ബ്രിട്ടീഷ് കൊളംബിയയിൽ ഖാലിസ്ഥാൻ തീവ്രവാദി ഹർദീപ് സിംഗ് നിജ്ജാർ കൊല്ലപ്പെട്ട സംഭവം വീണ്ടും ചർച്ചയാക്കി പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ. നിജ്ജാറിന്റെ കൊലപാതകത്തെ അപലപിച്ച ജസ്റ്റിൻ ട്രൂഡോ തൻ്റെ സർക്കാർ തങ്ങളുടെ പൗരന്മാർക്ക് വേണ്ടി നിലകൊള്ളുന്നുവെന്നും കനേഡിയൻമാരെ സംരക്ഷിക്കുന്നതിൽ ഉറച്ചുനിൽക്കുന്നുവെന്നും വ്യക്തമാക്കി .
തൻ്റെ രാജ്യത്തെ മുൻ കൺസർവേറ്റീവ് ഗവൺമെൻ്റ് നിലവിലെ ഇന്ത്യൻ സർക്കാരുമായി 'സൗഹാർദ്ദപരമായ' നിലപാടിലായിരുന്നു എന്ന് ജസ്റ്റിൻ ട്രൂഡോ ആരോപിച്ചു.
കാനഡയിലെ തിരഞ്ഞെടുപ്പ് പ്രക്രിയയിൽ വിദേശ ഇടപെടലുകളെക്കുറിച്ച് അന്വേഷിക്കുന്ന പൊതു അന്വേഷണ കമ്മീഷന് മൊഴി നൽകവെയാണ് ട്രൂഡോ നിജ്ജാറിന്റെ കൊലപാതകം പരാമർശിച്ചത്.
കനേഡിയൻ പൗരനായ നിജ്ജാറിനെ ഇന്ത്യ തീവ്രവാദിയായി പ്രഖ്യാപിച്ച് മൂന്ന് വർഷത്തിന് ശേഷം, വലിയ സിഖ് ജനസംഖ്യയുള്ള വാൻകൂവറിൻ്റെ പ്രാന്തപ്രദേശമായ സറേയിലെ സിഖ് ക്ഷേത്രത്തിന് പുറത്ത് ജൂൺ 18നാണ് വെടിയേറ്റ് മരിച്ചത്
ക്യൂബെക്ക് ജഡ്ജി മാരി-ജോസി ഹോഗിൻ്റെ നേതൃത്വത്തിലുള്ള അന്വേഷണകമ്മീഷന്റെ ഹിയറിങ്ങിൽ, കഴിഞ്ഞ രണ്ട് കനേഡിയൻ തിരഞ്ഞെടുപ്പുകളിൽ ചൈന ഇടപെടാൻ ശ്രമിച്ചുവെന്നും , എന്നിരുന്നാലും ഫലങ്ങളെ അത് ബാധിച്ചില്ലന്നും ട്രൂഡോ അവകാശപ്പെട്ടു.