മെരിലാൻഡിലെ ബാൾട്ടിമോറിൽ കപ്പലിടിച്ചു ഫ്രാൻസിസ് സ്കോട്ട് കി പാലം തകർന്നതോടെ $80 ബില്യൺ ചരക്കു നീക്കമാണ് തടസപ്പെടുന്നതെന്നു വിദഗ്‌ധർ ചൂണ്ടിക്കാട്ടി. ബാൾട്ടിമോർ തുറമുഖത്തെ കപ്പൽ ഗതാഗതവുമായി ബന്ധപ്പെട്ടു ജോലി ചെയ്യുന്ന 140,000 പേരെയും അത് ബാധിക്കും. തുറമുഖ ജീവനക്കാർ തന്നെ 15,000 പേരുണ്ട്.
അമേരിക്കയുടെ ഏറ്റവും തിരക്കുള്ള തുറമുഖങ്ങളിൽ ഒന്നായ ബാൾട്ടിമോറിലൂടെയാണ് ഏറ്റവുമധികം കാറുകളും ചെറു ട്രക്കുകളും ഇറക്കുമതി ചെയ്യുന്നതും കയറ്റുമതി ചെയ്യുന്നതും. 2023ൽ ഈ തുറമുഖം 52.3 മില്യൺ ടൺ ചരക്കു കൈകാര്യം ചെയ്തിട്ടുണ്ട്.
പടപ്സ്കോ നദിയിലെ പാലം വീണതോടെ തുറമുഖം ഒറ്റപ്പെട്ടു. പുതിയൊരു പാലം പണിയാൻ വർഷങ്ങൾ വേണ്ടിവരുമെന്നു അധികൃതർ പറഞ്ഞു.
എന്തു വിലകൊടുത്തും പാലം നവീകരിക്കുമെന്നു പ്രസിഡന്റ് ജോ ബൈഡൻ ചൊവാഴ്ച പറഞ്ഞു. തുറമുഖത്തു ജോലി ചെയ്യുന്നവരെ സഹായിക്കും. "അവരുടെ ജോലികൾ സംരക്ഷിക്കാനും അവരെ സഹായിക്കാനും കഴിവതെല്ലാം ചെയ്യും."
മെരിലാൻഡിൽ മാത്രമല്ല, രാജ്യമൊട്ടാകെ ഈ കപ്പൽ ചാനൽ അതിപ്രധാനമാണെന്നു സെനറ്റർ ബെൻ കാർഡിൻ (ഡെമോക്രാറ്റ്-മെരിലാൻഡ്) പറഞ്ഞു. "അത് നമ്മുടെ സമ്പദ് വ്യവസ്ഥയെ ബാധിക്കുന്നു, തൊഴിലുകളെ ബാധിക്കുന്നു."
ബാൾട്ടിമോർ തുറമുഖത്തു നിന്നുള്ള കപ്പൽ ഗതാഗതം അനിശ്ചിത കാലത്തേക്കു നിർത്തിവച്ചിട്ടുണ്ടെന്നു മെരിലാൻഡ് ഗതാഗത സെക്രട്ടറി പോൾ വിദെൽഫെൽഡ് പറഞ്ഞു. എന്നാൽ ട്രക്കുകൾക്കു അനുമതിയുണ്ട്.
ദിവസേന 34,000 വാഹനങ്ങൾ കടന്നു പോയിരുന്ന പാലം അടുത്ത കാലത്തെങ്ങും തുറക്കാൻ കഴിയില്ലെന്നു അറ്റോണി മൈക്കൽ മെസാകപ്പ പറഞ്ഞു.
പാലം പണി ഏറെ സമയമെടുക്കുമെന്നു ഗവർണർ വെസ് മൂർ പറഞ്ഞു. സമൂഹത്തിന്റെ എല്ലാ ഘടകങ്ങളും അതിൽ ഉൾപെടേണ്ടി വരും.
ആർഭാട കപ്പലുകൾക്കും ബാൾട്ടിമോർ തുറമുഖത്തു സ്ഥാനം ഉണ്ടായിരുന്നു. കാർണിവൽ, നോർവീജിയൻ, റോയൽ കരീബിയൻ കപ്പലുകൾ കഴിഞ്ഞ വർഷം 440,000 യാത്രക്കാരെ കൊണ്ടുപോയി.
Bridge crash blocks $80 billion trade