പത്തനംതിട്ട: ബി.ജെ.പി ദേശീയ സെക്രട്ടറിയും പാർട്ടി വക്താവും പത്തനംതിട്ടയിലെ ബി.ജെ.പി സ്ഥാനാർഥിയുമായ അനില്‍ ആന്‍റണിക്കെതിരെ മാനനഷ്ടത്തിന് വക്കീല്‍ നോട്ടീസ്.
ആലപ്പുഴ ജില്ല കോണ്‍ഗ്രസ് കമ്മിറ്റി അംഗം സജീവ് ജനാർദനനാണ് നോട്ടീസ് അയച്ചത്.ഇന്ത്യൻ നാഷനല്‍ കോണ്‍ഗ്രസിലെ നേതാക്കളും പ്രവർത്തകരും ഇവിടുത്തെ പാർട്ടി പണി നിർത്തി പാകിസ്‌താനിലേക്ക് പോകണമെന്ന അനില്‍ ആന്‍റണിയുടെ പ്രസ്‌താവനക്കെതിരെയാണ് നടപടി.
ഇത് കോണ്‍ഗ്രസ് പ്രവർത്തകരുടെയും നേതാക്കളുടെയും ആത്‌മാഭിമാനത്തിനാണ് മുറിവേല്‍പിച്ചതെന്ന് നോട്ടീസില്‍ ചൂണ്ടിക്കാട്ടുന്നു. കോണ്‍ഗ്രസ് നേതാക്കള്‍ ബി.ജെ.പിക്കെതിരെ തെരുവുനായ്ക്കെളപ്പോലെ കുരക്കുകയാണെന്നും അനില്‍ ആന്‍റണി പറഞ്ഞിരുന്നു.
തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്ന ശേഷമുള്ള ഈ ആക്ഷേപ പ്രസ്‌താവനകള്‍ പെരുമാറ്റച്ചട്ടത്തിന്‍റെ ലംഘനമാണെന്നും സജീവ് വ്യക്തമാക്കിയിട്ടുണ്ട്. അനില്‍ ആന്‍റണിയുടെ ദേശവിരുദ്ധ പാർട്ടി വിരുദ്ധ ആക്ഷേപങ്ങള്‍ നിരുപാധികം പിൻവലിക്കണമെന്നും അല്ലെങ്കില്‍ മാനനഷ്ടത്തിന് 10 കോടി രൂപ നല്‍കണമെന്നും സജീവ് ജനാർദനൻ ആവശ്യപ്പെട്ടു. വക്കീല്‍ നോട്ടീസിന്‍റെ കോപ്പി ഡി.ജി.പിക്കും തെരഞ്ഞെടുപ്പു കമീഷനും അയച്ചിട്ടുണ്ട്.