Image

അലക്സ് ഏബ്രഹാം ഫൊക്കാന ട്രസ്റ്റി ബോര്‍ഡിലേക്ക് മത്സരിക്കുന്നു

ജോര്‍ജ് പണിക്കര്‍ Published on 06 January, 2024
 അലക്സ് ഏബ്രഹാം ഫൊക്കാന ട്രസ്റ്റി ബോര്‍ഡിലേക്ക് മത്സരിക്കുന്നു

ന്യൂയോര്‍ക്ക്: പ്രമുഖ സാംസ്‌കാരിക നേതാവ് അലക്സ് ഏബ്രഹാം ഫൊക്കാന ട്രസ്റ്റി ബോര്‍ഡിലേക്ക് മത്സരിക്കുന്നു. കേരളത്തില്‍ സാശ്രയ മെഡിക്കല്‍ കോളേജുകള്‍ക്കും നഴ്സിംഗ് കോളേജുകള്‍ക്കും എതിരെ നടന്ന സമരത്തെ മുന്നില്‍ നിന്നു നയിച്ച അലക്സ് ഏബ്രഹാം ഹഡ്സണ്‍വാലി മലയാളി അസോസിയേഷന്‍ സെക്രട്ടറി ആയും, ജോയിന്റ് സെക്രട്ടറി ആയും കമ്മറ്റി അംഗമായും 2012 മുതല്‍ സംഘടനയില്‍ സജീവമാണ്. ഫൊക്കാന നാഷണല്‍ കമ്മറ്റിയില്‍ രണ്ടു തവണ തന്റെ കഴിവു തെളിയിച്ചു.

തിരുവനതപുരം മെഡിക്കല്‍ കോളേജില്‍ ബി. എസ്സി.നഴ്സിംഗ് വിദ്യാര്‍ത്ഥിയായിരുന്നപ്പോഴാണ് 1995 ഇല്‍ കേരള സര്‍്ക്കാര്‍് സാശ്രയ മേഖലയില്‍ നിരവധി മെഡിക്കല്‍ കോളേജുകള്‍ ആരംഭിക്കാന്‍ തീരുമാനിച്ചത്. ഇതിനെതിരെ സമരം നടത്തിയ കേരള ബി.എസ്സി നഴ്സിംഗ് അസോസിയേഷന്‍ (കെ.ബിഎസ് എന്‍ .എ)സംസ്ഥാന സെക്രട്ടറി ആയിരുന്ന അലക്സ് സംസ്ഥാനത്തെ എല്ലാ ഗവണ്മെന്റ് മെഡിക്കല്‍ കോളേജുകളിലും ഓടി നടന്ന് സമരവേദികളില്‍ പ്രസംഗിക്കുകയും പ്രസ്ഥാനത്തിനു വേണ്ടി പോലീസ് ലോക്കപ്പില്‍ കയറി ഇറങ്ങുകയും ചെയ്തിട്ടുണ്ട്. 1995 കാലഘട്ടത്തില്‍ നടന്ന ആ നഴ്സിംഗ് സമരം അടുത്തയിടെ വേതന വര്‍ധനക്കായി നഴ്സുമാര്‍ നടത്തിയ സമരത്തെ അനുസ്മരിപ്പിക്കുന്നതായിരുന്നു.

സ്‌കൂള്‍ തലം മുതല്‍ പ്രസംഗ വേദികളിലും ക്വിസ് കോംപിറ്റീഷന്‍ എന്നിവയില്‍ സമ്മാനങ്ങള്‍ വാരിക്കൂട്ടിയ അലക്സ് തിരുവനന്തപുരം മെഡിക്കല്‍ കോളേജിനെ പ്രതിനിധീകരിച്ചു നിരവധി പ്രസംഗമത്സരങ്ങളിലും ക്വിസ് മത്സരങ്ങളിലും ജേതാവായിരുന്നു. ഈ പ്രസംഗപാടവമാണ് മെഡിക്കോസ് എന്ന പേരില്‍ അറിയപ്പെട്ടിരുന്ന സംസ്ഥാനം മുഴുവന്‍ ആളിപടര്‍ന്ന നഴ്സിംഗ് സമരരംഗത്തെ മുന്നണിപ്പോരാളിയായി അലക്സിനെ മാറ്റിയത്. സര്‍ക്കാരിനെതിരെയും പോലിസിസിനെതിരെയും ഏറെ പ്രകോപനകരമായ വാക്കുകളില്‍ അതിരൂക്ഷമായി വിമര്‍ശിച്ചുകൊണ്ട് അലക്സ് നടത്തിയ പ്രസംഗങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

കോഴിക്കോട് മെഡിക്കല്‍ കോളേജിലെ മെഡിക്കോസ് സമരത്തെ അഭിസംബോധന ചെയ്ത അലക്സിന്റെ തീപ്പൊരി പ്രസംഗം കലാശിച്ചത് ലോക്കപ്പ് ജയില്‍ നിറക്കല്‍ സമരം എന്ന സമരമുറയിലേക്കാണ്, പിന്നീട് സംസ്ഥാനത്തെ എല്ലാ മെഡിക്കല്‍ കോളേജുകളിലും പ്രസംഗിച്ചു അവിടുത്തെ നഴ്സിംഗ് വിദ്യാര്‍ത്ഥികളെ ആവേശം കൊള്ളിച്ചു. ഇതിനു പുറമെ സ്റ്റുഡന്റ് നഴ്സസ് അസോസിയേഷന്‍ സെക്രട്ടറിയായും സേവനം ചെയ്തിട്ടുണ്ട്.

കെ.ബി.എസ്.എ യെ പ്രതിനിധികരിച്ചു ബാംഗ്ളൂര്‍ നിംഹാംസ്, ഭോപ്പാല്‍ മെഡിക്കല്‍ കോളേജ്, എന്നിവിടങ്ങളില്‍ പ്രതിനിധിയായി പ്രസംഗിക്കുകയും നിരവധി സെമിനാറുകളില്‍ പങ്കെടുക്കുകയും. നിരവധി നഴ്സിംഗ് ജേര്‍ണലുകളില്‍ പ്രബന്ധനങ്ങളും അവതരിപ്പിച്ചിട്ടുണ്ട്. 1995 ഇല്‍ ബി.എസ്സി നഴ്സിംഗില്‍ ബിരുദം നേടിയ ശേഷം മംഗലാപുരം എന്‍.വി. ഷെട്ടി നഴ്സിംഗ് കോളേജില്‍ അസിസ്റ്റന്റ് ലെക്ച്ചറര്‍ ആയി മൂന്ന് വര്‍ഷം അധ്യാപകനായിരുന്നു.

പിന്നീട് യൂ.എ.ഇയില്‍ ദുബായ് ഹോസ്പിറ്റലില്‍ നഴ്സിംഗ് ഇന്‍സ്ട്രുക്ടര്‍ ആയി രണ്ടു വര്‍ഷം സേവനം ചെയ്തു. 2001 ഇല്‍ അമേരിക്കയിലേക്ക് കുടിയേറിയ അലക്സ് കഴിഞ്ഞ 19 വര്‍ഷം വൈറ്റ് പ്ലൈന്‍സില്‍ ഉള്ള വൈറ്റ് പ്ലൈന്‍സ് മാര്‍ട്ടിന്‍ സെന്റര്‍ ഫോര്‍ റീഹാബിലേഷന്‍ ആന്‍ഡ് നഴ്സിംഗില്‍ നേഴ്സ് മാനേജര്‍ ആയി പ്രവര്‍ത്തിച്ചു. ഇപ്പോള്‍ ഫാമിലി നഴ്‌സ് പ്രാക്ടീഷനാറായി ജോലി ചെയ്യുന്നു.

കൊല്ലം ചാത്തന്നൂര്‍ സ്വദേശിയും കോണ്‍ഗ്രസ് അനുഭാവിയുമായിരുന്ന പരേതനായ കെ. ഏബ്രഹാമിന്റെയും മറിയാമ്മയുടെയും അഞ്ചു മക്കളില്‍ ഇളയവനാണ് അലക്സ്. കോണ്‍ഗ്രസ് പാരമ്പര്യമുള്ള അലെക്സിന്റെ കുടുബത്തില്‍ എല്ലാ സഹോദരന്മാരും ഡി.സി.സി ഭാരവാഹിതവുമുള്ളപ്പെടയുള്ള നേതൃനിരയിലുള്ളവരാണ്.

ഭാര്യ ഷീബ അലക്സ് നഴ്സ് ആയി ജോലി ചെയ്യുന്നു. ബിരുദ വിദ്യാര്‍ത്ഥിയായ മകന്‍ എബി അലക്സ് ഫൊക്കാന നാഷണല്‍ സ്പെല്ലിങ് ബിയില്‍ 2016 ഉള്‍പ്പെടെ മൂന്നു തവണ തുടച്ചയായി ചാംപ്യന്‍ ആണ്. കൂടാതെ സ്‌കൂള്‍ തലത്തിലും സ്പെല്ലിംഗ് ബി മത്സരത്തിലെ വിജയിയാണ്. മകള്‍ ടാനിയ അലക്സ് മെഡിക്കല്‍ വിദ്യാര്‍ത്ഥിയാണ്.

അലക്സിന്റെ രാഷ്ട്രീയപാരമ്പര്യവും നേതൃഗുണവും ഫൊക്കാനയ്ക്ക് മുതല്‍ക്കൂട്ടാകുമെന്നു പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ഡോ. കലാ ഷഹി ജനറല്‍ സെക്രട്ടറി സ്ഥാനാര്‍ത്ഥി ജോര്‍ജ് പണിക്കര്‍ എന്നിവര്‍ അഭിപ്രായപ്പെട്ടു. ബഹുമുഖ പ്രതിഭയായ അലക്‌സ് ഏബ്രഹാം ഫൊക്കാന 2024 - 2026 കാലയളവില്‍ തന്റെ ടീമില്‍ മത്സരിക്കുന്നത് അതിയായ സന്തോഷം ഉളവാക്കുന്നു. കഴിവും പ്രാപ്തിയും പ്രവര്‍ത്തന സന്നദ്ധതയുമുള്ള പ്രവര്‍ത്തകരാണ് ഫൊക്കാനയെ വളര്‍ത്തുന്നത്. അലക്‌സ് ഏബ്രഹാമിന്റെ സ്ഥാനാര്‍ത്ഥിത്വം തന്റെ ടീമിന് ശക്തി പകരുമെന്ന് ഡോ. കല ഷഹിയും, അദ്ദേഹത്തെപ്പോലെ പ്രവര്‍ത്തന പാരമ്പര്യമുള്ള പൊതുപ്രവര്‍ത്തകര്‍ ഫൊക്കാനയുടെ നേതൃത്വ നിരയിലേക്ക് കടന്നു വരുന്നത് സന്തോഷവും അഭിമാനവും നല്‍കുന്ന കാര്യമാണെന്ന് ഫൊക്കാന ജനറല്‍ സെക്രട്ടറി സ്ഥാനാര്‍ത്ഥി ജോര്‍ജ് പണിക്കര്‍, ട്രഷറര്‍ സ്ഥാനാര്‍ത്ഥി രാജന്‍ സമുവേല്‍ എന്നിവര്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ഡോ. കല ഷഹി 202 359 8427.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക