ആദ്യം സ്ത്രീ-പുരുഷ ബന്ധത്തെ സ്്നേഹത്തെ അശ്ലീലം ആക്കി നിരോധിക്കുവാന്‍ ശ്രമിച്ചു. പിന്നീട് അതിനെ ലൗ ജിഹാദാക്കി രാഷ്ട്രീയവല്‍ക്കരിച്ച് കുറ്റകരം ആക്കി. ഇതിനൊന്നം ഭരണഘടനയുടെ അംഗീകാരമോ സംരക്ഷണമോ ഇല്ല. കാപ്പു പഞ്ചായത്തുകളുടെ നിയമസാധുത മാത്രമെ ഇവക്കുള്ളൂ. ഭരണകക്ഷിയുടെയും കാവിവിജിലാന്റെ സംഘങ്ങളുടെയും പോലീസിന്റെയും ഭാഗീകമായി ജൂഡീഷറിയുടെയും സഹായത്തോടെ പ്രായപൂര്‍ത്തിയായ സ്ത്രീ-പുരുഷന്മാര്ക്ക് സ്നേഹിക്കുവാനും സ്വമനസാ ഒരുമിച്ച് ജീവിക്കുവാനുള്ള ഭരണഘടനാനുസൃതമായ അവകാശം ആക്രമിക്കപ്പെടുകയാണ്. നാനാത്വത്തില്‍ ഏകത്വം എന്നും ജാതി, മത, വര്‍ണ്ണ, ഭാഷ, വര്‍ഗ്ഗ വ്യത്യാസങ്ങള്‍ക്ക് അതീതമായി മനുഷ്യര്‍ ഒന്നായി ജീവിക്കണമെന്നും ഉള്ള ആധൂനിക ചിന്താരീതിയെ കാറ്റില്‍ പറത്തികൊണ്ടാണ് ഭരണാധികാരികള്‍ ഇത്തരം ശിലായുഗ നിയമങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നത്. ഇത് കാവിനിയമം ആണെങ്കില്‍ ഇത് നഗ്നമായ കരിനിയമവും ആണ്.
ബി.ജെ.പി. ഭരിക്കുന്ന സംസ്ഥാനങ്ങള്‍ ആണ് ഈ പുതിയ നിയമ നിര്‍മ്മാണത്തിന് തയ്യാറായിരിക്കുന്നത്. ഇത് ലൗജിഹാദ് എന്ന സാങ്കല്പിക ഭ്രമ കല്പനക്കെതിരായിട്ടാണ്. അതായത് മുസ്ലീം യുവാക്കള്‍ ആസൂത്രിതമായ ഒരു മതപരിവര്‍ത്തന പരിപാടിയുടെ ഭാഗമായി ഹിന്ദു യുവതികളെ ആകര്‍ഷിച്ച്, മെരുക്കി, പ്രലോഭിപ്പിച്ച് മതം മാറ്റി നടത്തി കല്യാണം കഴിപ്പിക്കുന്നുവെന്നതാണ് ഈ ലൗ ജിഹാദിന്റെ സാരാംശം. ഈ സാങ്കല്പിക രൂപകല്പനക്കെതിരെയാണ് ബി.ജെ.പി.ഭരിക്കുന്ന സംസ്ഥാനങ്ങള്‍ വളരെ കര്‍ക്കശമായ ഒരു നിയമം കൊണ്ടുവരുന്നത്. യോഗി ആദിത്യനാഥിന്റെ ഉത്തര്‍പ്രദേശില്‍ ഇത് ഒരു ഓര്‍ഡിനന്‍സായി വന്നു കഴിഞ്ഞു(നവംബര്‍ 24). ശിക്ഷ പത്ത് വര്‍ഷം വരെ തടവും പിഴയും. ഇതിന്റെ പേര് ഉത്തര്‍പ്രദേശ് പ്രൊഹിബിഷന്‍ ഓഫ് അണ്‍ലാഫുള്‍ കണ്‍വേര്‍ഷന്‍ ഓര്‍ഡിനന്‍സ്-2020. മദ്ധ്യപ്രദേശില്‍ ഇത് സംബന്ധിച്ച് ഒരു തീരുമാനം ഉണ്ടായത് നവംബര്‍ 25-ന് ആണ്. അവിടെയും ലൗ ജിഹാദികള്‍ക്ക് പത്ത് വര്‍ഷം തടവും പിഴയും ആണ് ശിക്ഷ. ഈ നിയമത്തിന്റെ പേര് മദ്ധ്യപ്രദേശ് മതസ്വാതന്ത്ര്യ നിയമം 2020 എന്നായിരിക്കും. ഇപ്പോള്‍ അത് ബില്ല് മാത്രമേ ആയിട്ടുള്ളൂ. ബി.ജെ.പി. ഹരിയാന, അസം, കര്‍ണ്ണാടക എന്നീ സംസ്ഥാനങ്ങളും ലൗജിഹാദ് വിരുദ്ധ നിയമങ്ങള്‍ കൊണ്ടുവരുന്നതായി പ്രഖ്യാപിച്ചിട്ടുണ്ട്.
ലൗ ജിഹാദ് എന്നത് സംഘപരിവാറിന്റെ ഒരു ഉമ്മാക്കി ആണ്. ഇതുവരെ ഒരു ഗവണ്മെന്റ് ഏജന്‍സികളും കോടതികളും ഇത് തെളിയിച്ചിട്ടില്ല. കേരളഹൈക്കോടതി ഹാദിയ എന്ന ഇസ്്ളാമിലേക്ക് മതപരിവര്‍ത്തനം ചെയ്ത ഹിന്ദുയുവതിയുടെ കേസില്‍ അനുകൂലമായ ഒരു വിധി നല്‍കിയെങ്കിലും സുപ്രീംകോടതി അത് വലിച്ച് പുറത്തെറിഞ്ഞു. പ്രായപൂര്‍ത്തിയായ ഒരു പുരുഷനും സ്ത്രീക്കും സ്വന്തം ഇഷ്ടപ്രകാരം ഇണയെ തെരഞ്ഞെടുക്കാമെന്ന് വിധിച്ചു. അതുപോലെ തന്നെ അലഹബാദ് ഹൈക്കോടതി വിവാഹത്തിനുവേണ്ടി മതപരിവര്‍ത്തനം നടത്തുന്നത് തെറ്റാണെന്ന് പറഞ്ഞ് ലൗജിഹാദിനെതിരായി ഒരു വിധി പുറപ്പെടുവിച്ചു.
എന്നാല്‍ അലഹബാദ് ഹൈക്കോടതി തന്നെ ഇതിനെ തള്ളിപ്പറഞ്ഞു(നവംബര്‍ 24) ഇതിന്റെ തൊട്ടുപിറകെ ആണ് യോഗി ആദിത്യനാഥിന്റെ ഓര്‍ഡിനന്‍സ് വരുന്നതെന്നും വിചിത്രമാണ്. അലഹബാദ് ഹൈക്കോടതി വിധിച്ചു ജാതി മതവര്‍ഗ്ഗ ഭാഷഭേദമെന്യെ ഇണയെ തെരഞ്ഞെടുക്കുവാന്‍ ആണിനും പെണ്ണിനും ഉള്ള അവകാശം ഭരണഘടനയിലെ 21-ാം ആര്‍ട്ടിക്കിള്‍ പ്രകാരം അനുവദിച്ചിട്ടുള്ള മൗലിക അവകാശം ആണ്. രണ്ടംഗബഞ്ച് പ്രസ്താവിച്ചത് കേസില്‍ ഉള്‍പ്പെട്ട യുവാവിനെയും യുവതിയെയും മുസ്ലീം ആയിട്ടോ ഹിന്ദു ആയിട്ടോ അല്ല കോടതി കാണുന്നത്്. പ്രായപൂര്‍ത്തിയായ പരസ്പരം ആഗ്രഹിച്ച് അംഗീകരിച്ച് ഒന്നായ രണ്ടു വ്യക്തികള്‍ ആയിട്ടാണ്. ഇതില്‍ ഇടപെടുവാന്‍ രാഷ്ട്രത്തിനോ കോടതിക്കോ അവകാശം ഇല്ല. അത് അവരുടെ സ്വതന്ത്രമായി ജീവിക്കുവാനും സ്വന്തന്ത്രമായി പരസ്പരം തെരഞ്ഞെടുക്കുവാനും ഉള്ള ഭരണഘാടനാപരമായ അവകാശത്തില്‍ ഇടപെടുന്നതിന് തുല്യമാണ്. ഇത് ഇവരുടെ ജീവിതാവകാശം ആണ്. ഇതാണ് അലഹബാദ് ഹൈക്കോടതിയുടെ തീര്‍പ്പ്. ഇതിന് മുകളിലാണ് യോഗി ആദിത്യനാഥിന്റെയും ശിവരാജ്സിംങ്ങ് ചൗഹാന്റെയും(മദ്ധ്യപ്രദേശ്) നിയമനിര്‍മ്മാണം. ഇത് കോടതിയുടെ മുമ്പില്‍ നിലനില്ക്കുകയില്ലെന്നറിയാമെങ്കിലും എന്തുകൊണ്ട് ഈ രാഷ്ട്രീയ പ്രേരിതമായ നീക്കം? കാരണം അതാണ് ബി.ജെ.പി.യും സംഘപരിവാറും.
തീര്‍ന്നില്ല സമാനമായ ഒരു കേസില്‍ ദല്‍ഹി ഹൈക്കോടതി നവംബര്‍ 25-ന് നല്കിയ വിധിപ്രകാരം ഒരു സ്ത്രീ അവള്‍ക്ക് ഇഷ്ടപ്പെട്ട വ്യക്തിയുടെ കൂടെ ജീവിക്കുവാന്‍ അവകാശപ്പെട്ടവള്‍ ആണ്. ഇവിടെയും സംഘപരിവാര്‍ ശക്തികളും കുടുംബവും ഒരു ഹിന്ദു യുവതിയെ ലൗ ജിഹാദ് എന്ന പേരില്‍ അവര്‍ സ്വമനസാ വിവാഹം കഴിച്ച ഒരു മുസ്ലീം യുവാവില്‍ നിന്നും മാറ്റി നിര്‍ത്തുവാന്‍ ശ്രമിക്കുകയായിരുന്നു.
ഇനിയും തീര്‍ന്നിട്ടില്ല ഈ വര്‍ഷം ഫെബ്രുവരിയില്‍ കേന്ദ്ര ആഭ്യന്തര ഉപമന്ത്രി കിഷന് റെഢ്ഢി ലൗ ജിഹാദ് എന്താണെന്ന് ഇതുവരെയും വിശദീകരിക്കപ്പെട്ടിട്ടില്ലെന്നും അങ്ങനെ ഒന്ന് ഇന്‍ഡ്യയില്‍ നിലവിലില്ലെന്നും ഒരു ചോദ്യത്തിന് ഉത്തരമായി പ്രസ്താവിച്ചു പാര്‍ലിമെന്റില്‍. അപ്പോള്‍ കോടതിയും ഗവണ്മെന്റു കാര്യ വ്യക്തമാക്കി. പിന്നെ എന്തിനാണ് ബി.ജെ.പി.യുടെയും സംഘപരിവാറിന്റെയും പടപ്പുറപ്പാട്? ഭരണഘടനയെ മറികടന്ന് ന്യൂനപക്ഷ സമുദായത്തെ പീഡിപ്പിക്കാനും പേടിപ്പെടുത്തുവാനും അല്ലേ? ഇത് സ്ത്രീ-പുരുഷബന്ധത്തെ രാഷ്ട്രീയവല്‍ക്കരിക്കുന്നതിന്റെയും കുറ്റവല്ക്കരിക്കുന്നതിന്റെയും ആസൂത്രിതമായ ഭാഗം അല്ലേ? ഭൂരിപക്ഷ മതധ്രൂവീകരണത്തിന്റെ വിശദമായ നരിപാടിയല്ലേ? മുസ്ലീം മതാനുയായികളെയെല്ലാം തീവ്രവാദികളായും ലൗജിഹിദിസ്റ്റുകളായും മുദ്രകുത്താനുള്ള ഹീനമായ ശ്രമത്തിന്റെ ഭാഗം അല്ലെ?
കോടതിയും കേന്ദ്രഗവണ്മെന്റിന്റെ ഗൃഹമന്ത്രാലയവും പോകട്ടെ. എന്താണ് ഇതിനായി നിയമിച്ച കേന്ദ്രഗവണ്മെന്റിന്റെ സ്പെഷല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം(എസ്.ഐ.റ്റി.) റിപ്പോര്‍ട്ട് ചെയ്തത്. ലൗജിഹാദ് വിദേശധനസഹായത്തില്‍ നടക്കുന്ന ഒരു ഭീകര ഗൂഢാലോചന ആണെന്ന ആരോപണം എസ്.ഐ.റ്റി. തള്ളി(നവംബര്‍ 24). എന്നാല്‍ അതിന്റെ കണ്ടെത്തല്‍ പ്രകാരം പതിനാലില്‍ എട്ട് കേസുകളില്‍ ചതി ഉണ്ട്. അതായത് പുരുഷന്മാര് വ്യാജ തിരിച്ചറിയല്‍ രേഖ ആണ് നല്‍കിയത്. ആരാണ് തിരിച്ചറിയല്‍ രേഖ ഹാജരാക്കി പ്രേമിക്കുന്നത്? പക്ഷേ ഇവിടെ ലേഖകന്റെ മനസില്‍ ഉയരുന്ന ഒരു ചോദ്യം കാമുകന്റെയും കാമുകിയുടെ പ്രേമം യഥാര്‍ത്ഥ ആണെങ്കില്‍ എന്തിന് ഇരുകൂട്ടരും മതപരിവര്‍ത്തനം നടത്തുന്നു? അവനവന്റെ മതം വേണമെങ്കില്‍ സൂക്ഷിച്ചാല്‍ പോരെ? ലൗ ജിഹാദ് ഒരു വ്യാജപ്രചരണമാണെന്ന് കേന്ദ്രആഭ്യന്തരമന്ത്രാലയം തന്നെ പാര്‍ലിമെന്റില്‍ രേഖാമൂലം സമ്മതിക്കുമ്പോള്‍ എന്തിനാണ് ബി.ജെ.പി.യുടെ സംസ്ഥാന ഗവണ്മെന്റുകള് ഈ കരിനിയമം പ്രാബല്യത്തില്‍ വരുത്തുന്നത് ? ഇത് വെറും രാഷ്ട്രീയ പ്രേരിതം അല്ലേ? മദ്ധ്യപ്രദേശ് ഗവണ്മെന്റ് ഇത് പ്രഖ്യാപിച്ചത് ഉപതെരഞ്ഞെടുപ്പുകളുടെ വേളയില്‍ ആണ്. ഉത്തര്‍പ്രദേശിലും തെരഞ്ഞെടുപ്പ് അടുത്ത് വരുകയാണ്(2022). ആസമില്‍ 2021-ല്‍ നിയമസഭ തെരഞ്ഞെടുപ്പ് ആണ്.
എന്താണ് ഈ ലൗ ജിഹാദിന്റെ ഉറവിടം? 2007-ല്‍ ഗുജറാത്തില്‍ 2009-ല്‍ കേരളത്തിലും ഇതിനെകുറിച്ചുള്ള കിംവദന്തികള്‍ കേട്ടിരുന്നു ആര്.എസ്.എസി.ന്റെ യും ശ്രീരാംസേനയുടെ നേതാവായിരുന്ന പ്രമോദ് മുത്താലാക്കിന്റെ പേര് ഇതുമായി ബന്ധപ്പെട്ട് പരാമര്‍ശിക്കപ്പെടാറുണ്ട്. പ്രേമത്തിലൂടെ ഹിന്ദു യുവതികളെ മുസ്സീം യുവാക്കള്‍ ആസൂത്രിതമായി വശീകരിക്കുന്ന ഒരു ചടങ്ങായിട്ടാണ് ഇതിനെ പ്രചരിപ്പിച്ചത്. സംഘപരിവാറിലെ മറ്റ് സംഘടനകളും ഇത് ഏറ്റെടുത്തു. പിന്നീട് നടന്ന എല്ലാ തെരഞ്ഞെടുപ്പുകളിലും ബി.ജെ.പി. ഇത് ആയുധമാക്കി, ഗോഹത്യപോലെ തന്നെ. ലൗ ജിഹാദില്‍ പിടിക്കപ്പെട്ട ഭൂരിഭാഗം ഹിന്ദുസ്ത്രീകളും അവര്‍ സ്വമേധയാ വിവാഹിതരായതാണെന്നും അവരെ ആരും തട്ടിക്കൊണ്ട് പോന്നതല്ലെന്നും പോലീസിലും കോടതിയിലും പറഞ്ഞതായി രേഖയുണ്ട്. പോലീസ് അത് അംഗീകരിക്കില്ല. പക്ഷേ, കോടതി അംഗീകരിക്കും. കേരള ഹൈക്കോടതി വിധി മാത്രം ആണ് ഒരു അപവാദം. കേരളഹൈക്കോടതിയുടെ വിധിപ്രകാരം 24 വയസ്സുള്ള ഒരു ഹിന്ദുയുവതിക്ക് വിവാഹം സംബന്ധിച്ച് സ്വന്തമായി ഒരു തീരുമാനം എടുക്കുവാനുള്ള പ്രാപ്തിയില്ല. അതാണ് സുപ്രീംകോടതി തള്ളിയത്. പക്ഷേ, സംഘപരിവാര്‍ ഹിന്ദു സ്ത്രീകളുടെ വിവാഹം സംബന്ധിച്ചുള്ള സ്വതന്ത്ര തീരുമാന രൂപീകരണത്തെ അംഗീകരിക്കുന്നില്ല. ബി.ജെ.പി.യുടെ രാജസ്ഥാന് യൂണിറ്റ് അദ്ധ്യക്ഷന്‍ സതീഷ് പൂനിയ പറഞ്ഞതുപോലെ വിവാഹം ഒരു വ്യക്തിയുടെ തീരുമാനം അല്ല. പ്രത്യുത ഒരു കുടുംബത്തിന്റെയും ഒരു സമൂഹത്തിന്റെയും അവകാശം ആണ്. ഇവരൊക്കെ ഏത് യുഗത്തിലാണെന്ന് സംശയിച്ച് പോകും.
ലൗ ജിഹാദിനെ നിരോധിക്കുവാനെന്ന രീതിയിലുള്ള ഈ പുതിയ നിയമം വ്യക്തിസ്വാതന്ത്ര്യത്തിനുമേലുള്ള കടന്നാക്രമണം ആണ്. ഭരണഘടനധ്വംസനം ആണ്. ഇത് ബി.ജെ.പി.യുടെ സ്വപ്നപദ്ധതി ആയ യൂണിഫോം സിവില്‍ കോഡ് എന്ന ആശയത്തിനെതിരാണ്. ഇത് നനാത്വത്തില്‍ ഏകത്വം കാണുന്ന ആധൂനിക ഭാരതത്തിന്റെ ചിന്താഗതികള്‍ എതിരാണ്! ഇത് വിഭജനാത്മകമാണ്. ഇത് പ്രാകൃതമാണ്. അതുകൊണ്ട് ഇത് ഇന്‍ഡ്യക്ക് വേണ്ട. ജാതി മത വര്‍ഗ്ഗ വര്ണ്ണഭാഷാതീതമായി സ്ത്രീയും പുരുഷനും തമ്മില്‍ യോജിക്കുന്ന ഒന്നാകുന്ന ഒരു വ്യവസ്ഥയാണ് ഇന്നത്തെ ഇന്‍ഡ്യക്ക് വേണ്ടത്. യോഗിയുടെയോ ചൗഹാന്റെയോ ഇരുള് നിറഞ്ഞ മദ്ധ്യകാല മാനസീകാവസ്ഥയല്ല ഇന്ന് വേണ്ടത്. ഈ നിയമങ്ങള്‍ ഇതുവരെയുള്ള ബി.ജെ.പി.യുടെ ഡിഫാക്ടോ(യഥാര്‍ത്ഥത്തില്‍)ഹിന്ദുരാഷ്ട്രയുടെ ഡെയ്ജൂഎറി(നിയമപ്രകാരം മുന്നേറ്റം ആണ്.