ഹ്യൂസ്റ്റനിൽ നിന്നും ഇരട്ടനഗരം എന്ന് വിളിപ്പേരുള്ള മിന്നെസോട്ടയിലേ മിന്നാപോളിസിലേക്ക് പുതിയൊരു തുടക്കത്തിനായി ജീവിതം പറിച്ചു നട്ടപ്പോൾ ജോർജ്ജ് ഫ്ലോയിഡ് ഒരിക്കലും ചിന്തിച്ചു കാണില്ല വര്ണവെറിയുടെ കാല്മുട്ടുകൾക്കുകീഴെ കഴുത്തുഞെരിഞ്ഞു ഈ ലോകത്തോട് തന്നെ വിട ചൊല്ലേണ്ടി വരുമെന്ന്.... I Cant Breathe എന്ന തന്റെ അവസാന വാക്കുകൾ വംശീയതയുടെ ഇനിയും തുടരുന്ന കൊലവെറികൾക്കെതിരായി നാളെയുടെ ശബ്ദമായി ലോകമെങ്ങും പുകയുമെന്ന് .
ഒരു സാധാരണ 911 കോളിലായിരുന്നു എല്ലാറ്റിന്റെയും തുടക്കം. ആരോ ഒരാൾ ഒരു കടയിൽ കൊടുത്ത 20ഡോളർ ബിൽ വ്യാജമാണെന്നായിരുന്നു സന്ദേശം. എന്നാൽ പിന്നീട് നടന്നത് മിന്നാപൊളിസ് പോലീസ് കസ്റ്റഡിയിലിരിക്കെ നിരായുധനായ കറുത്ത വർഗ്ഗക്കാരൻ ജോർജ്ജ് ഫ്ലോയിഡിന്റെ മരണവും അതിന്റെ ഫലമായുണ്ടായ കലാപങ്ങളും
റെസ്റ്റോറന്റ് ബൗൺസറായ ഫ്ലോയ്ഡ് (46) വൈകുന്നേരം കപ്പ് ഫുഡ് എന്ന കടയിൽ സാധനങ്ങൾ വാങ്ങാൻ ശ്രമിച്ചപ്പോഴാണ് എല്ലാം ആരംഭിച്ചത്. ആരോ ഒരാൾ വ്യാജ നോട്ടു കൊടുത്തു കടയിൽ നിന്ന് സാധനം വാങ്ങി എന്ന് പോലീസിൽ കടക്കാരൻ വിളിച്ചറിയിച്ചു.
8 മണി കഴിഞ്ഞതോടെ പോലീസെത്തുന്നതായി സമീപ സ്ഥാപനത്തിലെ സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാകുന്നു. രണ്ടു പോലീസുകാർ ജോർജ് ഫ്ലോയിഡും മറ്റ് രണ്ട് ആളുകളും ഇരിക്കുന്ന കറുത്ത മിനി വാനിനെ സമീപിക്കുന്നു. അപ്പോഴും പാസഞ്ചർ സൈഡിലെ ഡോർ തുറന്നു തന്നെ കിടക്കുന്നു പോലീസുകാരിൽ ഒരാൾ വാനിലേക്ക് ഫ്ലാഷ് ലൈറ്റ് അടിച്ചു പരിശോധിക്കുന്നു.
മറ്റൊരു പോലീസ് ഉദ്യോഗസ്ഥൻ ഫ്ലോയിഡിനെ സമീപിച്ചു അയാളോട് വാഹനത്തിൽ നിന്നിറങ്ങാൻ പറയുന്നത് ദൃശ്യങ്ങളിൽ വ്യെക്തമാണ് . ഈ സമയം പാസഞ്ചർ സൈഡിലിരുന്ന ആളും പിന്നിലിരുന്ന സ്ത്രീയും വാഹനത്തിൽ നിന്ന് പുറത്തിറങ്ങുന്നു.
നിമിഷങ്ങൾക്കകം ഫ്ലോയിഡിനെ വലിച്ചിറക്കുന്ന പോലീസ് ഉദ്യോഗസ്ഥൻ അയാളുടെ കൈ പിന്നിൽ കെട്ടി വിലങ്ങു വെച്ച് കെട്ടിടത്തിന്റെ മറ്റൊരു വശത്തേക്ക് കൊണ്ടുപോകുന്നു.
ഫ്ലോയിഡ് ഉദ്യോഗസ്ഥരോട് സംസാരിക്കുന്നതായി തോന്നുന്നുവെങ്കിലും എതിർക്കുന്നതായി എങ്ങും കാണുന്നില്ല.
അപ്പോൾ രണ്ടാമത്തെ പോലീസ് വാഹനം വരുന്നു.
റോഡിന് കുറുകെ കാത്തിരിക്കുന്ന പട്രോളിംഗ് കാറിലേക്ക് ഫ്ലോയിഡിനെ കൊണ്ടുപോകുന്നു.
ഒരു നിരീക്ഷണ വീഡിയോയിൽ അയാൾ ഇടറി വീഴുന്നതായി കാണുന്നു.
കെഎംഎസ്പി-ടിവിയിൽ നിന്ന് ലഭിച്ച ഫൂട്ടേജുകൾ പ്രകാരം രണ്ട് ഉദ്യോഗസ്ഥരും കാത്തിരിക്കുന്ന പട്രോളിംഗ് കാറിലേക്ക് ഫ്ലോയിഡിനെ നയിക്കുന്നു.
മിനിയാപൊളിസ് പാർക്ക് പോലീസ് ഉദ്യോഗസ്ഥൻ എടുത്ത ബോഡികാം വീഡിയോയിൽ മറ്റ് രണ്ട് ഉദ്യോഗസ്ഥർ സംഭവസ്ഥലത്ത് സാക്ഷികളെ ഇന്റർവ്യൂ നടത്തുന്നതായി കാണാം
ബോഡികാം വീഡിയോ ഇടയ്ക്കിടെ നിന്നുപോവുകയും നിശബ്ദമാവുകയും ചെയ്യുന്നുണ്ട്, എന്നാൽ ഉദ്യോഗസ്ഥർ ഇന്റർവ്യൂ ചെയ്യുന്ന രണ്ട് വ്യക്തികൾ ഫ്ലോയിഡിനൊപ്പം വാനിലുണ്ടായിരുന്ന ആളും സ്ത്രീയും ആണെന്ന് വ്യക്തമാണ്.
കാഴ്ചക്കാരനായ ഡാർനെല്ല ഫ്രേസിയർ ചിത്രീകരിച്ച ഒരു വൈറൽ ക്ലിപ്പിലാണ് ഫ്ലോയിഡിനെ പിന്നെ നമുക്ക് കാണുവാൻ കഴിയുന്നത്. അതിൽ വെള്ളക്കാരനായ മിനിയാപൊളിസ് പോലീസ് ഓഫീസർ ഡെറക് ചൗവിൻ ഫ്ലോയിഡിനെ നിലത്തു കമഴ്ത്തി കിടത്തി പിൻകഴുത്തിൽ തന്റെ മുട്ട് കൊണ്ട് അമർത്തുന്നതായി കാണാം.
ഡെറക് ചൗവിന്റെ 19വർഷത്തെ പോലീസ് സേവനത്തിൽ അയാൾക്കെതിരെ 10ൽ അധികം പരാതികൾ പെരുമാറ്റചട്ടലംഘനത്തിനു ലഭിച്ചെങ്കിലും ഒറ്റ തവണ പോലും അയാൾ അച്ചടക്ക നടപടികൾ നേരിട്ടിട്ടില്ല.
നാല് മിനിറ്റ് വീഡിയോയിൽ ഫ്ലോയിഡ് ഒരു ഡസൻ തവണയെങ്കിലും പോലീസിനോട് തനിക്കു ശ്വാസം എടുക്കാൻ കഴിയുന്നില്ല എന്ന് പറയുന്നത് കേൾക്കാം.
അടുത്തു കൂടിയ ആളുകളിൽ പലരും, കടയിൽ നിന്ന് പോലീസിനെ വിളിച്ച ജീവനക്കാരനുൾപ്പടെ അയാളോട് കഴുത്തിൽ നിന്ന് മുട്ട് എടുക്കാൻ ആവശ്യപ്പെടുന്നത് കേൾക്കാം.
"എനിക്ക് ശ്വസിക്കാൻ കഴിയുന്നിയില്ല. പ്ലീസ്!" ഫ്ലോയിഡ് പിന്നെയും പറഞ്ഞു.
“എഴുന്നേൽക്കു, കാറിൽ കയറു,” ഫ്ലോയിഡ് ചൗവിന്റെ കാൽ മുട്ടിൽ അമർന്നു നിലത്തു കിടക്കുമ്പോൾ മറ്റൊരു പോലീസുകാരൻ പറയുന്നത് കേൾക്കാം.
“ഞാൻ എഴുന്നേൽക്കാം, പക്ഷെ എനിക്ക് അനങ്ങാൻ കഴിയില്ല,” പതുങ്ങിയ സ്വരത്തിൽ ഫ്ലോയിഡ് പറഞ്ഞു.
തുടർന്ന് അയാളുടെ ചലനം പൂർണ്ണമായി നിലക്കുന്നു.
പോലീസ് തന്നെ 8:30 ടെ ഇ.എം.ടി യെ വിളിക്കുന്നു ആറു മിനിറ്റിനുള്ളിൽ ഇ.എം.ടി വരുമ്പോൾ ബോധരഹിതനായി പ്രതികരണമില്ലാതെ കിടക്കുന്ന ഫ്ലോയിഡിനെ ആണ് കാണുന്നത് എന്ന് ഹെന്നെപിൻ കൗണ്ടി ഹെൽത്ത്കെയർ ഇ എം എസ് ചീഫ് മാർട്ടി സ്കീറർ അഭിപ്രായപ്പെട്ടു.
പാരാമെഡിക്കുകളും പോലീസും വിലങ്ങു പോലും അഴിക്കാതെ ഫ്ലോയിഡിനെ തിരിച്ചിട്ടു ആംബുലൻസിലേക്കു എടുത്തു. അവിടെ വെച്ച് അയാളുടെ വിലങ്ങു അഴിച്ചു.
ഫ്ലോയിഡിന്റെ ജീവൻ തിരിച്ചുപിടിക്കാൻ വീണ്ടും ഒരു മണിക്കൂർ എങ്കിലും പാരാമെഡിക്സ് ശ്രമിച്ചു പക്ഷെ, രാത്രി 9:25 ന് അടുത്തുള്ള ഒരു ആശുപത്രിയിൽ വച്ച് അദ്ദേഹം മരിച്ചതായി സ്ഥിരീകരിച്ചു.
“ഉദ്യോഗസ്ഥരുമായി മല്ലിടുന്നതിനിടയിൽ അദ്ദേഹത്തിന് ഒരു മെഡിക്കൽ എപ്പിസോഡ് അനുഭവപ്പെട്ടു” എന്ന് പോലീസ് ആദ്യം അവകാശപ്പെട്ടിരുന്നു, എന്നാൽ ഫ്രേസിയറുടെ വീഡിയോ ഉടൻ തന്നെ പോലീസിന്റെ ആ അവകാശവാദം നുണ എന്ന് സ്ഥിരീകരിച്ചു.
സംഭവത്തിന്റെ ദൃശ്യങ്ങൾ കണ്ട് പ്രകോപിതനായ മിനിയാപൊളിസ് മേയർ ജേക്കബ് ഫ്രെ, പോലീസ് മേധാവി മദേരിയ അരഡോണ്ടോയുമായി നടത്തിയ പത്രസമ്മേളനത്തിൽ സംഭവത്തിൽ ഉൾപ്പെട്ട നാല് ഉദ്യോഗസ്ഥരെയും ജോലിയിൽ നിന്ന് പുറത്താക്കിയതായി പ്രഖ്യാപിച്ചു.
അതേസമയം, സംസ്ഥാന അധികൃതരുമായി സംയുക്തമായി അന്വേഷണം നടത്തുമെന്ന് എഫ്ബിഐ അറിയിച്ചു. എഫ്ബിഐ “ത്വരിതഗതിയിലുള്ള” അന്വേഷണം നടത്തുമെന്ന് യൂ എസ് പ്രസിഡൻറ് ട്രംപ് ബുധനാഴ്ച പ്രഖ്യാപിച്ചു.