മഞ്ഞുമ്മൽ ബോയ്സിൻെറ തേരോട്ടം നാലാം വാരവും പിന്നിട്ട് മുന്നേറുന്നു. ലോകത്തിലെ റിലീസ് ചെയ്ത എല്ലാ തിയേറ്ററുകളിലും സകല കളക്ഷൻ റെക്കോർഡുകളും ഭേദിച്ചുകൊണ്ട് ബോയ്സ് മുന്നേറുകയാണ്. കേവലം നാല് ആഴ്ചകൊണ്ട് 200 കോടിയോളം രൂപ തീയേറ്ററുകളിൽ നിന്ന് തന്നെ ഈ ചിത്രം നേടിക്കഴിഞ്ഞു. 2018 എന്ന സിനിമ ആയിരുന്നു ഇതുവരെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ മലയാള സിനിമ. പക്ഷെ മഞ്ഞുമ്മൽ ബോയ്സ് ആ ചരിത്രം പഴങ്കഥ ആക്കുന്നു.
കമലഹാസന്റെ ഗുണ എന്ന സിനിമയിലൂടെ പ്രശസ്തമായ ഗുണ കേവ്സിൽ എത്തപ്പെടുന്ന ഒരു കൂട്ടം ചെറുപ്പക്കാർ കടന്നുപോകുന്ന വ്യത്യസ്തമായ വെല്ലുവിളികളോടെയാണ് ഈ സിനിമ പുരോഗമിക്കുന്നത്. സംഭവബഹുലമായ നിമിഷങ്ങളിലൂടെ ഈ ചിത്രം നമ്മെ കൂട്ടിക്കൊണ്ടുപോകുമ്പോൾ നമ്മളും അതിലെ ഓരോ കഥാപാത്രങ്ങൾ ആയി മാറുന്നു. അതിലെ കഥാപാത്രങ്ങളുടെ വികാര വിക്ഷോഭങ്ങൾ പ്രേക്ഷകരും ഏറ്റെടുക്കുന്നു. ചിത്രത്തിന്റെ ക്ലൈമാക്സിൽ തിയേറ്റർ നിറഞ്ഞുള്ള കയ്യടി ഈ സിനിമ എത്രമാത്രം ആസ്വാദകരെ സ്വാധീനിച്ചു എന്നുള്ളതിനുള്ള തെളിവാണ്.
കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വദിക്കാൻ പറ്റിയതും ഒരുപാട് ഗുണപാഠങ്ങൾ നിറഞ്ഞതുമാണു ഈ സിനിമ എന്നത് ഉറപ്പിച്ചു പറയാം. കാണാത്തവർ കേട്ടറിഞ്ഞും കണ്ടവർ വീണ്ടും വീണ്ടും കാണാനും തീയേറ്ററിലേക്ക് ഒഴുകിയെത്തുന്നു. കണ്ടവരെല്ലാം ഇത് തീർച്ചയായും തീയറ്ററിൽ തന്നെ കാണേണ്ട സിനിമ ആണെന്നു എടുത്തു പറയുന്നു. മലയാളികളോടൊപ്പം തമിഴ്-തെലുങ്ക്-കന്നഡ സിനിമ പ്രേക്ഷകരെയും മറികടന്ന് ഹിന്ദി പ്രേക്ഷകരും തീയേറ്ററുകളിലേക്ക് ഒഴുകിയെത്തുന്ന കാഴ്ചയാണ് ഇപ്പോൾ കണ്ടുവരുന്നത്. ദേശത്തിനും ഭാഷക്കും കാലത്തിനും അതീതമാണ് സിനിമ എന്ന് മഞ്ഞുമ്മൽ ബോയ്സ് നമ്മളെ ഓർമ്മപ്പെടുത്തുന്നു..
അദാ കേരളം മൂവീസ് യു.എസ്.എ യും അച്ചായൻസ് ഫിലിം ഹൗസ് കാനഡയും സംയുക്തമായാണ് ഈ സിനിമ നോർത്ത് അമേരിക്കയിലെ തീയേറ്ററുകളിൽ എത്തിക്കുന്നത്. നല്ല സിനിമയെ സ്നേഹിക്കുന്ന ആസ്വാദകർക്ക് ഓർമയിൽ സൂക്ഷിക്കാൻ മറക്കാനാകാത്ത ധാരാളം നിമിഷങ്ങൾ ഈ സിനിമ സമ്മാനിക്കും എന്ന് ഉറപ്പാണ്. ഇത് കേവലം ഒരു സിനിമ മാത്രമല്ല, മറിച്ച് നൂറ്റാണ്ടിൽ ഒരിക്കലൊക്കെ സംഭവിച്ചുപോകുന്ന മഹാത്ഭുതങ്ങളിൽ ഒന്നാണ്.
ഈ മൂവിയുടെ നോർത്ത് അമേരിക്കയിലെ പ്രദർശ്ശനത്തിന്റെ കൂടുതൽ വിവരങ്ങൾ അറിയാൻ www.adakeralam.com സന്ദർശിക്കാവുന്നതാണു.
റിപ്പോർട്ടർ:: ശ്രീകുമാർ പുരുഷോത്തമൻ, ഹാരിസ്ബർഗ്ഗ്, പെൻസിൽവാനിയ.