കവാലയിൽ നിന്നും റോഡു മാർഗ്ഗമാണു ഞങ്ങൾ തുർക്കിയിൽ എത്തിയതു്. കവാല ഗ്രീസിലാണ്. യൂറോപ്യൻ യൂണിയനിൽ പെടുന്ന രാജ്യമല്ലല്ലോ തുർക്കി. അതുകൊണ്ടു ഷെൻഗൻ (യൂറോപൃൻ) വിസാകൊണ്ടു തുർക്കിയിൽ പ്രവേശിക്കാൻ സാധൃമല്ല. ഗ്രീസിലുടനീളം ഞങ്ങൾ സഞ്ചരിച്ച ടൂറിസ്റ്റു ബസ്സിനു തുർക്കിയിൽ പ്രവേശിക്കാൻ അനുമതിയില്ല. അതുകൊണ്ടു തന്നെ തുർക്കിയിൽ സഞ്ചരിക്കാൻ മറ്റൊരു ബസ്സും ഗൈഡിനെയും ട്രാവൽ ഏജൻസി തരപ്പെടുത്തിയിരുന്നു. രാജൃാന്തര അതിർത്തി കടക്കാൻ ബുദ്ധിമുട്ടൊന്നുമില്ലായിരുന്നു. ഞങ്ങളുടെ ലഗേജ് ഗ്രീസിലെ ബസ്സിൽ നിന്നും തുർക്കിയിലെ ബസ്സിലേയ്ക്കു മാറ്റേണ്ടി വന്നു. പാസ്പോർട്ടു കൺട്രോളിലും വലിയ താമസമൊന്നും ഉണ്ടായില്ല. ഒന്നോ രണ്ടോ യാത്രക്കാരുടെ ലഗേജ് തുറന്നു നോക്കി. അത്ര മാത്രം.
തുർക്കി-ഗ്രീക്കു അതിർത്തിയിൽ നിന്നും ഏകദേശം120 മൈൽ ദൂരത്താണു ഛനക്കാളി എന്ന നഗരം. അപ്പോസ്തലനായ പൌലോസിൻറെ കാൽച്ചോടുകളിലൂടെ യാത്ര ചെയ്ത ഞങ്ങൾ 2018 സെപ്റ്റംബർ 17-ാം തീയതി ഛനക്കാളിയിലെത്തി. യഥാർത്ഥത്തിൽ പൌലോസിന്റെ യാത്രാപഥത്തിന്റെ വിപരീത ദിശയിലായിരുന്നു ഞങ്ങളുടെ പര്യടനം.
അപ്പൊസ്തലനായ പൌലോസിൻറെ രണ്ടാം മിഷൃനറി യാത്രയിലാണല്ലോ അദ്ദേഹം ത്രോവാസ് സന്ദർശിച്ചിരുന്നതായി ബൈബിളിൽ രേഖപ്പെടുത്തിയിരിക്കുന്നതു്. ആ സ്ഥലം ഇന്ന് അലക്സാണ്ഡ്രിയ-ത്രോവാസ് എന്നാണറിയപ്പെടുന്നത്. കൃത്യമായി പറഞ്ഞാൽ ഛനക്കാളിയിൽ നിന്നും 42 മൈൽ അകലെയാണു ഈ സ്ഥലം. അലക്സാണ്ഡ്രിയ-ത്രോവാസിൽ നിന്നും പത്തു മൈൽ അകലെയായിരുന്നു ഇതിഹാസനഗരമായിരുന്ന ട്രോയി. എല്ലാം ഇന്നത്തെ ഛനക്കാളി ജില്ലയിൽ തന്നെ.
ബൈസാന്തിയൻ(റോമാ) സാമ്രാജ്യത്തിൽ ഈ പ്രദേശം ഡാർഡിലീനിയാ എന്നറിയപ്പെട്ടിരുന്നു. ഡാർഡിനൽസ് കടലിടുക്കിൻറെ തെക്കു ഭാഗത്തു അനറ്റോളിയാ എന്നറിയപ്പെടുന്ന ഭൂപ്രദേശത്താണു് ഈ സ്ഥലം.
ട്രോജൻ കുതിര
ഛനക്കാളി നഗരത്തിൽ കാലുകുത്തുന്ന ഏതൊരു സഞ്ചാരിയെയും സ്വാഗതം ചെയ്യുന്നതു ഭീമാകാരനായ ഒരു കറുത്ത മരക്കുതിരയാണു് (ചിത്രം). 2004ൽ പുറത്തിറങ്ങിയ ട്രോയ് എന്ന ചലച്ചിത്രത്തിനു വേണ്ടി നിർമ്മിച്ച ട്രോജൻ കുതിരയാണതു്. ഹോമറിൻറെ ഇതിഹാസമായ ഇലിയഡ് എന്ന കഥയുടെ സ്വതന്ത്രമായ ചലച്ചിത്രാവിഷ്ക്കരണമാണു ട്രോയ്. വുൾഫ്ഗാങ് പിറ്റേഴ്സൺ സംവിധാനം ചെയ്ത ചലച്ചിത്രത്തിൽ ബ്രാഡ്പിറ്റ്, എറിക്ക് ബാന, ഒർലാൻറോ ബ്ളൂം, ഡയാന ക്രൂഗർ എന്നിവർ അഭിനയിച്ചിരിക്കുന്നു. ചലച്ചിത്രനിർമ്മാണത്തിനു ശേഷം ട്രോജൻ കുതിരയെ ഛനക്കാളി നഗരത്തിനു സംഭാവനയായി നല്കി. ഇന്നു നഗരമദ്ധ്യത്തിൽ സമുദ്രതീരത്തോടു ചേർന്നു തലയുയർത്തി നില്ക്കുന്ന ട്രോജൻ കുതിര സഞ്ചാരികളുടെ ആകർഷണകേന്ദ്രമാണു്.
കാമിനി മൂലം
രാമായണ കഥയോടു പല സാമ്യങ്ങളുള്ള കഥയാണു ഹോമറിൻറെ ഇലിയാഡ്. ഗ്രീക്കു സാഹിത്യത്തിലെ ഏറ്റവും മുന്തിയ ഒരു ഇതിഹാസമാണു പ്രസ്തുത കൃതി. ക്രിസ്തുവിനു മുന്പ് 8-ാം ശതകത്തിലാണു ഇലിയാഡ് രചിക്കപ്പെട്ടതു്. കവിതാ രൂപത്തിലുള്ള പ്രസ്തുത ഇതിഹാസത്തിൻറെ ഇതിവൃത്തം രണ്ടു രാജ്യങ്ങൾ തമ്മിലുള്ള യുദ്ധമാണു്.
ഹെലൻ എന്ന അതിസുന്ദരിയായ രാജ്ഞി യവനരാജ്യമായ സ്പാർട്ടായിൽ നിന്നും അപഹരിക്കപ്പെടുന്നു. ട്രോയി രാജ്യത്തെ പാരീസ് എന്ന രാജകുമാരനാണു ഇവിടുത്തെ രാവണൻ. ഹെലനെ വീണ്ടെടുക്കാൻ സ്പാർട്ടാ നടത്തിയ യുദ്ധപരന്പരകളാണു ട്രോജൻ യുദ്ധം.
പത്തുവർഷത്തെ യുദ്ധങ്ങൾക്കു ശേഷവും ട്രോയിയെ കീഴ്പെടുത്താനോ ഹെലനെ വീണ്ടെടുക്കാനോ യവനസൈന്യത്തിനു കഴിഞ്ഞില്ല. അവസാനം അവർ ഒരു തന്ത്രം പ്രയോഗിച്ചു. ഭീമാകാരനായ ഒരു മരക്കുതിരയെ ഉണ്ടാക്കി; അതിനുള്ളിൽ മുപ്പതു യവന സൈനികരെ ഒളിപ്പിച്ചു. കുതിരയെ ട്രോയിയുടെ കോട്ടമതിലിനു വെളിയിൽ ഉപേക്ഷിച്ചിട്ടു യവനസൈന്യം പിന്മാറുന്നതായി അഭിനയിച്ചു. തെറ്റിദ്ധരിച്ച ട്രോയി നിവാസികൾ അത്യുത്സാഹത്തോടെ അവരുടെ വിജയം ആഘോഷിക്കാൻ തീരുമാനിച്ചു. അവർ മരക്കുതിരയെ അവരുടെ പട്ടണത്തിനുള്ളിലേയ്ക്കു എഴുന്നെള്ളിച്ചു കൊണ്ടുപോയി. അർദ്ധരാത്രിയിൽ മരക്കുതിരയ്ക്കുള്ളിൽ ഒളിച്ചിരുന്ന സൈനികർ പുറത്തിറങ്ങി. നഗരകവാടങ്ങൾ അവർ മടങ്ങിവന്ന യവനസൈന്യത്തിനുവേണ്ടി തുറന്നു കൊടുത്തു. യവനന്മാർ യുദ്ധം ജയിച്ചു. ഹെലൻ വീണ്ടെടുക്കപ്പെട്ടു. ഇതാണു കഥ.
കാല്പനികകഥകൾ കൊണ്ടു നിബിഡമാണെന്കിലും ട്രോജൻ യുദ്ധത്തിനു നിദാനമായ സംഭവ പരന്പരകൾ ബി.സി.12-ാം നൂറ്റാണ്ടിലാണു സംഭവിച്ചതു് എന്നു അനുമാനിക്കപ്പെടുന്നു. മഹാഭാരതത്തിലെപ്പോലെ കഥകളും ഉപകഥകളും കൊണ്ടു നിബിഢമാണു യവനസാഹിത്യവും.
മക്കദോന്യവിളി
ഏഷ്യാമൈനറിൽ ചിതറിപ്പാർക്കുന്ന യഹൂദന്മാരുടെയിടയിൽ പ്രേഷിതദൌത്യം നിർവ്വഹിക്കുക എന്നതായിരുന്നു അപ്പൊസ്തലനായ പൌലോസിന്റെ താല്പര്യം. എന്നാൽ ഏഷ്യാമൈനറിൽ സുവിശേഷം പ്രസംഗിക്കുന്നതു പരിശുദ്ധാത്മാവു വിലക്കി എന്നാണു ബൈബിളിൽ വായിക്കുന്നത്. പൌലോസ് ത്രോവാസിൽ താമസിക്കുന്പോൾ അദ്ദേഹത്തിനു മക്കദോന്യവിളി എന്ന ദിവ്യദർശനം ലഭിക്കുന്നതായി ബൈബിൾ രേഖപ്പെടുത്തുന്നു.
“അവർ മുസ്യ കടന്ന് ത്രോവാസിൽ എത്തി. അവിടെവച്ചു പൌലോസ് രാത്രിയിൽ മക്കദോന്യക്കാരനായ ഒരു പുരുഷൻ അരികെ നിന്നു: നീ മക്കദോന്യയിലേക്കു കടന്നു വന്ന് ഞങ്ങളെ സഹായിക്കുക എന്നു തന്നോട് അപേക്ഷിക്കുന്നതായി ഒരു ദർശനം കണ്ടു. ഈ ദർശനം കണ്ടിട്ട് അവരോടു സുവിശേഷം അറിയിപ്പാൻ ദൈവം ഞങ്ങളെ വിളിച്ചിരിക്കുന്നു എന്ന് നിശ്ചയിച്ചു, ഞങ്ങൾ ഉടനെ മക്കദോന്യയ്ക്കു പുറപ്പെടുവാൻ ശ്രമിച്ചു.”
ഗ്രീസിന്റെ ഉത്തരഭാഗത്താണല്ലോ മക്കദോന്യ(ഇംഗ്ലീഷിൽ മാസിഡോണിയാ). മക്കദോന്യവിളി അനുസരിച്ച് പൌലോസും കൂട്ടരും ഫിലിപ്പിയിലേയ്ക്കു ചെന്നു. യൂറോപ്പ് ആദ്യമായി സുവിശേഷം ശ്രവിച്ചു. അതു യൂറോപ്പിന്റെ ചരിത്രത്തെ കീഴ്മേൽ മറിച്ചു. യൂറോപ്പിന്റെ ചരിത്രം മാത്രമല്ല ലോകചരിത്രവും വിപ്ലവകരമായ മാറ്റങ്ങൾക്കു വിധേയമായി.