വാഷിംഗ്ടൺ, ഡി.സി: ഇന്ന് സൂപ്പർ ടുസ്‌ഡേയിൽ 15 സംസ്ഥാനങ്ങളിലെ റിപ്പബ്ലിക്കൻ വോട്ടർമാരും 16 സംസ്ഥാനങ്ങളിലെയും ടെറിറ്ററികളിലെയും ഡെമോക്രാറ്റുകളും പ്രസിഡന്ഷ്യൽ പ്രൈമറി തിരഞ്ഞെടുപ്പുകളിലോ കോക്കസുകളിലോ വോട്ട് രേഖപ്പെടുത്തുന്നു. ഒരു ദിവസം ഏറ്റവും കൂടുതൽ സ്റ്റേറ്റുകളിൽ പ്രൈമറി നടക്കുന്നത് ഇന്നാണ് (സൂപ്പർ ടുസ്‌ഡേ).
മുൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് 15 സ്റ്റേറ്റുകളും തൂത്തുവാരുമോ എന്നതാണ് ശ്രദ്ധാവിഷയം. അവശേഷിക്കുന്ന ഏക എതിരാളി നിക്കി ഹേലിയുടെ ഭാവിയും ഇന്ന് മിക്കവാറും തീരുമാനമാകും.
സൂപ്പർ ടുസ്‌ഡേ മത്സരങ്ങൾ 874 റിപ്പബ്ലിക്കൻ പ്രതിനിധികൾക്ക് വേണ്ടിയാണ്. ആകെയുള്ളതിൻ്റെ മൂന്നിലൊന്ന്. തിങ്കളാഴ്ച വരെ, ഹേലിക്ക് 43 ഡെലിഗേറ്റുകൾ മാത്രം. ട്രംപിന് 244. നാമനിർദേശം നേടുന്നതിന് ട്രംപിന് 1,215 പ്രതിനിധികളെ ലഭിക്കണം.
ഡെമോക്രാറ്റിക് പക്ഷത്ത്, 1,420 ഡെലിഗേറ്റുകളാണ് ഇന്നത്തെ തെരെഞ്ഞെടുപ്പിലുള്ളത്. ആകെയുള്ള 3,934 പ്രതിനിധികളിൽ 36%. തിങ്കളാഴ്ച ഉച്ചവരെ പ്രസിഡന്റ് ബൈഡന് 206 ഡെലിഗേറ്റുകളുണ്ട്. നോമിനേഷൻ കിട്ടാൻ 1,968 പേർ ആവശ്യമാണ്.