പെരിയ: വിഷു ആഘോഷത്തിന്റെ ഭാഗമായി കുട്ടികള്‍ പൊട്ടിച്ച പടക്കത്തില്‍ നിന്ന് പത്തേക്കറോളം സ്ഥലത്ത് തീ പടർന്നു.
പാക്കം കൂട്ടക്കനിയില്‍ ഇന്നലെ ഉച്ചയ്ക്ക് 12 നായിരുന്നു സംഭവം. സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയിലുള്ള പറമ്ബില്‍ മെഷീൻ ഉപയോഗിച്ച് കാടുവെട്ടിത്തെളിച്ച് കൂട്ടിയിട്ടതാണ് തീ വേഗത്തില്‍ പടരാൻ കാരണമായത്.
തീ ആളിപ്പടരുന്നതു കണ്ട് ഭയന്ന കുട്ടികള്‍ വിവരമറിയിച്ചതിനെത്തുടർന്ന് നാട്ടുകാർ കാഞ്ഞങ്ങാട് അഗ്നിരക്ഷാസേനയെ വിവരമറിയിക്കുകയായിരുന്നു. സ്റ്റേഷൻ ഓഫിസർ പി.വി.പവിത്രന്റെ നേതൃത്വത്തിലെത്തിയ സംഘം നാലുമണിക്കൂറോളമെടുത്ത് നാലരയോടെയാണ് തീ നിയന്ത്രണ വിധേയമാക്കിയത്.
വാഹനത്തിനെത്തിപ്പെടാൻ ബുദ്ധിമുട്ടായ സ്ഥലമായതിനാല്‍ ചപ്പുകള്‍ ഉപയോഗിച്ചും ബക്കറ്റില്‍ വെള്ളം കോരിയൊഴിച്ചുമാണ് തീ കെടുത്തിയത്.