ന്യൂഡല്‍ഹി: സൗദി അറേബ്യയില്‍ വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന അബ്ദുള്‍ റഹീമിന്റെ മോചനം യാഥാർത്ഥ്യമാകുന്നു.
മോചനത്തിന് ആവശ്യമായ 34 കോടി രൂപ സമാഹരിച്ചു. ഈ തുക ഇന്ത്യൻ എംബസി വഴി സൗദിയിലെ കുടുംബത്തിന് കൈമാറും. നടപടികള്‍ പൂർത്തിയാകുന്നതോടെ അബ്ദുള്‍ റഹീമിന്റെ മോചനം യാഥാർത്ഥ്യമാകുന്നതാണ്.
കഴിഞ്ഞ 18 വർഷമായി സൗദിയിലെ ജയിലില്‍ കിടക്കുന്ന കോഴിക്കോട് സ്വദേശി റഹീമിന്റെ മോചനത്തിനായി കുടുംബം ക്രൗഡ് ഫണ്ടിംഗ് ആരംഭിച്ചിരുന്നു. ബിജെപി നേതാവ് സുരേഷ് ഗോപിയും വിഷയത്തില്‍ ശക്തമായ ഇടപെടല്‍ നടത്തി.
കൂടാതെ വ്യവസായി ബോബി ചെമ്മണ്ണൂർ ക്രൗഡ് ഫണ്ടിംഗിനായി അഭ്യർത്ഥിച്ച് രംഗത്തെത്തുകയും വലിയൊരു തുക സംഭാവന നല്‍കുകയും ചെയ്തു.
ലോകത്തെമ്ബാടുമുള്ള മലയാളികളിലേക്കും ഇന്ത്യക്കാരിലേക്കും റഹീമിന്റെ മോചന വിഷയം എത്തിക്കാൻ സോഷ്യല്‍ മീഡിയ ഇൻഫ്ലുവൻസർമാർക്കും കഴിഞ്ഞു. ഇതുവഴി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും പണം ഒഴുകിയെത്തി. മലയാളിയുടെ മോചനത്തിനായി മലയാളികള്‍ക്കൊപ്പം ഏവരും ജാതിമതഭേദമന്യേ കൈകോർത്തതോടെ 34 കോടി രൂപയും സമാഹാരിക്കാൻ കഴിഞ്ഞു. വധശിക്ഷ നടപ്പിലാക്കാൻ രണ്ട് ദിവസം ശേഷിക്കെയാണ് ദയാധനം സമാഹരിക്കപ്പെട്ടത്.