അരുണാചൽ പ്രദേശ് പൂർണമായും ഇന്ത്യൻ ഭൂമിയാണെന്നും അതിനു മേൽ ചൈന കൊണ്ടുവരുന്ന ഏകപക്ഷീയമായ അവകാശവാദങ്ങളെ ശക്തമായി എതിർക്കുന്നുവെന്നും യുഎസ് വ്യക്തമാക്കി. അതിർത്തി നിയന്ത്രണ രേഖയ്ക്കു കുറുകെ കടക്കാൻ ചൈന ശ്രമിക്കേണ്ട എന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്മെൻറ് വക്താവ് വേദന്ത് പട്ടേൽ പറഞ്ഞു.
"അരുണാചൽ പ്രദേശ് ഇന്ത്യയുടെ ഭൂമിയാണെന്നു യുഎസ് അംഗീകരിക്കുന്നു," പട്ടേൽ പറഞ്ഞു.
ഇന്ത്യൻ നേതാക്കളുടെ അരുണാചൽ സന്ദർശനത്തെ എതിർക്കുന്നതു പതിവാക്കിയ ചൈനയുടെ അഭിപ്രായം വിദേശകാര്യ വക്താവ് വാങ് വെൻബിൻ ആവർത്തിച്ചത് ഏറ്റവും ഒടുവിൽ മാർച്ച് ആദ്യം പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ സന്ദർശനത്തെ എതിർത്തു കൊണ്ടാണ്.
'അരുണാചൽ പ്രദേശ് എന്ന പേരിൽ ഇന്ത്യ നിയമവിരുദ്ധമായി സ്ഥാപിച്ച ഭൂപ്രദേശത്തെ' ഒരിക്കലും അംഗീകരിക്കില്ലെന്നു ആവർത്തിച്ചു പറഞ്ഞ വാങ്, മോദിയുടെ സന്ദർശനം കാര്യങ്ങൾ സങ്കീർണമാക്കാൻ മാത്രമേ ഉപകരിക്കൂ എന്നും പറഞ്ഞു.
ഇന്ത്യയും ചൈനീസ് വാദം നിരാകരിച്ചു. അരുണാചൽ പ്രദേശ് സംബന്ധിച്ച് ഇന്ത്യയുടെ നിലപാട് പലകുറി ചൈനയെ ധരിപ്പിച്ചിട്ടുണ്ടെന്നു വിദേശകാര്യ വകുപ്പ് വ്യക്തമാക്കി. അരുണാചൽ ഇന്ത്യയുടെ അവിഭാജ്യ ഭാഗമാണ്. അതിന്റെ മേൽ ചൈന ഉന്നയിക്കുന്ന അസംബന്ധമായ വാദങ്ങൾ ഉന്നയിക്കുന്നത് ഇന്ത്യ ഒരിക്കൽ കൂടി തള്ളിക്കളയുന്നു.
US backs Indian stand on Arunachal