കോതമംഗലം: വെള്ളിയാഴ്ച്ച രാത്രി സ്വകാര്യ വ്യക്തിയുടെ കിണറ്റില്‍ വീണ കാട്ടാനയെ രക്ഷപ്പെടുത്തി.16 മണിക്കൂറുകള്‍ നീണ്ട രക്ഷാദൗത്യത്തിന് ഒടുവിലാണ് ആനയെ ജെസിബി ഉപയോഗിച്ച് കിണറിന്റെ വശമിടിച്ച് കരയ്ക്ക് കയറ്റിയത്.
രക്ഷപ്പെടുത്തിയ ആനയെ കാടുകയറ്റാനുള്ള ശ്രമം തുടരുകയാണ്. മൂന്ന് കിലോമീറ്ററോളം ജനവാസ മേഖലയായതിനാല്‍ പടക്കം പൊട്ടിച്ചും നാട്ടുകാർ ഒച്ചയുണ്ടാക്കിയും ആനയെ ഓടിക്കുകയായിരുന്നു. പ്രദേശത്ത് നാലു മണി വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു.
ഇന്നലെ രാത്രിയോടെയാണ് ചെറിയ കുളത്തിനോട് സമാനമായ കിണറ്റിലേക്ക് കാട്ടാന വീണത്. ആഴം കുറഞ്ഞ കിണറായിരുന്നെങ്കിലും ഏറെ പ്രയാസപ്പെട്ടാണ് ആനയെ കരയകയറ്റിയത്.
ഇതേ സമയം ആനയെ മയക്കുവെടി വെക്കാത്തതില്‍ പ്രദേശത്ത് നാട്ടുകാരുടെ പ്രതിഷേധിച്ചു . ആനയെ മയക്കുവെടിവെച്ച് പിടികൂടി മറ്റൊരിടത്തേക്ക് മാറ്റണമെന്ന ആവശ്യം ഇവര്‍ ഇന്നലെ രാവിലെ മുതല്‍ മുന്നോട്ട് വെച്ചിരുന്നു. എന്നാല്‍ കിണറ്റില്‍ നിന്നും കയറ്റിയ ആന സ്ഥലത്ത് നിന്ന് ഓടുകയായിരുന്നു. ആനയെ മയക്ക് വെടിവെച്ച് പിടികൂടി സുരക്ഷിതമായി കാട്ടിലേയ്ക്ക് അയക്കാൻ വനംവകുപ്പ് തയ്യാറായില്ലെന്നാണ് നാട്ടുകാരുടെ പരാതി.ഈ ആനകാരണം ബൈക്കിൽ നിന്ന് വീണ് പരിക്ക് പറ്റി രണ്ടു മാസമാണ് ജൂവൽ ജൂഡി എന്ന പ്രദേശവാസി വീട്ടിലിരുന്നത്.
ഉദ്യോഗസ്ഥര്‍ വഞ്ചിച്ചുവെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. നേരത്തെ മുതല്‍ ആന ശല്യത്തില്‍ പൊറുതിമുട്ടിയിരിക്കുകയായിരുന്നു ജനങ്ങള്‍. അതിനിടെയാണ് ആന കിണറ്റില്‍ വീണത്. നീതി വേണമെന്ന ആവശ്യവുമായി കിണറിന്റെ ഉടമകളും രംഗത്തെത്തിയിട്ടുണ്ട്.