Image

രാജൻ കിണറ്റിങ്കര എഴുതിയ `നഗരച്ചൂടിലെ അമ്മനിലാവ്`(ആസ്വാദന കുറിപ്പ് :കെ. രാജൻ, മുംബൈ)

Published on 31 March, 2024
രാജൻ കിണറ്റിങ്കര എഴുതിയ `നഗരച്ചൂടിലെ അമ്മനിലാവ്`(ആസ്വാദന കുറിപ്പ് :കെ. രാജൻ, മുംബൈ)

ഉൽക്കർഷേച്ഛയുള്ള ഒരു സാധാരണ ഓഫീസ് ജീവനക്കാരന്റെ തുടരുന്ന ജീവിതയാത്രയുടെ കഥയാണ് `നഗരച്ചൂടിലെ അമ്മനിലാവ്'.  മുംബൈയിലെ അറിയപ്പെടുന്ന എഴുത്തുകാരനായ രാജൻ കിണറ്റിങ്കരയുടെ ആദ്യ നോവലും.  ഗൃഹാതുര ചിന്തകളും പേറി മുംബൈ എന്ന മഹാനഗരത്തിൽ ജീവിക്കുന്ന പ്രവാസിയായ    ഒരു വൈറ്റ്കോളർ എംപ്ലോയിയുടെ ജീവന സംത്രാസങ്ങളുടെയും ആത്മസംഘര്ഷങ്ങളുടെയും പേരേടുകൾ പ്രതിനിധ്യ സ്വഭാവത്തോടെ ഇതിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

നോവലിന്റെ ശീർഷകം ഒരുപക്ഷെ വായനക്കാരനിൽ അബദ്ധധാരണകൾ ഉണ്ടാക്കാം - മാതൃസ്നേഹത്തിന്റെ വൈകാരിക തലങ്ങളിലേക്കുള്ള ഒരു യാത്രയാകാം കഥാ തന്തുവെന്ന്.   അതെ, മാതൃസ്നേഹം ഒരു അന്തർധാരയായി നോവലിലുണ്ട്; അവസാനഭാഗത്തു അത് കവിതാ ശകലങ്ങളായി ബഹിർഗ്ഗമിക്കുന്നതും കാണാം.   പക്ഷെ മുഖ്യമായും നഗരജീവിത കഥയാണിത്.  മുംബൈയിലെ ചേരികളിലും പ്രാന്തപ്രദേശങ്ങളിലുമുള്ള ചാൾ ജീവിതം, ബാച്ചലർ ജീവിതത്തിന്റെ രസതന്ത്രികൾ, ഒറ്റക്കാൽ/അരച്ചന്തി ട്രെയിൻ യാത്രകൾ, ഭാഷ അറിയാതെ പെടുന്ന പെടാപ്പാട്, ജോലിതേടിയുള്ള പ്രയാണങ്ങൾ, മലയാളിയുടേതായ ചില വിലക്ഷണവാസനകൾ, ഓഫീസ് ജീവിതത്തിലെ സംഭ്രമങ്ങളും ആഹ്ലാദങ്ങളും,  കണ്ടുമുട്ടിയ ചില വിചിത്രമനുഷ്യർ, തളിരിട്ടതും കരിഞ്ഞതുമായ ചില ജീവിതകഥകൾ, മഹാനഗരത്തിൽ ഇടയ്ക്കിടെ ഉണ്ടാകുന്ന പ്രളയങ്ങൾ, കലഹങ്ങൾ, ലഹളകൾ, ബോംബ് സ്‌ഫോടനങ്ങൾ, കൊറോണക്കാലം സൃഷ്ടിച്ച ഭൗതികവും മാനസികവുമായ ആഘാതങ്ങൾ, ഇവയെല്ലാം തരണംചെയ്തു വേഗം പൂർവസ്ഥിതി പ്രാപിക്കുന്ന മഹാനഗരം, കാലപ്രവാഹത്തിൽ അറിഞ്ഞും അറിയാതെയും വരുന്ന പരിവർത്തനങ്ങൾ, അച്ഛനമ്മമാരുടെ വേർപാട് സൃഷ്ടിക്കുന്ന ശൂന്യതാബോധം, ഇങ്ങനെ ജീവിതത്തിലെ സമസ്ത മേഖലകളെയും സ്പർശിച്ചാണ് കഥ മുന്നോട്ടു പോകുന്നത്. കഥാനായകനായ ഗോപീകൃഷ്ണന്   കൊറോണ-ക്കാലത്തു അമ്മയുടെ അന്ത്യകർമ്മങ്ങൾ പോലും നടത്താൻ കഴിയാത്തതിന്റെ ദുഃഖം കവിഞ്ഞൊഴുകിയതാണ് അവസാന അധ്യായം  `അമ്മനിലാവ്' - അമ്മയുടെ 98 വയസ്സ് അടയാളപ്പെടുത്തുന്ന 98  കവിതാശകലങ്ങൾ.  സ്നേഹാർദ്രത തുളുമ്പുന്ന സ്മരണാഞ്ജലി!

മുംബൈ എന്ന മഹാനഗരത്തെ പശ്ചാത്തലമാക്കി ഏതാനും നോവലുകൾ അടുത്തിടെ പ്രസിദ്ധീകൃതമായിട്ടുണ്ട്.  `നഗരച്ചൂടിലെ അമ്മനിലാവ്' ശ്രദ്ധേയമാകുന്നത് നോവലിസ്റ്റിന്റെ രചനാശൈലിയിലൂടെയാണ്. നല്ല ഒഴുക്കുള്ള ഭാഷ, നർമ്മത്തിന്റെ മേമ്പൊടി, തന്റേതായ തത്വശാസ്ത്രങ്ങൾ, സാമൂഹ്യ പരിഹാസങ്ങൾ (e.ജി. "…ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെപ്പോലെ ആ  വളർച്ച  അവനു അനുഭപ്പെടുന്നുണ്ടായിരുന്നില്ല";  "ആൾക്കൂട്ടത്തിൽ ഒറ്റപ്പെട്ടു ജീവിക്കുന്ന മഹാനഗരത്തിന്റെ സന്തതികളാണ് അവർ" (പ്രവാസികൾ);  "ജോലിയുള്ളവന് ലോൺ  കിട്ടാൻ ഒരു വിഷമവും ഇല്ല എന്നതാണ് ഇന്ത്യൻ സമ്പദ് ഘടനയുടെ ഏറ്റവും വലിയ നേട്ടം") എന്നിവയെല്ലാം നോവലിന്റെ പാരായണക്ഷമതയ്ക്കു ആക്കം കൂട്ടുന്നു.  ഗഹനമായി ചർച്ച ചെയ്യേണ്ട പല വിഷയങ്ങളും ഉപരിപ്ലവമായി സ്പർശിച്ചുപോകുന്നു എന്ന ആക്ഷേപമുണ്ടാകാം; പക്ഷെ, ആദ്യ നോവൽ ചിട്ടപ്പെടുത്തുമ്പോൾ വന്ന പാകപ്പിഴകളിലൊന്നായി അതിനെ കണക്കാക്കാം.

164 പേജുള്ള, സൺഷൈൻ ബുക്ക്സ് പ്രസിദ്ധീകരിച്ച ഈ നോവലിലൂടെ രാജൻ കിണറ്റിങ്കര ഒരു നോവലിസ്റ്റ് എന്ന നിലയിലും തന്റെ രചനാവൈഭവം തെളിയിച്ചിരിക്കുകയാണ്.   ഈ മഹാനഗര ജീവിതത്തിന്റെ ആഴങ്ങളിലേക്കിറങ്ങുന്ന ഗൗരവതരമായ കഥകളും നോവലുകളും എഴുതാൻ അദ്ദേഹത്തിന് കഴിയട്ടെ എന്ന് ഞാൻ ആശംസിക്കുന്നു,

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക