Image

മാപ്പ് വന്‍ പ്രതിഷേധത്തില്‍

Published on 22 June, 2021
മാപ്പ് വന്‍ പ്രതിഷേധത്തില്‍
ഫിലാഡല്‍ഫിയ: അമേരിക്കയിലെ ആദ്യകാല മലയാളി സംഘടനകളില്‍ പ്രമുഖ സ്ഥാനം വഹിക്കുന്ന മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഫിലാഡല്‍ഫിയയില്‍ അരങ്ങേറിക്കൊണ്ടിരിക്കുന്ന ജനാധിപത്യവിരുദ്ധവും സംഘടനയ്ക്ക് അവമതിപ്പ് ഉളവാക്കുന്നതുമായ സംഭവവികാസങ്ങളില്‍ മെമ്പേഴ്‌സില്‍ നിന്നും ശക്തമായ പ്രതിഷേധം ഉയരുന്നു. മാപ്പിന്റെ ഇപ്പോഴത്തെ പരിതാപകരമായ അവസ്ഥയ്ക്ക് പ്രധാന കാരണം പ്രസിഡന്റും അദ്ദേഹത്തിന്റെ ഉപജാപകവൃന്ദവുമാണ്. ജൂണ്‍ പതിമൂന്നാം തീയതി പ്രസിഡന്റ് വിളിച്ചുകൂട്ടിയ എക്‌സിക്യൂട്ടീവ് കമ്മിറ്റി മീറ്റിംഗില്‍ നിയമാനുസൃതമല്ലാതെ എടുത്ത ഒരു തീരുമാനമാണ് ഫൊക്കാനയുടെ ഒരു വിഭാഗത്തിനോടൊപ്പം ചേരുക എന്നത്. ഈ വിഷയം അജണ്ടയില്‍ ഉള്‍ക്കൊള്ളിച്ചിരുന്നില്ല. ഇതര വിഷയങ്ങള്‍ക്കിടയില്‍ തന്ത്രപൂര്‍വ്വം അവതരിപ്പിച്ച് ആസുത്രിതമായി ബഹളവും കയ്യടിയും സൃഷ്ടിച്ച് പാസാക്കിയതായി പ്രസിഡന്റ് പ്രഖ്യാപിക്കുകയായിരുന്നു. എക്‌സിക്യൂട്ടീവ് കമ്മിറ്റി  മാത്രമായി വിളിച്ചുകൂട്ടിയ ഈ മീറ്റിംഗില്‍ ബോര്‍ഡ് ഓഫ് ട്രസ്റ്റികളില്‍ മൂന്നുപേര്‍ അനധികൃതമായി പങ്കെടുത്ത് ബഹളങ്ങള്‍ക്കെല്ലാം നേതൃത്വം നല്‍കി. ബോര്‍ഡ് ട്രസ്റ്റികള്‍ക്ക് ക്ഷണിക്കാതെ എക്‌സിക്യൂട്ടീവ് കമ്മിറ്റി മീറ്റിംഗുകളില്‍ പങ്കെടുക്കാന്‍ ബൈലോ പ്രകാരം അധികാരമില്ല.

ചിലരുടെ അധികാരത്തോടുള്ള ആര്‍ത്തിയും, ഫോമയില്‍ സ്ഥാനമാനങ്ങള്‍ ലഭിക്കാത്തതിലുള്ള മോഹഭംഗവുമാണ് അറപ്പുളവാക്കുന്ന ഈ നാടകം കമ്മിറ്റിയില്‍ അരങ്ങേറുന്നതിന് കാരണമായത്. കഴിഞ്ഞ ഫോമ ഇലക്ഷന്‍ അട്ടിമറിക്കാന്‍ ശ്രമിച്ച ഒരു നേതാവും, അദ്ദേഹത്തോടൊപ്പമുള്ള ഏതാനും ഏറാന്‍മൂളികളുമാണ് മാപ്പിനെ ഫൊക്കാനയില്‍ ചേര്‍ക്കുവാനുള്ള കരുക്കള്‍ നീക്കുന്നത്. ഫോമയില്‍ തങ്ങള്‍ ആഗ്രഹിക്കുന്ന തരത്തിലുള്ള സ്ഥാനമാനങ്ങള്‍ ഇനിയും ലഭിക്കുക എന്നത് ദുഷ്കരമാകയാല്‍, ഏത് സ്ഥാനവും എത്രവേണമെങ്കിലും ലഭിക്കുവാന്‍ സാധ്യതയുള്ള ഫൊക്കനയിലേക്ക് കാലുമാറുന്നത് ഭാവിക്ക് ഉചിതമെന്ന് ഇവര്‍ ചിന്തിക്കുന്നു. ഫൊക്കാനയില്‍ നിന്ന് ഏതാനും ഓഫറുകള്‍ ഇവര്‍ക്ക് കിട്ടിയിട്ടുമുണ്ട്.

ഫൊക്കാനയില്‍ അറിയപ്പെടുന്ന രണ്ട് വിഭാഗങ്ങളുണ്ട്. ഒരു വിഭാഗത്തിന്റെ പ്രസിഡന്റ് ഫിലാഡല്‍ഫിയയില്‍ നിന്നാണ്. അദ്ദേഹത്തിന് പമ്പ എന്ന സംഘടനയുടെ പൂര്‍ണ്ണ പിന്തുണയുമുണ്ട്. സ്വന്തം സ്ഥലത്തുള്ള ഇവരോടൊപ്പം ചേരാതെ മറ്റെവിടയോ ഉള്ള എതിര്‍ ചേരിയുടെ പിറകെ മാപ്പിലെ ഈ സ്ഥാനമോഹികള്‍ അലയുന്നത് ഇരട്ടത്താപ്പാണ്. നിഗൂഢമായ ലക്ഷ്യങ്ങള്‍ ഇതിന്റെ പിന്നിലുണ്ട്. മാപ്പിന്റെ ബൈലോ പ്രകാരം നയപരമായ തീരുമാനങ്ങള്‍ എടുക്കേണ്ടത് ജനറല്‍ബോഡിയാണ്. ദേശീയ സംഘടനകളിലെ അംഗത്വം, മറ്റ് സംഘടനകളുമായുള്ള ബന്ധം എന്നിവയില്‍ തീരുമാനം എടുക്കേണ്ടത് ജനറല്‍ബോഡിയാണ്. ഫോമയിലുള്ള മെമ്പര്‍ഷിപ്പ് ജനറല്‍ബോഡി അംഗീകരിച്ചിട്ടുള്ളതാണ്.

മാപ്പ് എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ തട്ടിപ്പിലൂടെ എടുത്തിരിക്കുന്ന ഫൊക്കാനയില്‍ ചേരാനുള്ള തീരുമാനം അംഗീകരിക്കാന്‍ പറ്റില്ല. ഈക്കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത് ജനറല്‍ബോഡിയാണ്.

മാപ്പില്‍ മാന്യമായ ചര്‍ച്ചകളും ഉത്കൃഷ്ടമായ തീരുമാനങ്ങളും ഒത്തൊരുമിച്ചുള്ള പ്രവര്‍ത്തനങ്ങളും ഉണ്ടാകണം. വ്യക്തിതാത്പര്യങ്ങള്‍ക്കും അധികാരത്തിനുംവേണ്ടി മഹത്തായ സംഘടനയെ ബലിയാടാക്കരുത്. അനേകരുടെ കഠിനാധ്വാനവും മഹാമനസ്കതയും കൊണ്ടാണ് മാപ്പിനെ കെട്ടിപ്പെടുത്തതും സ്വന്തമായൊരു ബില്‍ഡിംഗും ഉണ്ടായത്.

ജനറേഷന്റെ പുറംപൂച്ച് കാട്ടിയും വേഷംകെട്ടിയും മാപ്പിന്റെ പാരമ്പര്യവും യശ്ശസും കളഞ്ഞുകുളിക്കാന്‍ ആരും ശ്രമിക്കരുത്. മാപ്പിന്റെ കമ്മിറ്റിയിലും ബോര്‍ഡിലും തൊണ്ണൂറു ശതമാനം പേരും അര്‍ദ്ധസെഞ്ച്വറി കഴിഞ്ഞവരാണെന്നുള്ള വസ്തുത മറച്ചുവെച്ചിട്ട് കാര്യമില്ല.

മാപ്പിനെ ഫൊക്കാനയ്ക്ക് അടിയറ വയ്ക്കുവാനുള്ള ശ്രമം ഉപേക്ഷിച്ച് ജനഹിതത്തിന് അനുസരണമായി സംഘടനയെ നയിക്കാന്‍ പ്രസിഡന്റും മറ്റു ഭാരവാഹികളും തയാറാകണമെന്ന് കമ്മിറ്റിയിലും ബോര്‍ഡിലും ഉള്‍പ്പെട്ടവര്‍ വിനീതമായി അഭ്യര്‍ത്ഥിക്കുന്നു.

ബിനു ജോസഫ് (ജനറല്‍ സെക്രട്ടറി), ജോണ്‍ ഫിലിപ്പ് (സെക്രട്ടറി), ജോര്‍ജ് എം. മാത്യു (ബോര്‍ഡ് ഓഫ് ട്രസ്റ്റി), ജോസഫ് കുരുവിള (മെമ്പര്‍ഷിപ്പ് ചെയര്‍മാന്‍), ഫിലിപ്പ് ജോണ്‍ (ബില്‍ഡിംഗ് ചെയര്‍മാന്‍), ചെറിയാന്‍ കോശി (കമ്മിറ്റി മെമ്പര്‍), യോഹന്നാന്‍ ശങ്കരത്തില്‍ (കമ്മിറ്റി മെമ്പര്‍), അനു സ്കറിയ (കമ്മിറ്റി മെമ്പര്‍), വര്‍ഗീസ് ഫിലിപ്പ് (കമ്മിറ്റി മെമ്പര്‍), ബിനു നായര്‍ (കമ്മിറ്റി മെമ്പര്‍), റോയി ജേക്കബ് (കമ്മിറ്റി മെമ്പര്‍), ഏബ്രഹാം വര്‍ഗീസ് (കമ്മിറ്റി മെമ്പര്‍).

Join WhatsApp News
Rajan T Nair 2021-06-22 13:36:34
As a member of MAP and a former MAP president, I fully agree with the contact of this article.
P. M. Philip 2021-06-22 16:18:56
I am one of the founding members of The MAP. The Executive committee’s decision to join the FOKANA is not the proper one. It should be done in the general body meeting. What happened to change our affiliation from FOMA to FOKANA. When we take such a major decision every member should know that.
Binoy Jacob 2021-06-22 18:46:45
എവിടെ സ്ഥാനം കിട്ടും എന്ന് നോക്കി നടക്കുന്ന , പക്വത അടുത്തു കൂടി പോയിട്ടില്ലാത്തവനൊക്കെ തലപ്പത്തു വന്നാൽ എല്ലാ സംഘടനകളുടെയും അവസ്ഥ ഇതൊക്കെ തന്നേ .. ഫോമാ , വേൾഡ് മലയാളി , ഐ ഓ സി , ഇപ്പോൾ ഫൊക്കാന , എവിടെ ഫോട്ടോ വരാൻ അവസരം കിട്ടിയാലും അവിടേക്ക് ചായും.
പ്രഭാഗരൻ 2021-06-22 20:36:52
ഇത്തരം ദുഷിച്ച ചിന്തകൾ മറന്ന് എല്ലാവരുമായി ഒന്നിച്ച് പ്രവർത്തിക്കാൻ ശ്രമിക്കുക. FOMAAയിലോ FOKANAയിലോ പോകാൻ ആരെയും വിലക്കിയിട്ടില്ലല്ലോ. അവരവർ ഇഷ്ടമുള്ളിടത്ത് പോകട്ടെ. നല്ല ഒരു തീരുമാനം. എല്ലാവരും മാതൃക ആകുക.
എന്റെ മാപ്പ്‌ 2021-06-23 23:26:39
ഞാനും ഈ മാപ്പിലെ ഒരു ആജീവനാന്ത അംഗമാണ്. വാർത്തയിൽ പറഞ്ഞിരിക്കുന്ന ആൾക്കാർ ഫോമായിലെ ദുഷിച്ച അവസ്ഥ മാറ്റിയെടുക്കുവാൻ ശ്രമിച്ചിരുന്നെങ്കിൽ എത്ര നന്നായേനെ. ഫോമാ മുങ്ങിക്കൊണ്ടിരിക്കുന്ന ഒരു കപ്പലായി മാറിക്കൊണ്ടിരിക്കുന്ന അവസ്ഥയാണ് ഇപ്പോൾ. ഫൊക്കാന കുറച്ചു ഭേദമാണ് എന്നു തോന്നുന്നു. മാപ്പിന്റെ തീരുമാനം സ്വാഗതാർഹം.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക