Image

മണിപ്പൂര്‍ വംശഹത്യയും മോദി സര്‍ക്കാരും യൂറോപ്യന്‍ പാര്‍ലിമെന്റും (ഡല്‍ഹികത്ത് : പി.വി.തോമസ് )

പി.വി.തോമസ് Published on 22 July, 2023
മണിപ്പൂര്‍ വംശഹത്യയും മോദി സര്‍ക്കാരും യൂറോപ്യന്‍ പാര്‍ലിമെന്റും (ഡല്‍ഹികത്ത് : പി.വി.തോമസ് )

യൂറോപ്യന്‍ പാര്‍ലിമെന്റ് ജൂലൈ പകുതിയോടെ നടന്ന അതിന്റെ പ്ലീനറി സെഷനില്‍ ഫ്രാന്‍സിലെ സ്ട്രാസ്ബര്‍ഗ്ഗില്‍ വച്ച് പാസ്സാക്കിയ ഒരു പ്രമേയം ലോകമെമ്പാടും ഇന്‍ഡ്യയിലും കോളിളക്കം സൃഷ്ടിച്ചിരിക്കുകയാണ്. വിഷയം മണിപ്പൂരിലെ വംശഹത്യയാണ്. ഈ 'എത്‌നിക്ക്-റിലീജിയസ്' കലാപം അവസാനിപ്പിക്കുവാന്‍ നടപടി എടുക്കണമെന്നാണ് പ്രമേയം ഇന്‍ഡ്യ ഗവണ്‍മെന്റിനോട് അടിയന്തിരമായി ആവശ്യപ്പെട്ടിരിക്കുന്നത്. മാത്രവുമല്ല, അക്രമണത്തിനരയായ മത ന്യൂനപക്ഷത്തിന് സംരക്ഷണവും നല്‍കണമെന്ന് ഈ പ്രമേയം ആവശ്യപ്പെട്ടിട്ടുണ്ട്. കൂടാതെ അവിടെ നിലവിലിരിക്കുന്ന സായുധസേനക്കുള്ള പ്രത്യേക അധികാരങ്ങളും ഐക്യരാഷ്ട്രസഭയുടെ മാര്‍ഗ്ഗനിര്‍ദ്ദേശരേഖ അനുസരിച്ചു കൊണ്ട് നിറുത്തലാക്കണമെന്നും യൂറോപ്യന്‍ പാര്‍ലിമെന്റ് ആവശ്യപ്പെട്ടിട്ടുണ്ട്. ദേശീയതയെക്കുറിച്ചുള്ള ബി.ജെ.പി. നേതാക്കന്മാരുടെ വാചകസര്‍ത്തുകളെയും അതിശക്തമായി പാര്‍ലിമെന്റ് അപലപിച്ചു. ഈ പ്രമേയം പാസാക്കിയ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഔദ്യോഗിക സന്ദര്‍ശനം ഫ്രാന്‍സില്‍ സര്‍വ്വ ബഹുമതികളോടെയും, പുരോഗമിക്കവെയാണ്, പ്രമേയം മെയ് മൂന്നു മുതല്‍ മണിപ്പൂരില്‍ നടക്കുന്ന മെയ്റ്റി-കുക്കികലാപത്തെയും അതില്‍ കൊല ചെയ്യപ്പെട്ട 120 പേരെയും, ഭവനം നഷ്ടപ്പെട്ട അമ്പതിനായിരം ആളുകളെയും 1700 വീടുകളും 250 ദേവാലയങ്ങളും അനേകം അമ്പലങ്ങളും തര്‍ക്കപ്പെട്ടതിനെയും പരാമര്‍ശിക്കുന്നുണ്ട്. കലാപവുമായി ബന്ധപ്പെട്ട എല്ലാവരും സംയമനം പാലിക്കണമെന്നും  പ്രമേയം അഭ്യര്‍ത്ഥിക്കുകയുണ്ടായി. യൂറോപ്യന്‍ പാര്‍ലിമെന്റിന്റെ അഭിപ്രായത്തില്‍ ക്രിസ്ത്യാനികള്‍ തുടങ്ങിയ ന്യൂനപക്ഷത്തിനോടുള്ള അസഹിഷ്ണുതയാണ് ഈ കലാപത്തിനുള്ള കാരണം. നിഷ്പക്ഷമായ ഒരു അന്വേഷണം ഈ സംഭവങ്ങളെക്കുറിച്ച് നടത്തണമെന്നും പ്രമേയം ആവശ്യപ്പെട്ടു. മണിപ്പൂരില്‍ മനുഷ്യസഹായം എത്തിക്കുവാനും അന്താരാഷ്ട്രീയ നിരീക്ഷകര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും യാതൊരുവിധ തടസവും ഇല്ലാതെ പ്രവേശിക്കുവാനും സാധിക്കണം. രാഷ്ട്രീയമായി പ്രേരിതമായ വിഭാഗീയ നയങ്ങള്‍മൂലം കേന്ദ്രഗവണ്‍മെന്റ് ഹിന്ദു മുഖ്യ വര്‍ഗ്ഗാധിപത്യത്തെ പ്രേത്സാഹിപ്പിക്കുകയെന്ന് അതിശക്തമായ ഒരാരോപണവും പ്രമേയം മുമ്പോട്ടുവയ്ക്കുകയുണ്ടായി. ഇത് അക്രമാസക്തമായ മുന്നേറ്റങ്ങള്‍ക്ക് വഴിയൊരുക്കുന്നു. സുരക്ഷാസേനയുടെ പക്ഷപാതപരമായ ഇടപെടലുകളും കലാപം പടരുന്നതിന് ഇടയാക്കുന്നു. ഇവയെല്ലാം സാധാരണ ജനങ്ങളില്‍ അവിശ്വാസവും പരസ്പരവിശ്വാസവും വളര്‍ത്തുകയും  ഇ്ല്ലാതാക്കുകയും ചെയ്യുന്നു. ഇതിനായി കലാപാഹ്വാനങ്ങളും വിദ്വേഷപ്രസംഗങ്ങളും നിറുത്തലാക്കണം, നിരോധിക്കണം. മനുഷ്യാവകാശ ലംഘനങ്ങളെ ശിക്ഷിക്കണം. മനുഷ്യാവകാശസംരക്ഷകരെ സംരക്ഷിക്കണം. സിവില്‍ സൊസൈറ്റിയുടെ സ്ഥാനം കയ്യേറി നശിപ്പിക്കരുത്. ഗവണ്‍മെന്റിനെ വിമര്‍ശിക്കുന്നത് കുറ്റകരം ആകരുത്. മതസ്വാതന്ത്ര്യവും അഭിപ്രായസ്വാതന്ത്ര്യവും ഉയര്‍ത്തിപ്പിടിക്കുക. ഗവണ്‍മെന്റ് സ്വാഭാവികമായും യൂറോപ്യന്‍ പാര്‍ലിമെന്റ് പ്രമേയത്തെ നിശിതമായും വിമര്‍ശിച്ചു. വിദേശകാര്യ മന്ത്രാലായം ഇതിനെ ഇന്‍ഡ്യയുടെ ആഭ്യന്തര കാര്യങ്ങളിലുള്ള യൂറോപ്യന്‍ യൂണിയന്റെ അനാവശ്യമായ കൈകടത്തലായി കണക്കാക്കി. ഈ വക സാമ്രാജത്വ മാനസീകാവസ്ഥയെ ഇന്‍ഡ്യ എതിര്‍ക്കുക തന്നെ ചെയ്യും. ഇന്‍ഡ്യയുടെ ആഭ്യന്തരകാര്യങ്ങളില്‍ അനാവശ്യമായി ഇടപെടുന്നതിനുപകരം യൂറോപ്യന്‍ യൂണിയന്‍ അതിന്റെ അംഗരാജ്യങ്ങളുടെ പ്രശ്‌നപരിഹാരത്തിനും ഉന്നമതിക്കുമായി ശ്രമിക്കണം, വിദേശകാര്യ മന്ത്രാലയം താക്കീതു നല്‍കി. യൂറോപ്യന്‍ പാര്‍ലിമെന്റിന്റെ ഈ പ്രമേയം സ്വീകാര്യമല്ലെന്നും അത് അറിയിച്ചു. ഇന്‍ഡ്യയുടെ ആഭ്യന്തരകാര്യങ്ങളില്‍ ഇടപെടരുതെന്നും അത് മുന്നറിയിപ്പു നല്‍കി. മണിപ്പൂരിലേത് ഹിന്ദു മെയ്റ്റികളും ക്രിസത്യന്‍ കുക്കികളും തമ്മിലുള്ള എത്‌നോ-നാഷ്ണലിസ്റ്റിക്ക് പ്രശ്‌നം ആണ്, വിദേശകാര്യവക്താവ് വാദിച്ചു. യൂറോപ്യന്‍ പാര്‍ലിമെന്റ് യൂറോപ്യന്‍ യൂണിയനുമായുള്ള ഇന്‍ഡ്യയുടെ വ്യാപാരബന്ധങ്ങളെയും മണിപ്പൂരിലെ  മനുഷ്യാവകാശലംഘനങ്ങള്‍ തുടര്‍ന്നാല്‍ ബാധിക്കുമെന്നും മുന്നറിയിപ്പു നല്‍കുകയുണ്ടായി. ഇന്‍ഡ്യ ഒരു മഹത്തായ ജനാധിപത്യരാജ്യമാണ്. പക്ഷേ അതിന് ഇനിയും മഹത്താകേണ്ടതുണ്ട്, പ്രമേയം ഓര്‍മ്മപ്പെടുത്തി. ഈ പ്രമേയത്തെ അത് അരുചി ഉളവാക്കുന്നതാണെന്നാണ് രാഷ്ട്രീയ സ്വയംസേവക് സംഘിന്റെ ഒരു മുന്‍വക്താവ് പ്രതികരിച്ചത്. ഇത് വെറും ഒരു പ്രചരണോപാധിയായി അദ്ദേഹം തള്ളിക്കളഞ്ഞു. മണിപ്പൂര്‍ ഇന്‍ഡ്യയും യൂറോപ്യന്‍ യൂണിയനുമായിട്ടുള്ള വാണിജ്യബന്ധങ്ങളെ ബാധിക്കുവാന്‍ ഇടവരരുതെന്നും അദ്ദേഹം മുന്നറിയിപ്പു നല്‍കി. പരസ്പര വിശ്വാസവും മനുഷ്യാവകാശ സംരക്ഷണവും അടിസ്ഥാന സ്വാതന്ത്ര്യങ്ങളും ആണ് ജനാധിപത്യത്തിന്റെ അടിസ്ഥാനതത്വങ്ങളും എന്നും വാദിച്ചു. മണിപ്പൂര്‍ സാധാരണഗതിയിലേക്ക് മടങ്ങുകയാണെന്നും അവകാശപ്പെട്ടു. ഈ വിഭാഗത്തിന്റെ അവകാശപ്രകാരം യൂറോപ്യന്‍ പാര്‍ലിമെന്റും മറ്റ് ക്രിസ്ത്യന്‍ സംഘടനകളും മണിപ്പൂരിനെ ഒരു ക്രിസത്യന്‍വരുദ്ധകലാപമായി ചിത്രീകരിക്കുവാനാണ് ആഗ്രഹിക്കുന്നത്. ഇത് യാഥാര്‍ത്ഥ്യത്തില്‍ നിന്നും വളരെ വ്യത്യസ്തമാണ്. ആദ്യത്തെ ആക്രമണം ഉണ്ടായത് ഒരു ഹിന്ദു ആരാധനാ ലക്ഷത്തിനും നേരെയാണെന്നും ചൂണ്ടികാണിക്കപ്പെടുന്നു. ഇതുപോലുള്ള അവകാശവാദങ്ങള്‍ ആണ് മണിപ്പൂരിനെ ഒരു വംശഹത്യയായി കണക്കാക്കുവാന്‍ ഇന്‍ഡ്യയിലെ തന്നെ രാഷ്ട്രീയ-സാമൂഹ്യ നിരീക്ഷകരെ പ്രേരിപ്പിക്കുന്നത്. കേന്ദ്രവും സംസ്ഥാനവും ഭരിക്കുന്നത് ബി.ജെ.പി.യാണെന്നും ഇതും മുഖ്യമന്ത്രി ഒരു മെയ്റ്റി ആണെന്നും ഇതും ഈ വാദഗതിയെ ശക്തിപ്പെടുത്തണം. കുക്കികള്‍ അയല്‍രാജ്യങ്ങളില്‍ നിന്നും നിയമപരമല്ലാതെ കുടിയേറി മതപരിവര്‍ത്തനം നടത്തിയ ഗോത്രവര്‍ഗ്ഗക്കാരാണെന്ന വാദവും ഉണ്ട്. ഇന്‍ഡ്യന്‍ പാര്‍ലിമെന്റിന്റെ ആദ്യ രണ്ടു ദിവസങ്ങള്‍(ജൂലൈ20, 21) മണിപ്പൂര്‍ കലാപത്തില്‍ മുങ്ങിപ്പോയി. ഒടുവില്‍ ഇന്നലെ ഇത്രയും നാളത്തെ മൗനത്തിനുശേഷം പ്രധാനമന്ത്രി മോദി ഒന്ന് ഉരിയാടി: 140 കോടി ജനങ്ങള്‍ ഈ ഹീനസംഭവത്തില്‍ ലജ്ജിതരാണ്. എന്റെ ഹൃദയം നിറയെ വേദനയും അരിശവും ആണ്. അദ്ദേഹത്തിന്റെ വിഷയം പ്രധാനമായിട്ടും മണിപ്പൂര്‍ കലാപം അല്ല. ആ കലാപത്തില്‍ നടന്ന ഒരു ബലാല്‍സംഗത്തിന്റെ ക്രൂരമായ വീഡിയോകള്‍ ആണ്. രണ്ടിലേറെ  കുക്കി യുവതികളെ പിടിച്ച് പോലീസിന്റെയും നൂറുകണക്കിനു ജനങ്ങളുടെയും കണ്ണിനു മുമ്പില്‍ നഗ്നരാക്കി ബലാല്‍സംഗം ചെയ്തതിന്റെ അവരുടെ കുടുംബാംഗങ്ങളെ വധിച്ചതിന്റെയും വീഡിയോ ആണ്. ഇതിനെ കൊല്‍ക്കട്ടയിലെ പ്രമുഖ ഇംഗ്ലീഷ് ദിനപ്പത്രമായ 'ദ ടെലിഗ്രാഫ് ' പ്രധാന വാര്‍ത്തയായി തലക്കെട്ട് നല്‍കിയത് കണ്ണീര്‍ വാര്‍ക്കുന്ന ഒരു മുതലയുടെ ചിത്രവും ഒരു അടിക്കുറിപ്പും ആയിട്ടാണ് 79 ദിവസം എടുത്തു 56 ഇഞ്ചിന്റെ തൊലിപിളര്‍ന്ന് ഈ വേദനയും ലജ്ജയും അകത്തുകയാല്‍ എന്ന കുറിപ്പിലും ആയിട്ടാണ്. യൂറോപ്യന്‍ യൂണിയന്‍ പാര്‍ലിമെന്റിന്റെ പ്രമേയം മോദി ചലപ്പിക്കുവാന്‍ സാദ്ധ്യതയില്ലായിരിക്കാം. പക്ഷേ, ഇന്‍ഡ്യയുടെ മുഖ്യ ന്യായാധിപന്‍ ഡി.വൈ. ചന്ദ്രചൂടി ഈ മുന്നറിയിപ്പ് അദ്ദേഹത്തെ ബാധിക്കാതിരിക്കുവാന്‍ ഇടയില്ല: 'കേന്ദ്രവും സംസ്ഥാനവും വേണ്ടതു ചെയ്യണം, അല്ലെങ്കില്‍ ഞങ്ങള്‍ ഉത്തരവിറക്കും.' മണിപ്പൂരില്‍ നടന്നത് വലിയ മനുഷ്യാവകാശലംഘനം ആണെന്നും മുഖ്യന്യായാധിപന്‍ പറഞ്ഞു. യൂറോപ്യന്‍ പാര്‍ലിമെന്റിന്റെ പ്രമേയം എന്തുമാകട്ടെ. മണിപ്പൂരില്‍ നടക്കുന്നത് അക്രമവും അനീതിയും ആണ്. അത് എത്രയും വേഗം ഇല്ലാതാക്കി അവിടെ സമാധാനം പുനഃസ്ഥാപിക്കപ്പെടണം. ഇരു വിഭാഗവും തമ്മില്‍ പരസ്പരവിശ്വാസവും. ഇവിടെ കേന്ദ്രത്തിലും സംസ്ഥാനത്തിലും ഗവണ്‍മെന്റ് ഉണ്ടെങ്കില്‍. ്‌ല്ലെങ്കില്‍ ലജ്ജകരം!

Join WhatsApp News
sree 2023-07-22 15:34:07
രാഷ്ട്രീയ സ്വയംസേവക് സംഘിന്റെ ഒരു മുന്‍വക്താവ്???പേരില്ലേ
gaya 2023-07-22 15:36:12
തോമസാച്ചന് പുരകത്തുമ്പോഴും വാഴവട്ടണം
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക