കൊച്ചി: കുർബാന തർക്കത്തെത്തുടർന്നു 486 ദിവസമായി പൂട്ടിക്കിടന്ന എറണാകുളം സെന്റ് മേരീസ് ബസിലിക്ക കുർബാന ഒഴികെയുള്ള ശുശ്രൂഷകൾക്കായി തുറന്നു. കുർബാന ഒഴികെയുള്ള ചടങ്ങുകൾക്കു ബസിലിക്ക തുറക്കാമെന്നുള്ള മുൻസിഫ് കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണു പള്ളി തുറന്നത്. ഈസ്റ്റർ ദിനത്തിൽ സിനഡ് നിർദേശിച്ച കുർബാന അർപ്പിക്കാൻ ഇരു കക്ഷികൾക്കും മധ്യസ്ഥ ശ്രമം തുടരാമെന്നും കോടതി ഉത്തരവിൽ നിർദേശിച്ചിട്ടുണ്ട്.
കുർബാനയൊഴികെയുള്ള എല്ലാ ശുശ്രൂഷകളും ദേവാലയത്തിൽ ഉണ്ടാകുമെന്നു റെക്ടർ അറിയിച്ചു.
വിശുദ്ധവാരത്തിന്റെ ഭാഗമായി ബുധനാഴ്ച ബസിലിക്കയിൽ കുമ്പസാരം ഉണ്ടാകും. അഖണ്ഡ ജപമാലയും ആരാധനയും വൈകിട്ട് കുരിശിന്റെ വഴി പ്രാർഥനയും ഉണ്ടാവും. പെസഹാ വ്യാഴത്തിൽ രാവിലെ ആരാധനയും അപ്പംമുറിക്കൽ ശുശ്രൂഷയും ബസിലിക്കയിൽ നടക്കും. കാൽകഴുകൽ ശുശ്രൂഷ നടത്താനാവുമോ എന്നു അതിരൂപതാ അധികൃതരുടെ അനുമതി തേടിയിട്ടുണ്ട്. ദുഃഖവെള്ളിയാഴ്ച ശുശ്രൂഷകൾ പൂർണമായും ബസിലിക്കയിലാവും.
see
ഏറ്റവും സ്നേഹമുള്ള ഇടവകാംഗങ്ങളെ, നമ്മുടെ ബസിലിക പള്ളിയുമായി ബന്ധപ്പെട്ട ഒരു കേസിൽ ഇന്ന് ഒരു കോടതി വിധി ഉണ്ടായിട്ടുണ്ട്. വിധിയുടെ പകർപ്പ് നമ്മുടെ കൈവശം കിട്ടിയിട്ടുണ്ട്. അതിൻപ്രകാരം ഇന്ന് തന്നെ പള്ളി തുറക്കാൻ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. കൂടാതെ കുർബാന ഒഴികെ മറ്റ് കർമ്മങ്ങളും കൂദാശകളും നടത്താമെന്നും വിധിയിൽ ഉണ്ട്. വിധിയുടെ അന്തസത്ത മാനിച്ചുകൊണ്ട് ഇന്ന് വൈകുന്നേരം 6.00 മണിക്ക് നമ്മുടെ പള്ളി നമ്മൾ തുറക്കുന്നതായിരിക്കും. ദൈവജനത്തിന്റെ സാന്നിധ്യം ഉണ്ടെങ്കിൽ 6.30 ന് നമ്മൾ ജപമാല പ്രാർത്ഥന ചൊല്ലി നന്ദി പ്രകാശിപ്പിക്കും. തുടർന്ന് കുരിശിന്റെ വഴി പ്രാർത്ഥനയും ഉണ്ടായിരിക്കും. ഈ ദൈവിക ഇടപെടലിന് നമുക്ക് ഒന്നിച്ച് നന്ദി പറയാം.
ഫാ.വർഗീസ് മണവാളൻ
അഡ്മിനിസ്ട്രേറ്റർ
see court order
ബസിലിക്ക