ന്യു ഹാംപ്ഷെയറിൽ പ്രസിഡണ്ട് തെരഞ്ഞെടുപ്പിലെ ആദ്യ പ്രൈമറിയിലെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വിജയിച്ചതായി മാധ്യമങ്ങൾ പ്രഖ്യാപിച്ചു.
എന്നാൽ മുൻ സൗത്ത് കരളിന ഗവർണർ നിക്കി ഹേലി തൊട്ടു പിന്നാലെയുണ്ട്. പത്തു ശതമാനത്തിൽ താഴെ വോട്ടിനാണ് ട്രംപ് വിജയിക്കുന്നത്. അയോവ കോക്കസിൽ 30 പോയിന്റിൽ കൂടുതൽ നേടിയാണ് ഡിസാന്റിസിനെ ട്രംപ് രണ്ടാം സ്ഥാനത്താക്കിയത്. അത് ഇവിടെ ഫലിച്ചില്ല.
ട്രംപ് 53.6 ശതമാനം വോട്ടിനു (44,388 വോട്ട്) മുന്നിലാണ്. ഹേലി 45 .4 ശതമാനവുമായി തൊട്ടു പിന്നാലെയുണ്ട് (37,714 വോട്ട്).
ഇതോടെ ട്രമ്പിന്റെ സ്ഥാനാര്‍ഥിത്വം ഉറപ്പിക്കാം. എന്നാൽ ഇവിടെ ഫലമെന്തായാലും മത്സരരംഗത്തു തുടരുമെന്നാണ് ഹേലി വ്യക്തമാക്കിയിരിക്കുന്നത്.
ഇതോടൊപ്പം ഡമോക്രാറ്റിക് പ്രൈമറിയും ഉണ്ട്. പക്ഷെ പ്രസിഡന്റ് ബൈഡന്റെ പേര് ബാലറ്റിലില്ല. പാർട്ടി പറഞ്ഞതിനു വിരുദ്ധമായി പ്രൈമറി നേരത്തെ നടത്തിയതിനാലാണ് ബൈഡന്റെ പേര് ഇല്ലാതെ വന്നത്. എന്നാൽ ബൈഡന്റെ പേര് വോട്ടർമാർ എഴുതി ചേർക്കാൻ (റൈറ്റ് ഇൻ) വോളന്റിയർമാർ കടുത്ത പ്രചാരണവുമായി രംഗത്തുണ്ട്.
അല്ലാത്ത പക്ഷം മിനസോട്ടയിൽ നിന്നുള്ള ഡീൻ ഫിലിപ്സോ സെല്‍ഫ് ഹെല്പ് ഗുരു മറിയാൻ വില്യംസണോ ജയിക്കുന്ന സ്ഥിതി വരും. അത് ഒഴിവാക്കാനാണ് ശ്രമം.