Image

പ്രത്യാശ (കവിത: മാര്‍ഗരറ്റ് ജോസഫ്)

Published on 31 March, 2024
പ്രത്യാശ (കവിത: മാര്‍ഗരറ്റ് ജോസഫ്)

ദുഃഖചരിത്രമാം 'വെള്ളി'ക്കുമപ്പുറം,
രക്ഷാവെളിച്ചമായ് 'ഞായർ,'
മൃത്യുവിൽ നിന്നുമുയിർപ്പിൻ മഹാത്ഭുതം,
സ്വർഗ്ഗം തുറന്ന മുഹൂർത്തം;
കാൽവരിയാഗപവിത്രത നിന്ദ്യമാം,
കുരിശിനെയാരാധ്യമാക്കി;
ത്യാഗമുയർത്തിയ വിജയക്കൊടിമരം,
പാപപ്പരിഹാരമേകി;
മന്നിൽ ക്ഷമിക്കുന്ന സ്നേഹം സഹനമായ്,
പുത്തൻ സുവിശേഷഭാഗ്യം;
കാലം മുഴക്കുന്ന നിത്യസത്യങ്ങളായ്,
മർത്ത്യനമർത്ത്യതയേകാൻ;
ഭൂലോക പാപങ്ങൾ നീക്കുന്ന കുഞ്ഞാടിൻ,
ദിവ്യാപദാനങ്ങളെല്ലാം;
ആരുമുതിർക്കാത്ത ശാന്തിമന്ത്രങ്ങളായ്,
ആലംബഹീനർതൻ കാതിൽ;
ദീനന്റെ കണ്ണീർ തുടച്ച കരങ്ങളിൽ,
ചങ്ങല പൂട്ടി,യനീതി;
നിർദ്ദയം മൗലിയിൽ മുൾമുടിചൂടിച്ച,
ഉൾപ്പകയെത്രയപാരം!
തോളത്തു ഭാരക്കുരിശു ചുമത്തിയ,
ദുഷ്ടതയോർക്കിലമേയം;
കൈകാലുകൾ തന്നിലാണിപ്പഴുതുകൾ,
ക്രൂരതയ്ക്കാധാരമായി,
സ്വന്തം ജനത്തിൻ്റെ സ്വാർത്ഥത,
സ്നേഹത്തിൽ കുന്തമായ് കുത്തിയിറക്കി;
ആപാദചൂഡമടികൾ, മുറിവുകൾ,

രക്തപുഷ്പങ്ങളടർത്തി;
ദാഹാർത്തമാം നാവിലിറ്റിച്ച കയ്‌പുനീർ,
തീരാത്ത ശത്രുതയായി;
കല്മഷഹീനനെ ക്രൂശിച്ചതെന്തൊരു,
വഞ്ചന! മുറ്റുമഹന്ത!
ആതുരർക്കത്താണിയായവനെന്തിനീ,
ഘോരമാം ശിക്ഷാമുറകൾ?
ഏറ്റം മഹത്തരമാകുമാത്മാർപ്പണം!
മുക്തിക്ക് മാർഗപ്രദീപം;
കാരുണ്യരൂപാ, നിൻ കാലടിപ്പാടുകൾ,
മാത്രമിപ്പാപിക്കഭയം;
ഉത്ഥിതൻ തന്ന സമാധാനമല്ലാതെ,
പ്രത്യാശ മറ്റെങ്ങ് വാഴ്വിൽ

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക