മാർത്തോമ്മാ സഭയുടെ ഇരുപത്തിഒന്നാം മെത്രാപ്പോലീത്ത അഭിവന്ദ്യ ജോസഫ് മാർത്തോമ്മാ താൻ പ്രിയം വച്ച കർത്താവിൻറെ സന്നിധിയിൽ ചേർക്കപ്പെട്ട ഈ അവസരത്തിൽ തിരുമേനിയെക്കുറിച്ചുള്ള പല സ്മരണകളും ഓർമ്മയിൽ വരുന്നു . അതിൽ ചിലതു കുറിക്കുവാൻ ഈ അവസരം ഉപയോഗിക്കുന്നു.
ഞാൻ ആദ്യമായി തിരുമേനിയെ കാണുന്നത് 1957 ൽ ആയിരുന്നു.. എന്റെ അമ്മയുടെ കസിൻ റെവ. എൻ. ഐ മത്തായി അച്ഛന്റെ (കുഞ്ഞൂട്ടിച്ചായൻ) ശ്ശെമാശ് പട്ടം കൊടയുടെ സമയം. കുഞ്ഞൂട്ടിച്ചായനോടൊപ്പം ശ്ശെമാശ് ആയ വേറൊരു വ്യക്തി ഉണ്ടായിരുന്നു.- പിന്നീട് മാർത്തോമ്മാ മെത്രാപ്പോലീത്ത ആയ പാലക്കുന്നതു ശ്രി പി.ടി. ജോസഫ്. എല്ലാ വർഷവും മാരാമൺ കൺവെൻഷനിൽ കർശന ക്രമ പരിപാലനം നടത്തുന്ന പി.റ്റി. ജോസഫ് അച്ഛനെയാണ് പിന്നട് ഞാൻ കാണുന്നത്.
തിരുമേനിയായി അടുത്തിടപെടുവാൻ സമയം ലഭിച്ചത് 1980 ൽ ആയിരുന്നു. അന്നുവരെ മാർത്തോമ്മാ സഭക്ക് 4 ഭദ്രാസനങ്ങളെ ഉള്ളായിരുന്നു. വടക്കൻ, തെക്കൻ, നിരണം - മാരാമൺ, ബാഹ്യ കേരളം എന്നീ ഭദ്രാസനങ്ങൾ. ബാഹ്യ കേരളത്തിന്റെ ഉത്തരവാദിത്വം ക്രിസോസ്റ്റം തിരുമേനിക്കായിരുന്നു. 1980 ലെ ഭദ്രാസന പുനർവിഭജനത്തെ തുടർന്ന് ബോംബേ -ഡൽഹി എന്ന ഒരു ഭദ്രാസനം നിലവിൽ വന്നു. ആ ഭദ്രാസന അധിപനായി ജോസഫ് മാർ ഐറേനിയോസ് എപ്പിസ്കോപ്പ നിയമിതനായി. ആദ്യം കൂടിയ ഭദ്രസന (നോർത്തേൺ സോൺ) അസംബ്ലിയിൽ ഞാൻ ട്രെഷറർ ആയി തിരഞ്ഞെടുക്കപ്പെട്ടു. വിശാലമായ ഒരു ഭദ്രാസനം. പണം തീരെയില്ല. ജോലി വളരെയധികം. ഐറേനിയോസ് തിരുമേനി ഉത്തര പശ്ചിമ കിഴക്കൻ ഭാരതത്തിൽ ഉടനീളം ട്രെയിനിലും ബസിലും യാത്ര ചെയ്തു. ന്യൂ ഡൽഹി റെയിൽവേ സ്റ്റേഷനിൽ നിന്നും ഒരു രൂപാ ബസിൽ കയറി തിരുമേനി താമസിക്കുന്ന ജനക് പുരി എന്ന സ്തലത്തെത്തും. കൗൺസിലിൽ തിരുമേനിക്ക് ഒരു കാർ വാങ്ങാം എന്നു പറഞ്ഞപ്പോൾ വേണ്ട എന്നായിരുന്നു മറുപടി. ഭദ്രാസനത്തിന്റെ ആവശ്യങ്ങൾ തനിക്കു കാർ വാങ്ങുന്നതിനേക്കാൾ അധികം ആയിരുന്നു എന്നായിരുന്നു തിരുമേനിയുടെ നിലപാട്.
എല്ലാ കാര്യങ്ങൾക്കും ഒരു ദീർഘ വീക്ഷണം തിരുമേനിക്കുണ്ടായിരുന്നു. ഡൽഹിയിലുള്ള ഭദ്രാസന ആസ്ഥാനം തിരുമേനിയുടെ ദീർഘ വീക്ഷണത്തിൻറെ ഫലമാണ്. തദ്ദേശീയ ജനങ്ങൾക്ക് അവിടെ ഒരു ക്രിസ്തീയ സ്ഥാപനം വരുന്നതിന് എതിരുണ്ടായിരുന്നെങ്കിലും തിരുമേനി അത് വളരെ വിദഗമായി കൈകാര്യം ചെയ്തു
ഞാൻ അമേരിക്കയിൽ വന്നതിനു ശേക്ഷം എപ്പോൾ തിരുമേനി വന്നാലും വിളിച്ചു ക്ഷേമം അന്വേഷിക്കാറുണ്ടായിരുന്നു. സമയം കിട്ടുമ്പോൾ ഞങ്ങളെ സന്ദർശിക്കുകയും ചെയ്യുമാരുന്നു. 2011 ൽ എൻ്റെ ഭാര്യ മേരിക്കുട്ടി തോമസ് (ലീലാമ്മ) കാൻസർ രോഗബാധിതയാ യി. അതിനുശേക്ഷം തിരുമേനി തുടർച്ചയായി ലീലാമ്മയുടെ ആരോഗ്യ സ്ഥിതിയെ കുറിച്ച് അന്വേഷിക്കുമായിരുന്നു. 2019 നവംബർ 3 നു ന്യൂയോർക് സെന്റ് തോമസ് മാർത്തോമ്മാ ഇടവക തിരുമേനി സന്ദർശിക്കുകയും വിശുദ്ധ കുർബാന അർപ്പിക്കുകയും ചെയ്തു. തുടർന്നു നടന്ന സ്വീകരണ സമ്മേളനത്തിൽ ഇടവകയുടെ വൈസ് പ്രസിഡന്റ് എന്ന നിലയിൽ സ്വാഗത പ്രസംഗത്തിനു എന്നെയാണ് ഇടവക വികാരി സാജു സി. പാപ്പച്ചൻ അച്ചൻ ചുമതലപ്പെടുത്തിയത്. സ്വാഗത പ്രസംഗത്തിനു മുമ്പ് കൈത്തമുത്തിന് തിരുമേനിയുടെ മുൻപിൽ ചെന്നപ്പോൾ ലീലാമ്മക്കു എങ്ങനെ ഇരിക്കുന്നു എന്ന ചോദ്യം ആണ് തിരുമേനി ആദ്യമായി ചോദിച്ചത്. അതു കഴിഞ്ഞു പറഞ്ഞു, "ഞാൻ ജൂലൈയിൽ വരുന്നുണ്ട്, അപ്പോൾ വന്നു കാണാം ". കോവിഡ് കാരണം തിരുമേനിക്ക് ജൂലൈയിൽ വരാൻ സാധിച്ചില്ല. ലീലാമ്മ ഏപ്രിൽ 8നു താൻ പ്രിയം വച്ചിരുന്ന കർത്താവിൻറെ സന്നിധിയിൽ ചേർക്കപ്പെട്ടു. ഇപ്പോൾ തിരുമേനിയും. അവർ ഒന്നിച്ചു ഇപ്പോൾ കർത്താവിൻറെ സന്നിധിയിൽ ഹാലേലൂയ പാടുന്നു.
നീതി നിഷേധിച്ചവർക്കു നീതി ലഭിക്കുന്നതിനു പ്രവർത്തിക്കുക തിരുമേനിയുടെ ഒരു മിഷൻ ആയിരുന്നു. എത്ര പ്രയാസം ഏറിയ കാര്യവും എളുപ്പത്തിൽ പരിഹരിക്കാൻ തിരുമേനിക്ക് സാധിച്ചിരുന്നു. നല്ല ഓർമ്മശക്തി യുടെ ഉറവിടം ആയിരുന്നു തിരുമേനി.ആളുകൾ തമ്മിലുള്ള ബന്ദ് ങ്ങൾ തിരുമേനിക്ക് നല്ലതുപോലെ അറിയാമായിരുന്നു. ഡൽഹിയിലെ ചേരിയിൽ ഒരു മിഷൻ ആരംഭിക്കണം എന്നു തിരുമേനി ആഗ്രഹിച്ചിരുന്നു. അതിൻറെ പ്രാരംഭ പഠനവും നടത്തിയിരുന്നു.
1982 ൽ ബോംബയിൽ വച്ചു നടത്തിയ വേൾഡ് മാർത്തോമ്മാ യൂത്ത് കോൺഫെറെൻസിൽ തിരുമേനി കേരളത്തിനു പുറത്തുള്ള യുവജനങ്ങളുടെ ആവശ്യങ്ങളും പ്രശ്നങ്ങളും മനസ്സിൽ ആക്കാൻ പരിശ്രമിക്കുകയും അതിനു വേണ്ട നടപടികൾ സ്വീകരിക്കുകയും ചെയ്തു. സഭാ ജനങ്ങളോടൊപ്പം അടുത്ത് ഇടപെടുന്ന തിരുമേനി 1981 ൽ ജബൽപൂരിൽ വച്ച് നടത്തിയ യൂത്ത് കോൺഫെറെൻസിൽ ടാലെന്റ്റ് നൈറ്റ് സെഷനിൽ സ്റ്റേജിൽ കയറി യുവാക്കളോടൊപ്പം കയ്യടിച്ചു " ഏറ്റുമാന്നൂർ അമ്പലത്തിൽ പൂരം കാണാൻ പോണം" എന്ന പാട്ടു പാടിയത് ഇന്നത്തെപോലെ ഞാൻ ഓർക്കുന്നു.
എൻറെ മൂത്ത സഹോദരൻ റെവ പി.റ്റി കോശി 2018 ൽ അമേരിക്കയിൽ വച്ചു ഒരു വലിയ കാർ അപകടത്തിൽ പെട്ടു. സെക്കൻഡുകളുടെ വ്യത്യാസത്തിൽ ആണ് അച്ചനും കൊച്ചമ്മയും ഞങ്ങളുടെ കസിൻ അനിയൻകുഞ്ഞും ഭാര്യയും കത്തുന്ന കാറിൽ നിന്ന് രക്ഷപ്പെട്ടത്. ഒരു മാസത്തിൽ അധികം നീണ്ട ആശുപതി ജീവിതത്തിനു ശേക്ഷം കേരളത്തിൽ എത്തിയ അച്ചനെ ചുംബിച്ചുകൊണ്ട് തിരുമേനി പറഞ്ഞു" ഞങ്ങൾക്ക് അച്ചനെ തിരിച്ചു കിട്ടിയല്ലോ ദൈവത്തിനു സ്തോത്രം. താൻ സ്നേഹിക്കുന്ന എല്ലാവരുടെയും കാര്യത്തിൽ തിരുമേനി അതീവ ശ്രദ്ധ കാണിച്ചിരുന്നു.
തിരുമേനിയുടെ ദേഹവിയോഗം മാർത്തോമ്മാ സഭക്കു മാത്രമല്ല, ആഗോള ക്രൈസ്തവ ജനതക്കും കേരളത്തിലെയും ഇന്ത്യയിലെയും എല്ലാ ജനങ്ങൾക്കും ഒരു തീരാ നഷ്ടമാണ്. എന്റെ യും എന്റെ കുടുംബത്തിന്റെയും ഹൃദയങ്ങമായ അനുശോചനം രേഖപെടുത്തുന്നു. വന്ദ്യ പിതാവേ സമാധാനത്തോട് പോക.