കാലം കാത്തിരുന്നു മഴക്കാലസ്വപ്നങ്ങളിൽ
മനസ്സിൽ കുളിർ കോരിയെറിയുന്ന മഴത്തുള്ളികൾ
ദിവാസ്വപ്ന മേഘങ്ങൾ കനം വച്ചു വലുതായ്
കൂരിരുട്ടിൻ കൊടും കാർ മേഘങ്ങളായി-
ഇരുളും പരത്തി കനത്തു പോയ് വാനിൽ
പെയ്തിറങ്ങി പിന്നെ പേമാരിയായ്!
പ്രളയത്തിൽ മുങ്ങി തോടും പുഴകളും…
ദുരിതകയങ്ങളായ് നാടും നഗരവും…
എമ്പാടും നെട്ടോട്ടമോടുന്നു മാനവരും…
വെള്ളത്തിലാണ്ട നെൽ പാടങ്ങളിൽ-
വഴിതെറ്റി ഒഴുകുന്നു ഉരഗങ്ങളും!
കരകാർന്ന് തിന്നുകൊണ്ടൊഴുകുന്നു തോടുകൾ
ഉരുൾപൊട്ടി ഒഴുകുന്നു കുന്നും, മലകളും
അപ്രത്യക്ഷമാകുന്നു വീടും, ജനങ്ങളും
സ്വന്തവും, ബന്ധവും എങ്ങോ മറയുന്നു.
നിര്ത്തുന്നു ഞാൻ മഴേ… എൻ ദിവാസ്വപ്നങ്ങൾ
നിൻ പേരതോർക്കുമ്പോൾ പേടിയാകുന്നിപ്പോൾ!