  കാരണമെന്ത്?

സംഘടനയിൽ ദീർഘകാലം  പ്രവർത്തിക്കാതെ ഓടിവന്നു നേതാവാകുന്നത് എത്രകണ്ട് ഗുണകരമാണെന്ന് ചിന്തിക്കേണ്ടതുണ്ട്. ഫോമായിൽ പല  സ്ഥാനങ്ങളിലൊക്കെ പ്രവർത്തിച്ചവർക്ക് മാത്രമേ ഉന്നത നേതൃത്വത്തിലേക്ക് വരാനാകു. സംഘടനയിൽ ദീര്ഘകാലമായി പ്രവർത്തിക്കാതെ നേതാവാകുന്നത് അഭിലഷണീയമോ?

അതുപോലെ ജനങ്ങളുമായി ബന്ധം നേതാക്കൾക്ക് വേണ്ടേ? അതോ ദന്തഗോപുരത്തിലിരുന്നു സംസാരിച്ചാൽ മാത്രം  മതിയോ?

Join WhatsApp News
വിടുവായൻ 2024-04-16 17:41:15
അതു നിർത്തിയാൽ സംഘടന തന്നെ ഇല്ലാതാകില്ലെ. ഈ വിടുവായത്തരം കൊണ്ടല്ലെ കുറേ പേർ നേതാവ് ചമഞ്ഞു നടക്കുന്നത്.
Wellwisher 2024-04-17 00:20:14
പുതിയ ഭരണസമിതി നിലവിൽ വന്ന ശേഷം ഫൊക്കാനയുടെ പോക്ക് അത്ര ആരോഗ്യപരമായ രീതിയിലല്ല. കാര്യങ്ങളുടെ തീരുമാനം ഒക്കെ ഒരു ഏകാധിപത്യ രീതിയിലാണ്. കൺവെൻഷന്റെ കാര്യങ്ങൾ പോലും കമ്മിറ്റിയിൽ വിശദമായി ചർച്ച ചെയ്യപ്പെട്ടിട്ടില്ല. ഫൊക്കാനക്കു വേണ്ടി നാളിതുവരെ കഷ്ട്ടപെട്ടു അതിന്റെ സൽപ്പേര് നിലനിർത്തിയവരെ പരിഹസിക്കുന്നത് നല്ലതല്ല. ഫൊക്കാനയിൽ ഒരു പ്രവർത്തന പാരമ്പരിയുമില്ലാതെ, ഒരു സുപ്രഭാതത്തിൽ, നടപ്പിലാക്കാൻ കഴിയാത്ത വലിയ വാഗ്ദാനങ്ങൾ നൽകി, പണത്തിൽ ബലത്തിൽ മാത്രം ഭാരവാഹികൾ ആയവർ, നീലവെള്ളത്തിൽ വീണ കുറുക്കനെപ്പോലെ, "ഞാനാണ് രാജാവ്, ഞാൻ പറയും, നിങ്ങൾ അനുസരിക്കും എന്ന മനോഭാവം പുലർത്തുന്നത് ശരിയല്ല. കൂട്ടായ പ്രവർത്തനത്തിൽക്കൂടി മാത്രമേ ഒരു പ്രസ്ഥാനത്തിന് നിലനിൽപ്പുള്ളൂ. നിലവിലെ സാഹചര്യങ്ങൾ നിരീക്ഷിച്ചു ഡെലിഗേറ്റുകൾ ഒന്ന് മാറി ചിന്തിക്കുന്നത് നല്ലതായിരിക്കും.
അമേരിക്കൻ മല്ലു 2024-04-18 16:41:22
പത്രക്കാർക്ക് പൈസ കൊടുത്തു പരിപോഷിപ്പുന്നതു കൊണ്ട് ഇത്തരം സംഘടനകൾ ഊർദ്ധശ്വാസം വലിച്ചു വലിച്ചു കിടക്കുന്നു. ഇത്തരം സംഘടനകൾ ഇനിയും അധിക നാൾ നല്ല രീതിയിൽ പോകില്ല . ആനക്കും ആമക്കും കോവിഡിന് ശേഷം ആരോഗ്യമില്ലാതായി. പെരുപാമ്പും മങ്കിയും മാത്രമല്ല, പെരുച്ചാഴി വരെ ഇനി നുഴഞ്ഞുകയറും.
josecheripuram 2024-04-18 23:45:42
Why you guys write in disguised names, Stand up for what is right, even if you are standing alone. We are carbon copy of Indian Politics, In India we can buy Votes intimidate Voters by manipulating with Food and Drinks, Is the office bearers of an association that important?
Oru pranchi 2024-04-19 02:22:56
ഇതെല്ലാം പൈസയുടെ കളിയല്ലേ? ഫൊക്കാനയുടെ ഇപ്പോഴത്തെ നേതാവ് രണ്ടര ലക്ഷം ഡോളർ മുഖ്യമന്ത്രിക്കു കൊടുത്തു. പേര് കിട്ടി. ഫോമയുടെ ഇപ്പോഴത്തെ നേതാവ് തെരഞ്ഞെടുപ്പ് സമയത്തു പറഞ്ഞു, “ഞാൻ പ്രസിഡന്റ് ആയാൽ പുതിയ ആസ്ഥാനം ഉണ്ടാക്കുവാൻ രണ്ടര ലക്ഷം ഡോളർ കൊടുക്കുമെന്ന്. ഇപ്പോഴും ഇതിന്റെയൊക്കെ പുറകെ നടക്കുന്ന പ്രാഞ്ചിയേട്ടന്മാരെ പറഞ്ഞാൽ മതിയല്ലോ! കഷ്ടം!!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക