പോക്സോ കേസിലെ ശിക്ഷ മരവിപ്പിക്കണം എന്നാവശ്യപ്പെട്ടുള്ള മോൻസണ്‍ മാവുങ്കലിന്റെ ഹർജി ഹൈക്കോടതി തള്ളി.
വിചാരണ കോടതിയുടെ കണ്ടെത്തലുകള്‍ ശരിവെക്കുന്ന തെളിവുകളുണ്ടെന്ന് വിലയിരുത്തിയാണ് കോടതി ഉത്തരവ്.
വിദ്യാഭ്യാസത്തിനുള്ള സഹായം വാഗ്ദാനം ചെയ്ത് വീട്ടുജോലിക്കാരിയുടെ മകളെ പലതവണ പീഡിപ്പിച്ചു എന്ന കേസിലാണ് മോൻസണ്‍ ശിക്ഷിക്കപ്പെട്ടത്. പെണ്‍കുട്ടിയുടെ അമ്മ നല്‍കിയ പരാതിയില്‍ എറണാകുളം നോർത്ത് പൊലീസാണ് കേസെടുത്തത്. പീഡനം നടന്നത് 2019 ല്‍ ആണെങ്കിലും പുരാവസ്തു തട്ടിപ്പ് കേസില്‍ 2021 ല്‍ മോൻസണ്‍ അറസ്റ്റിലായതിന് ശേഷമാണ് പെണ്‍കുട്ടിയുടെ അമ്മ പരാതി നല്‍കുന്നത്. മോൻസണെ ഭയന്നതിനാലാണ് പരാതി നല്‍കാൻ വൈകിയതെന്ന് അമ്മ പൊലീസിന് മൊഴി നല്‍കിയിരുന്നു.
ഇതിനിടെ മോന്‍സണ്‍ മാവുങ്കല്‍ പ്രതിയായ തട്ടിപ്പ് കേസില്‍ കെപിസിസി അധ്യക്ഷൻ കെ സുധാകരനെ പ്രതിയാക്കി സമര്‍പ്പിച്ച കുറ്റപത്രം എറണാകുളം എസിജെഎം കോടതിയുടെ പരിഗണനയിലാണ്.
2018 ലാണ് കേസിനാസ്പദമായ സംഭവം. 2018-ല്‍ സുധാകരന്റെ സാന്നിധ്യത്തിലാണ് മോൻസണ്‍ മാവുങ്കലിന് പണം കൈമാറിയതെന്ന് കേസിലെ പരാതിക്കാരനായ അനൂപ് അഹമ്മദ് മൊഴി നല്‍കിയിരുന്നത്.