കാൻകുൻ: ഫോമാ സ്ഥാനാർത്ഥികൾ തങ്ങളുടെ നിലപാടുകൾ വ്യക്തമാക്കുകയും പുതിയ ആശയങ്ങൾ അവതരിപ്പിക്കുകയും ചെയ്ത മീറ്റ് ആൻഡ് ഗ്രീറ്റ് പ്രോഗ്രാം മികച്ച സ്ഥാനാർത്ഥികൾ ആരെന്നതിനു ചൂണ്ടുപലകയായി. രാത്രി പത്തിനു ശേഷം നടന്ന ഈ പരിപാടിയിൽ വമ്പിച്ച ജനാവലി പങ്കെടുത്തു എന്നത് ഇലക്ഷൻ എത്രമാത്രം പ്രധാനപ്പെട്ടതായി ആളുകൾ കരുതുന്നു എന്നതിന്റെ സൂചനയുമായി.
പ്രസംഗങ്ങൾ ആരവങ്ങളോടെ അവരവരുടെ അനുയായികൾ ഏറ്റെടുത്തു. ആരവങ്ങളുടെ ശക്തി നോക്കിയാൽ ജയാപജയങ്ങൾ മുൻകൂട്ടി പറയാമെന്നതായിരുന്നു സ്ഥിതി.
നേരത്തെ മാധ്യമങ്ങളിലൂടെയൊക്കെ വിശദീകരിച്ച നിലപാടുകളാണ് ഇരു വിഭാഗവും എടുത്തുകാട്ടിയത്. അവയിൽ പുതുമ ഇല്ലായിരുന്നുവെങ്കിലും അവതരിപ്പിച്ച രീതിയും ഉശിരൻ പ്രകടനവും ശ്രദ്ധിക്കപ്പെട്ടു.
ചോദ്യോത്തരം ഇല്ലെന്നത് ഒരു കുറവായി ചിലർ ചൂണ്ടിക്കാട്ടി. അതിനു മാത്രം സമയം ഇല്ലായിരുന്നു എന്ന് മാത്രമല്ല വിവിധ മാധ്യമങ്ങളിൽ എല്ലാവരും തന്നെ ചോദ്യങ്ങൾക്ക് ഉത്തരം പറഞ്ഞിട്ടുള്ളതുമാണ് എന്ന ആശ്വസിക്കാം..
ചെയ്യാൻ പോകുന്ന ചാരിറ്റി പ്രവർത്തനങ്ങളെപ്പറ്റിയും സ്ത്രീകളെയും കുട്ടികളെയും കൂടുതലായി ഫോമയിൽ കൊണ്ടുവരുന്നതിനെപ്പറ്റിയും ഇവിടെ രാഷ്ട്രീയ രംഗത്ത് കൂടുതൽ പേരെ സജീവമാക്കുന്നതും ഒക്കെയായിരുന്നു പ്രസംഗ വിഷയങ്ങൾ. കാലങ്ങളായി കേട്ടുകൊണ്ടിരിക്കുന്നവയാണ് അവയെങ്കിലും ഓരോരുത്തരും അത് അവതരിപ്പിക്കുന്ന രീതി ശ്രദ്ധിക്കപ്പെട്ടു.
ആളുകളെ കയ്യിലെടുക്കുന്ന രീതിയിൽ ലളിതമായി ആശയങ്ങൾ പങ്കു വയ്ക്കാൻ കഴിയാതെ ചിലരെയും കണ്ടു . അനാവശ്യ കാര്യങ്ങൾ പ്രസംഗത്തിൽ കുത്തിത്തിരുകിയതെന്തിനെന്ന് ചില പ്രസംഗങ്ങൾ കേട്ടപ്പോൾ തോന്നി.
പേരും അസോസിയേഷനുമൊക്കെ ഇലക്ഷൻ കമ്മീഷനംഗം തോമസ് കോശി ആദ്യമേ പറഞ്ഞിട്ട് പലരും പിന്നെയും അത് ആവർത്തിച്ചു സമയം നഷ്ടപ്പെടുത്തുന്നതും കണ്ടു .
എന്തായാലും ഇന്ന് ശനിയാഴ്ച ജനറൽ ബോഡിക്കു ശേഷമാണ് ഇലക്ഷൻ. അഞ്ചു മണിയോടെ ഫലം വരുമെന്ന് കരുതുന്നു.
മുഖ്യ ഇലക്ഷൻ കമ്മീഷണർ ജോൺ ടൈറ്റസ്, കമീഷണര്മാരായ തോമസ് കോശി, വിൻസൻ പാലത്തിങ്കൽ എന്നിവരാണ് പരിപാടി സംഘടിപ്പിച്ചത്.
ഇലക്ഷന്റെ നടപടിക്രമങ്ങൾ വിൻസൻ പിന്നീട് വിവരിച്ചു.
see also: അസാധു ഇല്ല; എല്ലാ വോട്ടും ചെയ്യണം; ഫലത്തിന് കാത്തിരിക്കേണ്ട: ഇലക്ഷന്‍ കമ്മീഷന്‍