ഉത്തരവാദിത്വമുള്ള രാഷ്ട്രീയക്കാരന്റെ ശരീര ഭാഷ, ചോദ്യങ്ങളോട് പക്വതയാർന്ന പ്രതികരണം, ഇരുത്തം വന്ന സാമൂഹികപ്രവർത്തകന്റെ ഗൗരവം നിറഞ്ഞ സംഭാഷണം, എതിർ സ്ഥാനാർഥിയെപ്പോലെ ഇക്കാലമത്രയും ഒന്നും ചെയ്യാതെയിരുന്ന, ഇനി ചെയ്യും എന്ന് പറയുന്നതിനേക്കാൾ ചെയ്തു തീർത്ത വലിയ കാര്യങ്ങളുടെ പട്ടികയാണ് അനിയൻ ജോർജ് ഫോമാ പ്രതിനിധികളുടെ ശ്രദ്ധയിലേക്ക് കൊണ്ടുവന്നത്, ഒരു ചാതുര്യം നിറഞ്ഞ വക്കീലിനെപ്പോലെ സാമൂഹിക വിഷയങ്ങളിലേക്കുള്ള എത്തിനോട്ടവും വിശകലനവും ഒക്കെ അഗ്രഗണ്യനായ ഒരു നേതാവിന്റെ പ്രകടനമായിട്ടാണ് വിശേഷിപ്പിക്കപ്പെട്ടത്,
ഇന്നലെ വൈകിട്ട് ഫോമാ മിഡ് അറ്റ്ലാന്റിക് റീജിയന്റെ ആഭിമുഖ്യത്തിൽ റീജിണൽ വൈസ് പ്രസിഡന്റ് ബോബി തോമസിന്റെയും കൺവൻഷൻ ചെയറും പരിപാടിയുടെ മോഡറേറ്ററുമായ ജെയിംസ് ജോർജിന്റെയും നേതൃത്വത്തിൽ നടത്തപ്പെട്ട മീറ്റ് ദി കാൻഡിഡേറ്റ് പരിപാടിയിൽ പങ്കടുത്തു കൊണ്ട് ഫോമാ 2020 പ്രസിഡന്റ് സ്ഥാനാർഥി അനിയൻ ജോർജ് ശ്രദ്ധ നേടിയത് ഇങ്ങനെ അനവധി വിശേഷണങ്ങൾ കൊണ്ടാണ്.
അമേരിക്കയിൽ കുടിയേറുന്നതിനു മുൻപ് ഉള്ള കാലഘട്ടത്തിലെ പ്രവർത്തനങ്ങളും സ്കൂൾ കോളജ് രാഷ്ട്രീയവും വക്കീൽ പഠനവും അതിനുശേഷമുള്ള ശേഷമുള്ള അമേരിക്കൻ കുടിയേറ്റവും അമേരിക്കയിലെത്തിയതിനു ശേഷമുള്ള സാമൂഹിക പ്രവർത്തനങ്ങളുടെ ആരംഭവും പടിപടിയായി സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ഇറങ്ങിയുള്ള പ്രവർത്തനങ്ങളും വിജയകരമായി ചെയ്തു തീർത്ത ജനോപകാരപ്രദമായ ഒട്ടനവധി സാമൂഹിക പ്രവർത്തനങ്ങളും ഇനി ചെയ്യണമെന്നാഗ്രഹിക്കുന്ന സ്വപ്നപദ്ധതികളും ഫോമാ ഡെലിഗേറ്റുകളുടെ മുൻപിൽ അവതരിപ്പിച്ച അനിയൻ ജോർജ് അദ്ദേഹത്തിന്റെ എതിർസ്ഥാനാർഥിയെപ്പോലും അതിശയിപ്പിച്ചു കൊണ്ട് ഫോമാ 2020 പ്രസിഡന്റ് പദവിയിലേക്കു കൂടുതൽ മുന്നേറിയതായി അദ്ദേഹത്തിന്റെ വിമർശകർ പോലും വിലയിരുത്തുകയുണ്ടായി,
എല്ലാവരെയും ഏകോപിപ്പിച്ചുകൊണ്ട് ഇനിയുമേറെ കാര്യങ്ങൾ ചെയ്തുതീർക്കുവാൻണ്ടെന്ന് ഓർമിപ്പിച്ച അനിയൻ ജോർജ് വോട്ടു ചെയ്യുന്ന ദിവസം ഡെലിഗേറ്റസിനുണ്ടാവാൻ സാധ്യതയുള്ള പ്രശ്നങ്ങളെക്കുറിച്ചും പരിപാടിക്ക് ശേഷം പ്രതികരിക്കുകയുണ്ടായി, വോട്ടിംഗ് സമയം ഓരോ ടൈം സോണിലും വേറെ വേറെയാണെന്നതും എങ്ങനെ വോട്ടു ചെയ്യണമെന്നുള്ളതും എന്തെങ്കിലും ബുദ്ധിമുട്ടുകൾ ഉണ്ടാവുന്നുണ്ടെങ്കിൽ തങ്ങളോട് ബന്ധപ്പെടണമെന്നും എല്ലാ സമയവും സഹായത്തിനു തയ്യാറായിരിക്കുന്നു ഒരു ടെക്നിക്കൽ ടീം രൂപീകരിച്ചിട്ടുണ്ടെന്നും ഓരോ വോട്ടും പാഴാക്കാതെ സമയത്തു തന്നെ ചെയ്യണമെന്നും അദ്ദേഹം ഓർമിപ്പിച്ചു.
ഫോമയുടെ എക്കാലത്തെയും മികച്ച ടീമുമായിട്ടായിരിക്കും നമ്മൾ വിജയം നേടുന്നതെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
വാർത്ത - ജോസഫ് ഇടിക്കുള