റീ ലോഡ് ചെയ്ത കൊച്ചാപ്പി ദോഷൈക ദൃക്കാണെന്ന് നിങ്ങള്‍ക്ക് തോന്നിയാൽ കുറ്റം പറയുന്നില്ല. ആരെങ്കിലും കുറ്റങ്ങളും പറയണ്ടെ? കുമാരനാശാൻ പാടിയത് മാത്രം ഓർത്താൽ മതി. മദ്വചനങ്ങൾക്ക് മാർദ്ദവമില്ലെങ്കിൽ ഉദ്ദേശ ശുദ്ധയാൽ ക്ഷമിക്കുക.
'കിട്ടിയോ' എന്ന ചോദ്യം എ.കെ.ജി സെന്ററില്‍ ബോംബ് വച്ച 'കോണ്ഗ്രസുകാരെനെ' 'കിട്ടിയോ' എന്ന ടിവി അവതാരകരുടെ ചോദ്യമല്ല. ഫൊക്കാനയില്‍ വന്ന് ഒരവാര്‍ഡ് എങ്കിലും 'കിട്ടിയോ' എന്ന ചോദ്യമാണ് ഇത്തവണ ചോദിക്കാനുള്ളത്.
മൂന്നാം ദിവസം അവാര്‍ഡ് ജേതാക്കളുടെ പെരുമഴക്കാലമായിരുന്നു. പുലര്‍കാലത്ത് 1.30-ന് ഉറങ്ങാന്‍ പോകുമ്പോഴും ജീതു കൊട്ടാരക്കരയുടെ ഡി.ജെ തകര്‍ക്കുകയായിരുന്നു. 10.41-ന് പ്രസിഡന്റ് വന്നു പറഞ്ഞു: നാളെ രാവിലെ 9.30-ന് ക്രൂസിന് ബസ് പോകുന്നുണ്ട്. എല്ലാവരും അതില്‍ എത്താന്‍ ശ്രമിക്കണം. ചുരുക്കത്തില്‍ വ്യംഗ്യമായി പറഞ്ഞത് ആര്‍ക്കൊക്കെ പിടികിട്ടിയെന്നറിയില്ല.
എന്തൊരു ഫൊകാന അവാര്‍ഡ് പ്രഹസനമായിരുന്നു മൂന്നാം ദിവസം അരങ്ങേറിയത്. ഒരെളിയ ഫൊക്കാന അഭ്യുദയകാംക്ഷി എന്ന നിലയില്‍ പറയാനുള്ളത്, ഓരോ പ്രസ്ഥാനക്കാരുടേയും മത്സരാര്‍ത്ഥികളുടെ അവാര്‍ഡുകള്‍ അപ്പോഴപ്പോള്‍ കൊടുക്കുകയെന്നതാണ്. അത് സ്പെല്ലിംഗ് ബീ ആകട്ടെ, മലയാളി മങ്കയാകട്ടെ, ബ്യൂട്ടി പേജന്റാകട്ടെ, യൂത്ത് ഫെസ്റ്റിവല്‍ വിജയികളാവട്ടെ എല്ലാം അപ്പോഴപ്പോള്‍ തന്നെ കൊടുത്തുവിടുക. വൈകുന്നേരം നടക്കുന്ന പരിപാടികളില്‍ തന്നെ ഇതു കൊടുക്കണമെന്ന് എന്താണിത്ര നിര്‍ബന്ധം.? ഒരു കാര്യമോര്‍ത്തോണം- ഫോട്ടോഗ്രാഫറേയും വീഡിയോഗ്രാഫറേയും എല്ലാത്തിലും പങ്കെടുപ്പിച്ചേക്കണം. അല്ലെങ്കില്‍ വിവരമറിയും.
9.50-ന് ബ്യൂട്ടീപേജന്റ് അവാര്‍ഡ് ദാനം. ക്രൗണിംഗ് സെറിമണിക്കൊന്നും 'ഗം' ഉള്ളതായി തോന്നിയില്ല. ആര്‍ക്കാനും വേണ്ടി ഓക്കാനിക്കുന്നു. ഗംഭീരമായി തകര്‍പ്പന്‍ മ്യൂസിക്കുമൊക്കെയായി വരേണ്ടതായിരുന്നു. മ്യൂസിക് പതുക്കെ പതുക്കെ വന്നുതുടങ്ങി. എം.സിമാരൊക്കെ വൗവും മറ്റുമായി പാത്തും പതുങ്ങിയും നടക്കുന്നു. ഒരു സ്പിരിറ്റ് ഇല്ല എന്ന് പറയുന്നതാവും കൂടുതല്‍ ശരി. ആര്‍ക്കും ഒന്നിനും ചൂടില്ല. ചിലരുടെ വസ്ത്രധാരണത്തിലും ഒരപാകത കണ്ടു.
10.10-നും, 10.16-നും അനുശ്രീ വന്നു. 10.21-ന് സ്റ്റേജ് ശരിക്കും കാലി. നോ അനൗണ്‍സ്മെന്റ്, നോ മ്യൂസിക്, നോ എം.സി. ഫുള്‍ വണ്‍ മിനിറ്റ്, അങ്ങനെ പോയി. പിന്നെ വന്നു മലയാളി മങ്ക ക്രൗണിംഗ്. 7 വനിതകള്‍ വന്നു. അവാര്‍ഡുകള്‍ കൊടുക്കാനായി കുറെ പേരുകളും വിളിച്ചു. കുച്ച് നഹീം ഹൂവാ! നേരത്തേ പേര് എഴുതി കൊണ്ടുപോയി വിളിച്ചതാണ്. പക്ഷെ അവരൊക്കെ മുറിയില്‍ പോയി സുഖസുഷുപ്തിയില്‍ ആയിരുന്നിരിക്കണം. ഡോ. പ്രമീളാ ദേവി, ഡോ. ജോണ്‍ ബ്രിട്ടാസ്, പ്രൊഫ. മുതുകാട്... ആരുമില്ലായിരുന്നു.
നയാഗ്രാ ഫോള്‍സില്‍ നിന്നും വന്ന ഹണി ജോസഫ് മൂന്നു ഇന്‍ഡിവിഡ്വല്‍ പുരസ്കാരങ്ങളോടെ മലയാളി മങ്ക അവാര്‍ഡും നേടി.
10.35-ന് ജീതു കൊട്ടാരക്കരയുടെ പൊളപ്പന്‍ ഡാന്‍സ്. 10.55-ന് മലയാളി മങ്കമാരുടേയും, എം.സിമാരുടേയും, ഭാരവാഹികളുടേയും ഫാഷന്‍ഷോ, ഇത് ശരിക്കും ഫാഷന്‍ പ്ലേയോ, അതോ പാഷന് പ്ലേയോ? ഇതു തന്നെയല്ലേ മലയാളി മങ്കയിലും കണ്ടത്.? ഭാരവാഹികളുടെ ഭാര്യമാര്‍ക്ക് ഒരു പണിയായത് ഭാഗ്യം. മുന്നിലേക്ക് വരുന്നവരെ തട്ടിയിട്ട്, പിറകോട്ട് പോകുന്നത് അരോചകമായി. ബോറെന്ന് പറഞ്ഞാല്‍ തീരാത്ത ബോറ്. സെക്രട്ടറിയുടെ അനൗണ്‍സ്മെന്റ് നന്നായി '18 വയസിലും 80 വയസിലും ഒരേപോലെ.'
11 മണിക്ക് ഹെഡ്ജ് ഇവന്റസ് അവതരിപ്പിച്ച 'തിര'. ആവൂ....11 മണി ആവുന്നതേയുള്ളൂ!? ഉള്ളത് പറയണമല്ലോ. ഗായകന് സുദീപ് കുമാര്‍, സുജിത്, നീതു സുബ്രഹ്മണ്യം, അഞ്ജന തുടങ്ങിയവര്‍ അവതരിപ്പിച്ച പരിപാടി മെലഡി, അടിപൊളി പാട്ടുകള്‍ ഒക്കെ അരങ്ങ് തകര്‍ത്തു.
അവസാന രണ്ട് പാട്ടുകള്‍ക്ക് മുമ്പ്, 12.53-നു സജി ഏബ്രഹാമിന്റെ നന്ദി പ്രകടനത്തിലാണ് ഈ കണ്‍വന്‍ഷനിലെ ഏറ്റവും ഹൈ ലൈറ്റായ ആ ഗംഭീര പരിപാടി അരങ്ങേറിയത്.
അത് നാളെ.....
read fokana news: https://emalayalee.com/fokana
see also
അവാർഡും ആദരവും അധികമായാൽ (കൊച്ചാപ്പി റീ ലോഡഡ്-3)
ഫൊക്കാനയിലെ കൈയ്യടി- വൗ...അമേസിംഗ് (കൊച്ചാപ്പി റീ-ലോഡഡ്)