ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോലിക്കും ഭാര്യയും ബോളിവുഡ് താരവുമായ അനുഷ്ക ശർമയ്ക്കും ആൺകുഞ്ഞ് പിറന്നു. ഈ മാസം 15നാണ് കുഞ്ഞു പിറന്നത്. വിരാട് - അനുഷ്ക ദമ്പതികൾ ഇക്കാര്യം പരസ്യമാക്കിയത്. കുഞ്ഞിന് 'അകായ്' എന്നു പേരു നൽകിയതെന്ന് തന്റെ ഔദ്യോഗിക സമൂഹമാധ്യമ അക്കൗണ്ടിലൂടെ വിരാട് കോലി അറിയിച്ചു. ഈ ഘട്ടത്തിൽ തങ്ങളുടെ സ്വകാര്യത മാനിക്കണമെന്നും കോലി അഭ്യർഥിച്ചു.
''ഇക്കഴിഞ്ഞ ഫെബ്രുവരി 15ന് വാമികയ്ക്ക് അകായ് എന്നൊരു കുഞ്ഞു സഹോദരൻ പിറന്ന കാര്യം അതിയായ സന്തോഷത്തോടും ഹൃദയം തുളുമ്പുന്ന സ്നേഹത്തോടും കൂടി ഞങ്ങൾ അറിയിക്കുന്നു.ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ ഈ നിമിഷത്തിൽ നിങ്ങളുടെ ആശംസകളും ആശീർവാദവും ഞങ്ങൾക്കുണ്ടാകണം. ഈ ഘട്ടത്തിൽ ഞങ്ങളുടെ സ്വകാര്യതയെ ഏവരും മാനിക്കണമെന്നും വിനയത്തോടെ അഭ്യർഥിക്കുന്നു. എല്ലാവരോടും സ്നേഹവും നന്ദിയും. വിരാട് ആൻഡ് അനുഷ്ക' എന്നാണ് കോല ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മൂന്നു മത്സരങ്ങ ളിൽനിന്ന് കോലി പിൻമാറിയിരുന്നു. ഇതോടെ കോലി - അനുഷ്ക ദമ്പതികൾക്ക് രണ്ടാമത്തെ കുഞ്ഞു പിറക്കാൻ പോകുന്നുവെന്ന അഭ്യൂഹം വ്യാപകമായി പ്രചരിച്ചിരുന്നു. 2017ലാണ് നീണ്ട കാലത്തെ അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് വിരാട് കോലിയും അനുഷ്ക ശർമയും ജീവിതത്തിൽ കൈചേർത്തു പിടിച്ചത്. 2021 ജനുവരി ഒന്നിന് കോലി - അനുഷ്ക ദമ്പതികൾക്ക് ആദ്യത്തെ കുഞ്ഞ് പിറന്നു. മൂത്ത പെൺകുഞ്ഞിന് ഇരുവരും വാമിക എന്നാണ് പേരു നൽകിയത്.