യു കെയിലെ ലിങ്കൺ ഷെയറിൽ നിന്നൊരു ദാരുണ വാർത്ത. അറുപതു വയസ്സുകാരനായ കെന്നത്തിയും രണ്ടു വയസുകാരൻ ബ്രോൺസണും മാത്രമായിരുന്നു വീട്ടിൽ താമസിച്ചിരുന്നത്. ഹൃദയാഘാതത്തിൽ കെന്നത്തി പൊടുന്നനെ മരിച്ചു. അതോടെ ആ വീട്ടിൽ കുഞ്ഞു മാത്രമായി. കെന്നത്തി ഭാര്യയിൽ നിന്നും പിരിഞ്ഞാണ് മകനോടൊപ്പം ജീവിച്ചിരുന്നത്. ലിങ്കൺ ഷെയർ സ്കെഗ്നസിലെ പ്രിൻസ് ആൽഫ്രഡ് അവന്യുവിലെ ബേസ്മെൻ്റ് ഫ്ലാറ്റിലാണ് ഇവർ താമസിച്ചിരുന്നത്. പോലീസ് ആണ് ഇരുവരുടേയും മൃതദേഹം കണ്ടെത്തിയത്.
അച്ഛൻ്റെ മൃതദേഹത്തിനരികിലാണ് കുഞ്ഞിൻ്റെയും മൃതദേഹം കണ്ടെത്തിയത്. അച്ഛൻ മരണപ്പെട്ടപ്പോൾ തനിച്ചായ കുഞ്ഞ് ആരും പരിചരിക്കാനില്ലാതെ വിശന്നാണ് മരിച്ചത്. ഇരുവരുടേയും മരണശേഷം ഫ്ലാറ്റിൽ മോഷണശ്രമം നടന്നിട്ടുണ്ട്. അതിൽ പോലീസ് കേസ് എടുത്തിട്ടുണ്ട്.
ജനുവരി ഒൻപതിനാണ് സംഭവം നടന്നിരിക്കുന്നത് എന്നാണ് പോലീസ് നിഗമനം. പതിനാലു ദിവസങ്ങൾക്കു ശേഷമാണ് പോലീസ് എത്തുന്നത്. അതേ സമയം ഈ സംഭവത്തിൽ പോലീസിൻ്റെ അനാസ്ഥയാണ് കുഞ്ഞിൻ്റെ മരണത്തിനു കാരണമെന്ന് ആരോപണമുണ്ട്. കെന്നത്തിയുടെ വീട് അസ്വാഭാവികമായി അടഞ്ഞുകിടക്കുന്നതു കണ്ട്, രണ്ടു തവണ സോഷ്യൽ സർവീസ് വർക്കർ പോലീസിൽ അറിയിച്ചിരുന്നു. ആദ്യ തവണ വിവരം നൽകിയപ്പോൾ പോലീസ് ശ്രദ്ധിച്ചിരുന്നെങ്കിൽ കുഞ്ഞിനെ രക്ഷിക്കാനാകുമായിരുന്നു. കുഞ്ഞ് മരിച്ചത് വിശപ്പും നിർജലീകരണവും കൊണ്ടാണെന്നത് വളരെ ഹൃദയഭേദകമായതാണ്.