വാഷിങ്ടണ്‍: അടുത്ത 24 മുതല്‍ 48 മണിക്കൂറിനുള്ളില്‍ ഇറാൻ ഇസ്രയേല്‍ മണ്ണില്‍ ആക്രമണം നടത്തിയേക്കുമെന്ന് അമേരിക്കൻ ഇൻറലിജൻസിനെ ഉദ്ധരിച്ച് വാള്‍സ്ട്രീറ്റ് ജേണല്‍ മുന്നറിയിപ്പ് നല്‍കി.
സിറിയൻ തലസ്ഥാനമായ ഡമാസ്കസിലെ ഇറാൻ കോണ്‍സുലേറ്റ് കെട്ടിടത്തിന് നേരെ ഏപ്രില്‍ ഒന്നിന് ഇസ്രയേല്‍ സൈന്യം സംഘടിപ്പിച്ച വ്യോമാക്രമണത്തിന് പ്രതികാരമായാണ് ഇറാൻ ആക്രമണത്തിന് ഒരുങ്ങുന്നത്.
കോണ്‍സുലേറ്റ് ആക്രമിണത്തില്‍ ഇറാൻ റവലൂഷനറി ഗാർഡ്സ് മുതിർന്ന കമാൻഡർമാരായ മുഹമ്മദ് റിസ സഹേദി, മുഹമ്മദ് ഹാദി റഹീമി എന്നിവർ ഉള്‍പ്പടെ ഏഴ് ഉദ്യോഗസ്ഥർ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. ഈ ആക്രമണത്തില്‍ ഇസ്രയേല്‍ തിരിച്ചടി നേരിടുമെന്ന് മുന്നറിയിപ്പ് നല്‍കിയ ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈ, ഇസ്രയേലിനെതിരെ പ്രതികാര നടപടിക്ക് രാജ്യം പ്രതിജ്ഞയെടുത്തതായും പ്രഖ്യാപിച്ചിരുന്നു.