ഐഡഹോയിലെ സിറ്റി ഓഫ് അമേരിക്കൻ ഫോൾസ് മേയ് 15നു സിറ്റി കൗൺസിലിൽ നടത്താനിരുന്ന ഹിന്ദു പ്രാർഥന റദ്ദാക്കി. സമൂഹത്തിൽ നിന്നുള്ള പ്രതികരണങ്ങൾ കണക്കിലെടുത്താണ് നടപടിയെന്നു അധികൃതർ വിശദീകരിച്ചു.
പ്രമുഖ ഹിന്ദു രാജ്യതന്ത്രജ്ഞൻ രാജൻ സെഡ് ആണ് ഈശ്വര സ്തുതി അവതരിപ്പിക്കേണ്ടിയിരുന്നത്. അദ്ദേഹത്തിനയച്ച ഇമെയിൽ സന്ദേശത്തിൽ മേയർ റെബേക്ക കെ. സോറെൻസൺ പറഞ്ഞു: "സിറ്റി അറ്റോണിയും കൗൺസിലും ഈശ്വര സ്തുതി വേണ്ട എന്നു തീരുമാനിച്ചു."
യൂണിവേഴ്സൽ സൊസൈറ്റി ഓഫ് ഹിന്ദുയിസം പ്രസിഡന്റ് കൂടിയായ രാജൻ സെഡിനോട് അവർ വിശദീകരിച്ചു: "എനിക്ക് ഹിന്ദു പ്രാർഥന നടത്തുന്നതിനെ കുറിച്ച് ആശങ്ക ഒന്നുമില്ല. വ്യത്യസ്ത സംസ്കാരങ്ങളിൽ നിന്നും മതങ്ങളിൽ നിന്നുമുള്ളവരെ ഒന്നിച്ചു ചേർക്കാനുള്ള അവസരത്തിനു ആഗ്രഹിച്ചയാളാണ് ഞാൻ. എന്നാൽ അങ്ങിനെ ചെയ്യുമ്പോൾ നഗരത്തിന്റെ താൽപര്യങ്ങൾക്കു നിരക്കാത്ത സങ്കീർണവും അരുചികരവുമായ പ്രശ്നങ്ങൾ ഭാവിയിൽ ഉണ്ടാകുമെന്നു ആശങ്കയുണ്ട്.
"ഞാൻ വിശ്വാസിയാണ്. മനുഷ്യരുടെ നേതാക്കൾ ലഭ്യമാവുമാവുന്ന എല്ലാ ദൈവ സഹായവും സ്വീകരിക്കണം എന്നാണ് എന്റെ വിശ്വാസം."
നഗരവാസികൾ അയച്ച സന്ദേശങ്ങളിൽ അനുകൂലവും പ്രതികൂലവുമായ പ്രതികരണങ്ങൾ ഉണ്ടായെന്നു അവർ പറയുന്നു.
ഈ തീരുമാനം തന്നെ ഞെട്ടിച്ചെന്നു യുഎസ് കോൺഗ്രസിലും സംസ്ഥാന നിയമസഭയിലും മറ്റും പ്രാർഥന നടത്തിയിട്ടുള്ള രാജൻ സെഡ് പറഞ്ഞു. അപ്രതീക്ഷിതമാണ് ഈ തീരുമാനമെന്ന് അദ്ദേഹം പറഞ്ഞു.
"എല്ലാ ജീവനും ദൈവത്തിൽ നിന്നാണ് ഉത്ഭവിക്കുന്നത്," അദ്ദേഹം പറഞ്ഞു. "പ്രാർഥന നമ്മളെ ദൈവവുമായി ബന്ധപ്പെടുത്തുന്നു. ദൈവം നമ്മുടെ പ്രാർഥന കേൾക്കുന്നു എന്നും നമ്മെ അനുഗ്രഹിക്കുമെന്നും നമ്മൾ വിശ്വസിക്കുന്നു."
രാജൻ സെഡ് ആലപിക്കാൻ ഉദ്ദേശിച്ചിരുന്നത് റിഗ് വേദമാണ്. ലോകത്തെ ഏറ്റവും പഴക്കം ചെന്ന വേദഗ്രന്ഥം. ഉപനിഷത്തുക്കളും ഭഗവദ് ഗീതയും അദ്ദേഹം മനസ്സിൽ കരുതിയിരുന്നു.
സ്നേക്ക് റിവറിന്റെ തീരത്തുളള അമേരിക്കൻ ഫോൾസിൽ 4,428 പേരാണ് ജീവിക്കുന്നത്. 'ഓരോ ജാലകത്തിലും സൂര്യരശ്മികൾ പതിക്കുന്ന' പട്ടണം 1800ലാണ് സ്ഥാപിതമായത്.
American Falls nixes Hindu prayer after public reaction