കല്‍പറ്റ: പൂക്കോട് വെറ്ററിനറി സർവകലാശാല വിദ്യാർഥി സിദ്ധാർഥന്‍റെ മരണത്തിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് സി.ബി.ഐ സംഘം ഹോസ്റ്റലിലെത്തി.ഹോസ്റ്റലില്‍ സിദ്ധാർഥനെ മരിച്ചനിലയില്‍ കണ്ടവരോട് ശനിയാഴ്ച ഹാജരാകാൻ സി.ബി.ഐ നിർദേശം നല്‍കിയിരുന്നു.
ഹോസ്റ്റലിലെത്തുന്ന സംഘം മൃതദേഹം കണ്ടെത്തിയ കുളിമുറിയില്‍ ശാസ്ത്രീയ പരിശോധന നടത്തും.ഇതിനുള്ള ഫോറൻസിക് സംഘം അടക്കം ഹോസ്റ്റലില്‍ എത്തിയിട്ടുണ്ട്. ഡല്‍ഹിയില്‍നിന്ന് എസ്.പി. സുന്ദര്‍വേലിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് എത്തിയത്.കല്‍പറ്റ ഡിവൈ.എസ്.പിയുടെ നേതൃത്വത്തില്‍ പൊലീസും ഒപ്പമുണ്ട്.
അതെസമയം സിദ്ധാർഥന്‍റെ മരണവുമായി ബന്ധപ്പെട്ട കേസ് കൊച്ചിയിലെ സി.ബി.ഐ കോടതിയിലേക്കു മാറ്റാൻ തീരുമാനമായിട്ടുണ്ട്.കേസില്‍ എഫ്.ഐ.ആർ സമർപ്പിച്ച സി.ബി.ഐ, കഴിഞ്ഞ ദിവസം സിദ്ധാർഥന്റെ കുടുംബത്തിന്റെ മൊഴി രേഖപ്പെടുത്തിയിരുന്നു. സിദ്ധാർഥന്റേത് കൊലപാതകമാണെന്ന സംശയത്തില്‍ ഉറച്ചുനില്‍ക്കുന്നെന്ന് കുടുംബം പ്രതികരിച്ചിരുന്നു