Image

ഇദം ന മമ : ഇത് എന്റേത് അല്ല (മൃദുമൊഴി -53: മൃദുല രാമചന്ദ്രൻ)

Published on 09 April, 2023
ഇദം ന മമ : ഇത് എന്റേത് അല്ല (മൃദുമൊഴി -53: മൃദുല രാമചന്ദ്രൻ)

വേദങ്ങളിലെ ഏറ്റവും പ്രധാന  മന്ത്ര വചസുകളിൽ ഒന്നാണ് ഇത് - ഇദം ന  മമ : ഇത് എന്റേത് അല്ല. അഗ്നിയിൽ ഹവിസ് അർപ്പിച്ചു കൊണ്ട്, പ്രപഞ്ചത്തിന്റെ പ്രാണനിലേക്ക് മനസ്  ചേർത്തു  കൊണ്ട് ഇതൊന്നും എന്റേത് അല്ലെന്ന് പറയുന്ന  നിസ്വാർത്ഥതയുടെ  മന്ത്രം.

പക്ഷെ, ഇത് എന്റേത് അല്ലെന്ന് ഉള്ള് തൊട്ട് പറയാനും, ആത്മാർത്ഥമായി  വിട്ടു കൊടുക്കാനും എന്തൊരു ബുദ്ധിമുട്ട് ആണ്, മനുഷ്യർക്ക്. വിട്ടു കൊടുക്കുക, ത്യജിക്കുക, ഉപേക്ഷിക്കുക എന്നത് ഒരു കലയാണ്. Quitting is an art. സിദ്ധിക്കേണ്ടതും, സാധന കൊണ്ട് സ്പുടം ചെയ്ത് എടുക്കേണ്ടതുമായ  ഒരു കല.

പക്ഷെ, ഒരിക്കൽ കൈപ്പിടിയിൽ ആയതിനെ വിട്ടു കൊടുക്കേണ്ടി വന്നാൽ  അതീവ കഷ്ടതയും, നഷ്ടബോധവും അനുഭവിക്കുന്ന ഒരു ദുർബല ഹൃദയത്തിന്റെ  ഉടമയാണ്  മനുഷ്യർ. വെട്ടി പിടിക്കാനും, കൂട്ടി ചേർത്തു വയ്ക്കാനും ഉള്ള തത്രപ്പാടിൽ വിട്ടു കൊടുക്കലിന്റെ ആനന്ദത്തെ  മറന്നവർ.

നമുക്ക് ഇഷ്ട്ടമുള്ളതിനെ, പ്രിയമുള്ളതിനെ, നമുക്ക് ലഭിച്ചതിനെ, നമ്മൾ ഉണ്ടാക്കിയെടുത്തതിനെ, നമ്മുടേത് എന്ന ബോധ്യത്തിൽ  നാം  പരിപാലിക്കുന്നതിനെ  മറ്റൊരാൾക്ക്‌ വിട്ടു കൊടുക്കാതിരിക്കാൻ നാം പല കാരണങ്ങൾ കണ്ടെത്തും. പല ന്യായീകരണങ്ങളും കണ്ടെത്തും.

നോക്കൂ, ലോകം കണ്ടതിൽ വച്ച് ഏറ്റവും വലിയ  വീരനും, വിദ്വാനും ആയിരുന്നു ഭീഷ്മർ. ഗംഗയുടെ  പുത്രൻ, പരശുരാമന്റെ  ശിഷ്യൻ. അതികഠിനമായ ഒരു പ്രതിജ്ഞ  എടുക്കുകയും, അത് പാലിക്കുകയും ചെയ്ത  കഠിന നിഷ്ടയുടെ ഉടമ. പക്ഷെ  കൃത്യ സമയത്ത്   വിട്ടു കൊടുക്കുന്നതിൽ അദ്ദേഹം പരാജയപ്പെട്ടു. താൻ ഇല്ലെങ്കിൽ കുരുവംശം നശിച്ചു പോകുമെന്ന് അദ്ദേഹം ഭയന്നു. മനസ്  കൊണ്ട് അദ്ദേഹം ഹസ്തിന പുരത്തിന്റെ സിംഹാസനത്തിൽ സ്വയം ബന്ധിച്ചിട്ടു. വംശ നന്മക്ക് എന്ന ഉറച്ച ഇടപെടലുകളും കാലാന്തരത്തിൽ തീവ്രമായ 
വൈരത്തിലേക്ക് വഴി തെളിച്ചു. ഒടുക്കം സ്വയം ഏറ്റുവാങ്ങിയ
ശരശയ്യയിൽ കിടന്നു കൊണ്ട്, ഗർഭസ്ഥ ശിശുവിലേക്ക് പോലും ആ  വൈരത്തിന്റെ ബ്രഹ്‌മാസ്ത്രം
ചീറിപ്പായുന്നത് അദ്ദേഹം കണ്ടു.

കാലത്തിന്റെ ഒരു സവിശേഷ നിമിഷത്തിൽ  ഉൽപ്പാദിപ്പിക്കപ്പെടുന്ന ഒരു വ്യവസ്ഥക്ക്, അതിൽ  ഉണ്ടാകുന്ന ഏറ്റകുറച്ചിലുകൾ പരിഹരിച്ചു കൊണ്ട്, സ്വയം പുതുക്കി കൊണ്ട് നില നിൽക്കാൻ ഉള്ള ശേഷി  ഉണ്ട്. അഥവാ, ഒരു വ്യവസ്ഥ അതിന് സാധിക്കാതെ  ചിതറി  വീഴുകയാണെങ്കിൽ , അത് നിർമിച്ചിട്ടുള്ള അടിസ്ഥാന ശിലകൾക്ക്  ബലക്ഷയം  ഉണ്ടെന്നാണ് അർത്ഥം. സ്വയം പുതുക്കാനുള്ള ബലം  അതിന് നൽകാൻ , കാലത്തിനൊത്ത  വിധം  പരിഷ്കരിക്കാൻ ഉള്ള വഴക്കം  അതിന്റെ ആദ്യ ജീനുകൾക്ക് നൽകാൻ അതിനെ  ഉണ്ടാക്കിയവർക്ക് സാധിച്ചിട്ടില്ല എന്നാണ് അർത്ഥം.

നമ്മുടെ എല്ലാ കുടുംബങ്ങളിലും  അസ്വസ്ഥത സൃഷ്ടിക്കുന്ന ഒന്നാണ്, അമ്മായി അമ്മയും, മരുമകളും  തമ്മിൽ ഉള്ള കലാപം. ഇതിന്റെ അടിസ്ഥാന കാരണം വിട്ടു കൊടുക്കില്ല എന്ന് കാണിക്കുന്ന വാശിയാണ്. സ്വന്തം മകനെയും, സ്വന്തം വീടും  ഇന്നലെ കേറി വന്ന ഒരുവൾക്ക് കൊടുക്കില്ലെന്ന വാശി. ഈ  പെണ്ണ് സ്വന്തം മകനെ  തന്നിൽ  നിന്ന് അകറ്റിയാലോ എന്ന അരക്ഷിതാവസ്ഥ  സൃഷ്ടിക്കുന്ന ഭയം  കൂടുതൽ ഇറുക്കി പിടിക്കാൻ പ്രേരിപ്പിക്കുന്നു- താനും  ഒരിക്കൽ ഇത് പോലെ  കയറി  വന്നവൾ ആണെന്ന കാര്യം കൂടി  മറക്കുന്നു.സ്വന്തം ഇടം ഉപേക്ഷിച്ചു കയറി  വന്നവൾ ആകട്ടെ, ഇവിടെ നില കിട്ടിയേ തീരൂ എന്ന വാശിയിൽ പൊരുതുന്നു. ഈ യുദ്ധത്തിൽ ഏറ്റവും മുറിവ് ഉണ്ടാകുന്നത് ഇടയ്ക്ക് നിൽക്കുന്ന പുരുഷന് ആണ്. ഇത്ര  ഇറുക്കി പിടിച്ചു മുറിപ്പെടുത്താതെ, മകനെയും, മരുമകളെയും  ഒന്നയച്ചു വിട്ടാൽ, ശ്വാസം വിടാനും, സ്വസ്ഥമായി  ഇരിക്കാനും അനുവദിച്ചാൽ  തീരാവുന്നതേ ഉള്ളൂ ഈ  പ്രശ്നം.ഒരാൾക്ക് തട്ടിയെടുക്കാൻ  പറ്റുന്നത് അല്ല, ലോകത്ത് വേറെ ഒരാളുടെ  സ്ഥാനം. അപക്വമായ അത്തരം  ഭയങ്ങൾ സൃഷ്ടിക്കുന്നത്, അശാന്തി നിറഞ്ഞ ഇടങ്ങൾ ആണ്.

എഴുന്നേറ്റ് നടക്കാൻ  പോലും വയ്യാതെ  ആയിട്ടും അധികാര  കസേരകളിൽ കൂനിയിരിക്കുന്ന മനുഷ്യരുണ്ട്.തങ്ങൾക്ക് സ്വായത്തമായ അധികാരത്തിലേക്ക്  സ്വന്തം വ്യക്തിത്വം ലയിപ്പിച്ചു ചേർത്തവർ. ആ  അധികാരത്തിൽ  നിന്ന് അകന്നാൽ  സ്വന്തം സ്വത്വം തന്നെ  ഇല്ലാതാകുമോ എന്ന് ഭീതിദരാകുന്നവർ. തനിക്ക് താഴെയും  ചുറ്റിലും ഒരിളയും പൊടിക്കാൻ അനുവദിക്കാതെ  തരിശ് ആയി  കാക്കുന്നവർ. ഇത്തരം ഇടങ്ങളിൽ ആണ് അസംതൃപ്‌തരുടെ കലാപം  ഉണ്ടാകുന്നത്. കുലീനതയോടെ  വിട്ടു കൊടുത്തില്ലെങ്കിൽ, കുത്തി മറിച്ചിടുക  എന്ന വന്യ നീതിയിലേക്ക് കാര്യങ്ങൾ മുന്നേറുന്നത്.

വിട്ടു കൊടുക്കലിന്റെയും, വഴി മാറി  കൊടുക്കലിന്റെയും വിശാലതയിൽ ആണ് ഈ  പ്രപഞ്ചത്തിന്റെ തന്നെ  നാരായവേരുകൾ. ദിന രാത്രങ്ങളും, ഋതുക്കളും, വേലിയേറ്റ തിരകളും സദാ തങ്ങളുടെ  പരിധികൾ കാത്തും, മുഖം കറുക്കാതെ വിട്ടു കൊടുത്തും പ്രകൃതിയുടെ താളം കാത്തു. ഇത്
ദത്തശ്രദ്ധരായി കണ്ടത് കൊണ്ടാകാം ഇദം ന  മമ : എന്ന വേദ വചസും  ഉണ്ടായത്. തങ്ങളുടെ  കർമം  പൂർത്തീകരിച്ചു കഴിഞ്ഞാൽ  നിശബ്ദമായി വിട വാങ്ങുക.

എനിക്ക് ശേഷം പ്രളയം എന്ന മിഥ്യയായ  ധാരണ  കൊണ്ട് നടക്കുന്നതിൽ  നമ്മൾ കേമൻമാരാണ് "എന്റെ പിന്നാലെ വരുന്നവൻ  ശ്രേഷ്ഠനാണ്, അവന്റെ ചെരിപ്പിന്റെ വാർ അഴിക്കാൻ പോലും ഞാൻ യോഗ്യനല്ല " എന്ന് പറഞ്ഞ സ്നാപക  യോഹന്നാനോട്‌ ഐക്യപ്പെടാൻ നമുക്ക് പാടാണ്. എന്റെ പിന്നാലെ വരുന്നവൻ  എന്റെ ചെരിപ്പിന്റെ വാർ അഴിക്കാൻ  യോഗ്യനല്ല എന്ന് കരുതുന്നതിൽ ആണ് നമ്മുടെ ഹീറോയിസം. കാലത്തിനു  അതിന്റെ പദപ്രശ്നങ്ങൾ പൂരിപ്പിക്കാൻ കൃത്യം വാക്കുകൾ ഉണ്ടെന്ന് തന്നെ നമ്മൾ മറക്കും.

സ്വാതന്ത്ര്യം ലഭിച്ചു ആറു മാസം തികയും  മുന്നേ രാഷ്ട്ര പിതാവിനെ  നഷ്ട്ടപ്പെട്ടപ്പോൾ ഇന്ത്യ ആടിയുലഞ്ഞു പോകും എന്ന് ലോകം കരുതിയത് ആണ്. പക്ഷെ  ഉത്തരവാദിത്വം  ഉള്ള ആ  പിതാവ്, തനിക്ക് അനായാസം  സ്വന്തമാക്കാൻ കഴിയുമായിരുന്ന അധികാരത്തെ  ഇത് എന്റേത് അല്ല എന്ന് പറഞ്ഞു  ത്യജിക്കുക മാത്രമല്ല, തനിക്ക് പിന്നാലെ വരാൻ യോഗ്യരായ ഒരു കൂട്ടം  ആളുകളെ 
സജ്ജരാക്കുകയും ചെയ്തിരുന്നു. കൊടും കാറ്റുകളിൽ ഉലയാതെ ഇന്ത്യയുടെ സ്വാതന്ത്ര്യ വെളിച്ചം കാത്തത്  അവരാണ്....

ഇദം ന മമ... ഇത് എന്റേത് അല്ല എന്ന് പറഞ്ഞു സ്വയം സർവം  ത്യജിക്കുന്ന മുഹൂർത്തത്തിൽ ആണ് നാം  കർമങ്ങളുടെ മഹാ പൂർത്തിയിൽ എത്തുന്നത്. ഒന്നും എന്റേത് അല്ലെന്ന് അറിയുന്ന നിമിഷത്തിൽ  തന്നെയാണ്  സർവവും നമ്മുടേത് ആകുന്നത്.

 

Join WhatsApp News
M.P.Smitha 2023-04-10 03:30:28
അപാരം ! വാക്കുകൾക്കു എത്ര മാത്രം ശക്തി ഉണ്ടു എന്ന കാര്യം നിങ്ങളുടെ എഴുത്തിലൂടെ അറിയുന്നു. എഴുതുക ..... നിങ്ങളുടെ വാക്കു മഴയിൽ എല്ലാരും നനയട്ടേ!
Jayan varghese 2023-04-10 19:43:53
വേദേതിഹാസങ്ങളുടെ സൂര്യതേജസ് ചൂടി നിന്ന ഇന്ത്യ ! സാധാരണ മനുഷ്യന്റെ നിത്യ ജീവിതത്തിൽ മുക്തിയുടെ മുത്തുകൾ തേടിയുള്ള ദാർശനിക അന്വേഷണ പരമ്പരകൾ ! വായിക്കപ്പെടുകയോ ചിന്തിക്കപ്പെടുകയോ ചെയ്യാതെ ആർത്തിപ്പന്നികളുടെ തീറ്റക്കുഴികളിൽ അവ വലിച്ചെറിയപ്പെടുന്നു ! വിട്ടു കൊടുക്കാനുള്ള വിമുഖതയോടെ വിതറാത്തിടത്ത് നിന്ന് കൂട്ടിച്ചർക്കുന്ന പുത്തൻ നീതി ശാസ്ത്രങ്ങളിൽ നാളെ നമ്മുടെ തലയിൽ പതിയാൻ പോകുന്ന മൂന്നാം കാലടിയിൽ പാതാളത്തിലേക്ക് താഴാൻ വിധിക്കപ്പെട്ട നമ്മളാണോ നല്ലനാളെയുടെ വന്യ സ്വപ്‌നങ്ങൾ പേറുന്നവർ ? കനപെട്ടതും നിലവാരമുള്ളതുമായ എഴുത്ത്‌, നന്ദി. ജയൻ വർഗീസ്.
നിരീശ്വരൻ 2023-04-10 23:01:16
‘വേദേതിഹാസങ്ങളുടെ സൂര്യതേജസുകൊണ്ട് ‘ ആർക്കാണ് പ്രയോചനം ഉണ്ടായത് ജയൻ ? പട്ടിണിപ്പാവങ്ങളുടെ വിയർപ്പിന്റ ഫലം തിന്ന് പുരോഹിത വർഗ്ഗം തടിച്ചു കൊഴുത്തതല്ലാതെ ആർക്ക് എന്ത്‌ പ്രയോചനം ഉണ്ടായി? അമ്പലങ്ങളിലും പള്ളികളിലും മോസ്കുകളിലും മന്ത്രങ്ങളുടെ തന്ത്രങ്ങളിലൂടെ ജനങ്ങളുടെ പോക്കറ്റടിക്കയല്ലാതെ ഏന്തിവർ ചെയ്യുത് ? ജാതിയും വർഗ്ഗീയതയും കുത്തിക്കയറ്റി ക്ഷത്രീയനും , വൈശ്യനും , ശൂദ്രനും , ഫാറസീസും, പ്യൂരിറ്റാനും , സാധ്‌സീസും ഒക്കെ ആക്കി കുത്തിത്തിരുപ്പുണ്ടാക്കി കൊള്ളയടി തുടരുന്നു. അതിനു കൂടുതൽ വഷളാക്കാൻ നിങ്ങളുടെ ബഹുമാന്യനായ മാത്തുള്ള നിരന്തരം ഓക്കാനിച്ചു അല്ല വ്യഖ്യാനിച്ചുകോണ്ടിരിക്കുന്നു. സത്യത്തിന്റ മാർഗ്ഗത്തിൽ ജനങ്ങളെ നയിക്കാൻ കഴിവുള്ള ഒരു കവി അദ്ദേഹത്തിൻറെ ‘കനവും’ ‘ശക്തവുമായ’ വാക്കുകലാവുന്ന ‘മുത്തുകൾ പണിക്കിട്ടത്തിന്റ മുന്നിൽ എറിഞ്ഞു കളയുന്നു.’
Ninan Mathullah 2023-04-10 23:48:59
I can't believe that such words of wisdom are in at least a few here. Solution to all the problems of the world are here in these words. Highly philosophical. I don't remember reading this in Bhagavad Gita. Lately, my thinking is also in the same line. I am ready to leave the world anytime. What about everything I fought for, or in writer's own words, "വെട്ടി പിടിക്കാനും, കൂട്ടി ചേർത്തു വയ്ക്കാനും ഉള്ള തത്രപ്പാടിൽ വിട്ടു കൊടുക്കലിന്റെ ആനന്ദത്തെ മറന്നവർ". I am aslo that person, and, most of us are. Which Veda is these words from? I don't remember reading anything close to this meaning in 'Bhagavath Gita' other than 'Nishkaama Karma'. This is one step higher. Pranamam!
Jayan varghese 2023-04-11 12:41:32
നഗ്നമായ ഭൂമിയിൽ തന്റെ നഗ്ന പാദങ്ങളൂന്നി കടന്നു വന്ന മനുഷ്യനാണ് ഇന്ന് നിങ്ങൾ കാണുകയും അനുഭവിക്കുകയും ചെയ്യുന്ന ലോകം കെട്ടിപ്പടുത്തത്. ഇന്ന് നിങ്ങൾ ഉപയോഗിച്ച ഷേവർ പോലും നിങ്ങൾ ഉണ്ടാക്കിയതല്ല. അത് ഒരു ചിന്തയിൽ രൂപപ്പെട്ടതാണ്. ആ ചിന്തയുടെ ആലങ്കാരിക നാമമാണ് സംസ്ക്കാരം. മാനവ സംസ്കൃതിയുടെ യാത്രാ വഴികളെ രൂപപ്പെടുത്തിയ ഈ പൊതു ചിന്ത ഊർജ്ജം സ്വീകരിച്ചതാവട്ടെ കലാതിവർത്തികളായ പ്രതിഭാ ശാലികളുടെ ദർശനങ്ങളിൽ നിന്നും. ഇതിനെയാണ് നമ്മൾ സംസ്ക്കാരം എന്ന് വിളിക്കുന്നത്. സംസ്‌കാരങ്ങൾ ഉൾക്കൊള്ളുന്നതാണ് ജീവിതം. നിങ്ങളെ നിങ്ങളാക്കിയത് സംസ്കാരങ്ങളുടെ സൂര്യ തേജസ് തന്നെയാണ് പ്രിയ നിരീശ്വര ! ജയൻ വർഗീസ്.
Jayan varghese 2023-04-11 14:46:29
പട്ടിണിപ്പാവങ്ങളുടെ പേരിൽ കള്ളക്കരച്ചിൽ നടത്തി ലോകം കീഴടക്കിയ കമ്യൂണിസം തന്റെ തനി രൂപത്തിൽ പ്രത്യക്ഷപ്പെട്ടയിടങ്ങളിൽ നിന്ന് ലോകം അവരെ പുറത്താക്കിക്കളഞ്ഞു. ആക്രമിക്കുന്ന റഷ്യയും, അത്യാഗ്രഹിയായ ചൈനയും, കൊന്നൊടുക്കുന്ന കൊറിയയും ഇന്ന് ലോകം വെറുക്കുന്ന വേതാളങ്ങളാണ്. സോവിയറ്റ് യൂണിയന്റെ കെ. ജി. ബി. യിൽ നിന്ന് നാസികളെ നാണിപ്പിക്കുന്ന ക്രൂരതയാണ് യൂറോപ്യൻ ജനതയ്ക്ക് അനുഭവിക്കേണ്ടി വന്നത് എന്നത് മീഡിയകൾ മിണ്ടുന്നില്ല. മൂന്നരക്കോടി ജനങ്ങളുടെ പാവയ്ക്കാ നാട്ടിൽ പറ്റിപ്പിടിച്ചിരുന്നാണ് ഇന്ന് കമ്യൂണിസത്തിന്റെ ‘ ശിംഹ ‘ ഗർജനങ്ങൾ. ഒന്നും നടക്കില്ല നിരീശ്വരാ. വ്യക്തി സ്വയമറിഞ്ഞ് തിരുത്തിയാൽ അവന് രക്ഷപ്പെടാം. അത്തരം വ്യക്തികൾക്ക് ഭൂരിപക്ഷം ഉണ്ടാവുന്ന കാലം വന്നാൽ ( തീരെ സാധ്യതയില്ല ) ലോകം നന്നായേക്കാം ? ജയൻ വർഗീസ്.
നിരീശ്വരൻ 2023-04-12 01:25:14
ഭൂമി നഗ്നമായിരുന്നോ മനുഷ്യർ നഗ്നരായി കടന്നു വന്നതോ എന്ന് ആർക്കും തീർത്തു പറയാൻ കഴിയില്ല. വേദങ്ങൾ മിക്കതും അന്വേഷണത്തിൽ നിന്നും നിഗമനങ്ങളിൽ നിന്നും രൂപപ്പെട്ടതാണ്. 'ഊർജ്ജം' അല്ലെങ്കിൽ ചൈതന്യം എന്നും എന്നെ അതുഭുതപ്പെടുത്തുന്നു - പക്ഷെ അതിനെ 'ദൈവം' എന്ന രണ്ടക്ഷരത്തിൽ ഒതുക്കി നിറുത്തി പിന്മാറാൻ ഞാൻ തയാറല്ല. അതുപോലെ ആ ഊർജ്ജത്തെ യേശു, കൃഷ്ണൻ, രാമൻ, പിതാവ് പുത്രൻ പരിശുദ്ധാത്മാവ്, ബ്രഹ്മപുത്രമഹേശ്വരൻ ത്രിത്വം എന്നൊക്ക വിളിക്കാനും തയാറല്ല. അങ്ങനെ ആ ചൈതന്യേത്തെ വിളിച്ചൊഅന്വേഷണ കുതുകികൾ അല്ല അലസന്മാരായ 'ക്വറ്റേഴ്‌സാണ്'. അവർ വിധേയരുമാണ് . മതം നൽകിയ നിര്വചനത്തിന്റെ തണലിൽ ഉറങ്ങുന്ന അലസർ. ഇവരിൽ നിന്നും വ്യത്യസ്തരാണ് ഗവേഷകർ, സാഹിത്യകാരന്മാർ കവികൾ. ഋഷികൾ അനേഷകരും കവികളും ശാസ്ത്രജ്ഞരും ആയിരുന്നു. അവർ . അതാര്യമായതിനെ സുതാര്യമാക്കികൊണ്ടിരിക്കുന്ന ഋഷികളാണ് . ഊർജ്ജത്തിന് നാലു തലങ്ങൾ ഉള്ളതായി 'ഋഷികൾ' (ശാസ്ത്രജ്ഞർ, കവികൾ ) കണ്ടെത്തിയിട്ടുണ്ട് . 1 ) മെറ്റീരിയൽ കിങ്ഡം 2 ) പ്ലാന്റ് കിങ്ഡം 3 ) അനിമൽ കിങ്ഡം 4 ) മനുഷ്യർ . ഈ നാല് കിങ്‌ഡംത്തിനും ബൗദ്ധികമായ തലങ്ങൾ ഉണ്ട്. കല്ലിലും മണ്ണിലും ഊർജ്ജമുണ്ടു. സസ്യവൃക്ഷാദികളിൽ ഊർജ്ജം ഉണ്ട് അതുപോലെ ബൗദ്ധികമായ ഒരു തലവുമുണ്ട്, അനിമൽ കിങ്‌ടത്തിലും ഊർജ്ജവും ബൗദ്ധികതയുടെ ശ്രേഷ്ഠമായ ഒരു തലവുമുണ്ട്. മനുഷ്യരിൽ ഊർജ്ജവും ബൗദ്ധികതയുടെ അതിശ്രേഷ്ടവുമായ ഒരു തലമുണ്ട് . ഇപ്പോൾ നാം ഈ ഭൂമിയിൽ ഉള്ളതിനേക്കാൾ അതിശ്രേഷ്ഠമായ ബൗദ്ധികതയുടെ ഉറവിടം തേടുകയാണ്. അന്യ ഉപഗ്രഹങ്ങളിൽ നമ്മളെക്കാൾ സ്രേഷ്ടരായ ജീവന്റെ തുടിപ്പുകൾ ഉണ്ടോ എന്ന്. എന്നിലെ ഊർജത്തെ അല്ലെങ്കിൽ ചൈതന്യത്തെ ഞാൻ ബഹുമാനിക്കുന്നു. ആ ചെതന്യത്തിന് സൃഷ്‌ടിക്കാൻ ഉള്ള കഴിവുണ്ട് . ഉദാഹരണമായി ഒരു മേശ കസേര നിങ്ങൾക്ക് ഉണ്ടാകണമെങ്കിൽ അത് ആദ്യം ഭാവനയിൽ രൂപാന്തരപ്പെടുത്തിയെടുക്കണം. അങ്ങനെയാണ് നിങ്ങൾ ആവശ്യമായ സൃഷ്‌ടികൾ നടത്തുന്നത് . സൃഷ്ടിക്കാൻ കഴിവുള്ള മനുഷ്യനിൽ അവൻ അനേഷിക്കുന്ന അഭൗമികമായ ശക്തി കുടികൊള്ളുന്നു . ത്വത്ത്വമസി. "എന്നാൽ ഞാൻ പിതാവിനോടു ചോദിക്കും; അവൻ സത്യത്തിന്റെ ആത്മാവു എന്ന മറ്റൊരു കാര്യസ്ഥനെ എന്നേക്കും നിങ്ങളോടു കൂടെ ഇരിക്കേണ്ടതിന്നു നിങ്ങൾക്കു തരും. ലോകം അവനെ കാണുകയോ അറികയോ ചെയ്യായ്കയാൽ അതിന്നു അവനെ ലഭിപ്പാൻ കഴികയില്ല; നിങ്ങളോ അവൻ നിങ്ങളോടു കൂടെ വസിക്കയും നിങ്ങളിൽ ഇരിക്കയും ചെയ്യുന്നതുകൊണ്ടു അവനെ അറിയുന്നു." "നിങ്ങൾ കൊടുക്കാൻ തയാറാകുമ്പോൾ നേടും " നിങ്ങൾ ജീവനെ കൊടുക്കാൻ തയാറാകുമ്പോൾ അത് നേടും. വൈൻ യു ആർ വില്ലിങ് ട്ടോ ഗിവ് യു യേൺ' ഇതെല്ലം ഈ വിഷയവുമായി ബന്ധപ്പെട്ടതാണ് . നമ്മളിൽ കുടികൊള്ളുന്ന ശക്തിയിൽ ചെകുത്താനും ദൈവവും ഒരുമിച്ചു വസിക്കുന്നു . അതിനെ നയതന്ത്രപരമായി നേരിടുക . ഇതാണ് ഗുരുക്കന്മാർ ഉപദേശിച്ചത് . അല്ലാതെ മത നേതാക്കളുടെ പിന്നാലെ പോയി ജീവിതം തുളയ്ക്കാതിരിക്കുക . അവർ തട്ടിപ്പു സങ്കത്തിന്റെ നേതാക്കന്മാരാണ് . അവർ നിങ്ങളുടെ ക്രിസ്തുവിനെ ക്രൂശിച്ചവരാണ് . ഇത് വളരെ വിശാലമായ ഒരു വിഷയം . തൽക്കാലം നിറുത്തുന്നു . ജയൻ വറുഗീസ് ചിന്തിക്കുന്ന ഒരു നല്ല കവിയായതുകൊണ്ടാണ് ഞാൻ ഇത്രയും എഴുതിയത് . ഈ മലയാളിയിൽ വരുന്ന വരെ സന്തോഷിപ്പിക്കാൻ എഴുതുതാതെ നിങ്ങളുടെ മനസ്സ് തുറക്കൂ .
Jayan varghese 2023-04-12 13:11:45
ജയൻ വർഗീസ് ചിന്തിക്കുന്ന നല്ല കവിയാണ് എന്ന നിരീശ്വര കണ്ടെത്തലിന് നന്ദി. സത്യ സന്ധമായ ഇത്തരം മറ്റു ചില കാര്യങ്ങൾ കൂടി അദ്ദേഹം കണ്ടെത്തിയിട്ടുള്ളതായി കാണുന്നതിൽ സന്തോഷിക്കുന്നു. തന്നിൽ നിറഞ്ഞു നിൽക്കുന്ന ഊർജ്ജം എന്ന് കൂടി അദ്ദേഹം വിളിക്കുന്ന ചൈതന്യത്തിന്റെ കണ്ടെത്തൽ, ആ ചൈതന്യത്തിന്റെ ചെറുമാത്ര ഉപയോഗപ്പെടുത്തി തനിക്ക് ഒരു കസേര സൃഷ്ടിക്കാൻ സാധിക്കുന്നു എന്നത് പോലെ ഈ ചൈതന്യത്തിന്റെ മഹാ ഭാവത്തിന് പ്രപഞ്ചം തന്നെയും സൃഷ്ടിക്കാൻ സാധിക്കും എന്ന കണ്ടെത്തൽ, ഇതെല്ലാം ആദ്യം രൂപം കൊള്ളുന്നത് ഭാവന എന്ന ആത്മാവിന്റെ കാൻവാസിൽ ആണെന്നുള്ള കണ്ടെത്തൽ, നിരീശ്വര ചിന്തയിൽ നാല് ഭാവങ്ങളിലായി സർവ്വ പ്രപഞ്ചത്തിലും നിറഞ്ഞിരിക്കുന്ന ചൈതന്യ ധാര ഒന്ന് തന്നെയാണ് എന്ന കണ്ടെത്തൽ, അങ്ങനെയങ്ങനെ ..,. പ്രിയ നിരീശ്വര സുഹൃത്തേ, ഇതൊക്കെയായിരുന്നല്ലോ നമ്മുടെ മുൻ വിവാദങ്ങളിൽ ഞാൻ ഉന്നയിച്ചിരുന്ന സത്യങ്ങൾ? അന്ന് അതിനെയൊക്കെ കണ്ണടച്ച് എതിർത്തിരുന്ന നിങ്ങൾ ഇപ്പോൾ അംഗീകരിക്കുന്നതിൽ അഭിനന്ദനങ്ങൾ ! ഇപ്പോൾ ഒരു തർക്കമേയുള്ളു. അതിനെ ദൈവം എന്ന രണ്ടക്ഷരങ്ങളിൽ വിളിക്കാൻ നിങ്ങൾ തയ്യാറല്ല. വേണ്ട. മത ഗ്രന്ഥങ്ങളിലെ കഥാ പാത്രങ്ങളുടെ പേരുകൾ വിളിക്കാനും തയ്യാറല്ലങ്കിൽ വേണ്ട. നിങ്ങളെപ്പോലെ അറിവില്ലാത്ത ആരെങ്കിലും അത്തരം പേരുകൾ വിളിച്ച് ആശ്വസിക്കുന്നുണ്ടെങ്കിൽ അവരെ വെറുതേ വിട്ടേക്കുക. നമുക്ക് തർക്കം അവസാനിപ്പിക്കാം. നഗ്‌നമായ ഭൂമിയിൽ നഗ്നനായി വന്ന മനുഷ്യൻ എന്ന എന്റെ പരാമർശം ആലങ്കാരികം മാത്രമാണ്. ഒന്നുമില്ലായ്മയിൽ നിന്നാണ് മനുഷ്യൻ ഇന്നത്തെ ലോകം കെട്ടിപ്പടുത്തത് എന്നേ അർത്ഥമുള്ളൂ. മതത്തിന്റെ പിറകേ പോയി തുലയേണ്ടതില്ല എന്ന നിങ്ങളുടെ അഭിപ്രായം അംഗീകരിക്കുമ്പോളും, ‘ പുകവലി ആരോഗ്യത്തിന് ഹാനികരം ‘ എന്ന പ്രമാണം പുകയില പാക്കറ്റിൽ തന്നെ എഴുതി വിടുന്ന സംസ്ക്കാരം ആണ് നമുക്കുള്ളതെന്ന് മറക്കാതിരിക്കുക ! ജയൻ വർഗീസ്.
Sudhir Panikkaveetil 2023-04-12 14:11:51
പ്രഭാതഗോപുര വാതില്‍ തുറന്നു പണ്ടു മനുഷ്യന്‍ വന്നൂ വിശ്വപ്രകൃതി വെറും കൈയ്യോടെ വിരുന്നു നല്‍കാന്‍ നിന്നു.. ... അന്നു മനുഷ്യന്‍ തീര്‍ത്തു ഭൂമിയില്‍ ആയിരമത്ഭുത ശില്‍പ്പങ്ങള്‍ അളകാപുരികള്‍ - മധുരാപുരികള്‍ കലയുടെയമരാവതികള്‍ -വയലാർ രാമവർമ്മ
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക