ജോര്‍ജ് ജേക്കബ് - കേരളത്തിന്റെ ഭംഗി അമേരിക്കയിലെത്തിച്ച ചിത്രകാരന്
അനില്‍ പെണ്ണുക്കര Published on 27 January, 2020
പന്ത്രണ്ട് മാസങ്ങൾ ... പന്ത്രണ്ട് ചിത്രങ്ങൾ... , കേരളത്തിന്റെ
മനോഹാരിത ജലച്ഛായത്തിലൂടെ അമേരിക്കയിലെത്തിച്ച ജോർജ് ജേക്കബ് എന്ന യുവ ഐ
ടി പ്രൊഫഷണലിന് ഇപ്പോൾ സന്തോഷത്തിന്റെ നിമിഷങ്ങളാണ് .വാഷിങ്ടൺ ഡിസിയിലെ
കേരളാ അസോസിയേഷൻ പുറത്തിറക്കിയ കലണ്ടറിലാണ് ജോർജ് ജേക്കബിന്റെ വാട്ടർ കളർ
ചിത്രങ്ങൾ ഇടം പിടിച്ചിരിക്കുന്നത് .കേരളത്തിന്റെ വശ്യ ഭംഗി
ജലച്ചായത്തിലൂടെ വരച്ചു കാട്ടുക, മലയാളികളുടെ മനസ്സിൽ ഓർമ്മച്ചെപ്പ്
തുറക്കുന്ന നമ്മുടെ നാടിൻറെ തുടിപ്പും സ്പന്ദനങ്ങളും ആവിഷ്കരിക്കുക എന്നത്
ശ്രമകരമായ ജോലി തന്നെ ആയിരുന്നു എന്ന് കലണ്ടറിൽ ഉൾപ്പെടുത്തിയ ചിത്രങ്ങൾ
കാണുമ്പോൾ നമുക്ക് മനസിലാകും . ഇതിനായി നിരവധി ചിത്രങ്ങൾ വരയ്ക്കുകയും അതിൽ
നിന്നും പന്ത്രണ്ട് ചിത്രങ്ങൾ തിരഞ്ഞെടുക്കുകയുമായിരുന്നു. ഓരോ
ചിത്രങ്ങളും ഓരോ മാസത്തേയും പ്രതിനിധീകരിക്കുന്നവയാണ് . അവയിൽ, മഴയുണ്ട്,
പുഴയുണ്ട്, ഓണവും , ക്രിസ്തുമസും ,വിഷുവും അങ്ങനെ മലയാളികൾ
നെഞ്ചിലേറ്റുന്ന എല്ലാം ഉൾപ്പെടുത്തിയാണ് കലണ്ടർ ഒരുക്കിയിരിക്കുന്നത് .ഓരോ
മാസവും മാറി വരുമ്പോൾ കേരളത്തിലെ അപ്പോഴത്തെ കാലാവസ്ഥയും ആഘോഷങ്ങളുമൊക്കെ
ചിതങ്ങളിൽ കാണാം .നാടും വീടും വിട്ട് അമേരിക്കയിൽ കുടിയേറിയ മലയാളിയെ
അവരുടെ നൊസ്റ്റാൾജിയയിലേക്ക് കൂട്ടിക്കൊണ്ട് പോകുന്നു ജോർജ് .
ആലപ്പുഴ
ജില്ലയിൽ വെട്ടിയാർ സ്വദേശിയായ ജോർജ് ജേക്കബ് വളരെ ചെറുപ്പത്തിൽ തന്നെ
ചിത്രങ്ങൾ വരയ്ക്കുമായിരുന്നു .പക്ഷെ പഠന വഴിയിൽ ചിത്രകല മാറ്റിവച്ചു
എൻജിനീയറിങ് വിദ്യാഭ്യാസത്തിലേക്ക് തിരിഞ്ഞു .തല്ക്കാലം ചിത്രകലയ്ക്ക് അവധി
കൊടുത്തുവെങ്കിലും അമേരിക്കയിലെത്തിയ ശേഷം സജീവമായി വരയിലേക്കും
കടക്കുകയാണ് ജോർജ് .അതും അത്ര ആർക്കും വഴങ്ങിക്കൊടുക്കാത്ത ജലച്ചായത്തിൽ .
"മറ്റു
വർണ മാധ്യമങ്ങളെ അപേക്ഷിച്ചു ജലച്ചായത്തിനു ചില പ്രത്യേകതകൾ ഉണ്ട്.
അതൊരിക്കലും പൂർണമായും ആർക്കും വഴങ്ങില്ല. അതിന്റെതായ ചില uncertinities
ഇതിന്റെ കൂടെ പിറപ്പാണ്. തെറ്റുകൾ ഒരു പരിധി വിറ്റാൽ അവ തിരുത്താൻ
ബുദ്ധിമുട്ടാണ്. അതുകൊണ്ടു തന്നെ ഇത് ചിത്രകാരനെ മുൾമുനയിൽ നിർത്തുന്ന
ഒരു അനുഭവും ഉണ്ടാക്കുന്നു. ഇതാണ് അതിന്റെ മനോഹാരിതയെ മാറ്റുകൂട്ടാൻ
സഹായിക്കുന്നത്.അതുകൊണ്ടു തന്നെ ചിത്രത്തിന്റെ വിഷയങ്ങളും ഘടനയും
അനുസരിച്ചു മുപ്പതു മിനിറ്റ് മുതൽ ഇരുപത് മണിക്കൂറുകളോളം
ചിലവഴിക്കണ്ടിവരുന്നുണ്ട്."
പക്ഷെ ഇപ്പോൾ രണ്ടു രീതിയിലുള്ള
ചിത്രങ്ങളാണ് വരയ്ക്കാൻ ആണ് ജോർജ് ശ്രമിക്കുന്നത് . ഒന്ന് കലണ്ടറിൽ
ഉള്ളതുപോലെ കേരളത്തിന്റെ ഗ്രാമീണ ഭംഗി തുളുമ്പുന്ന ദൃശ്യങ്ങൾ . രണ്ട്
പാശ്ചാത്യ രീതിയിലുള്ള ചിത്രങ്ങൾ . റൂറൽ ആൻഡ് റസ്റ്റിക് അമേരിക്കൻ കൺട്രി
സൈഡ്സ് . കാന്യോൻസ് . ചിലതിനൊക്കെ പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട് .
"തനിയെ
ചിത്രങ്ങൾ വരച്ചു പഠിച്ചു . എങ്കിലും പ്രശസ്തരായ പല ചിത്രകാരന്മാരും
സഹായിച്ചിട്ടുണ്ട്. കലാഭവനിൽ ഉണ്ടായിരുന്ന ആർട്ടിസ്റ്റ് ശ്രീകുമാർ ആണ്
ഗുരുനാഥൻ. സ്കൂളിൽ പഠിക്കുമ്പോൾ കൂടെ യാത്ര ചെയ്തിരുന്ന മാവേലിക്കര
രവിവർമ്മ ഫൈൻ ആർട്സ് കോളേജിലെ മുതിർന്ന ചേട്ടന്മാരുടെ ചങ്ങാത്തം
ഉണ്ടായിരുന്നു. അവരുടെ ബുക്കുകൾ ഒക്കെ എടുത്തു നോക്കുമായിരുന്നു . ഇപ്പോൾ
ഇന്റർനെറ്റ് വന്നതോട് കൂടി കാര്യങ്ങൾ വളരെ എളുപ്പമാണ് പഠിക്കാൻ.
പ്രാക്റ്റീസ് ചെയ്താൽ ആർക്കും ചെയ്യാൻ സാധിക്കുന്ന ഒരു കലയാണ് ഇത്.
പ്രത്യേകിച്ച് പറഞ്ഞാൽ പ്രായഭേദമെന്യേ".
"നേരിൽ കാണുന്ന ഒരു ദൃശ്യം
അല്ലെങ്കിൽ ഫോട്ടോ ആണ് സാധാരണ റഫറൻസ് ആയി എടുക്കാറുള്ളത്. കോമ്പോസിഷൻസ്
ഉണ്ടാക്കുകയാണ് ആദ്യ സ്റ്റെപ്പ് .അതിനു ഫോട്ടോഗ്രാഫിലുള്ളത് പോലെ പല
കാര്യങ്ങളും പരിഗണിക്കും. ലൈറ്റ് ആൻഡ് ഷാഡോസ് വളരെ പ്രധാനം .
ആവശ്യമില്ലാതെ എലെമെന്റ്സ് എല്ലാം ഒഴിവാക്കിയ ശേഷം അതിന്റെ പ്രധാന
സബ്ജെക്ട് അവതരിപ്പിക്കുന്ന ഒരു സ്കീം തിരഞ്ഞെടുക്കും. ചിത്രത്തിന് ഒരു
കഥ പറയാനുണ്ടാവണം എന്നത് പ്രധാനം . മറ്റൊന്ന് ശ്രദ്ധിക്കാറുള്ളത് ,
ചിത്രത്തിന്റെ എല്ലാ ഭാഗങ്ങളും നിർവചിക്കാൻ ശ്രമിക്കാറില്ല. അങ്ങനെ ചെയ്താൽ
അതൊരു ഫോട്ടോ റിയലിസ്റ്റിക് ആയി മാറും. പകരം കാഴ്ചക്കാരിൽ അല്പം ഉദ്വേഗം
ജനിപ്പിക്കുന്ന, അവർകൂടെ ഉത്തരം കണ്ടെത്താൻ കഴിയുന്ന രീതിയിലുള്ള ഒരു
അവതരണം ആണ് ഏറ്റവും ഫലപ്രദം.വർണങ്ങളുടെ വിന്യാസവും പ്രദനപെട്ടതാണ് .
ചിത്രത്തിന്റെ മൂഡ് നിർണയിക്കാൻ അവ സഹായിക്കും."
ജലച്ഛായ
ചിത്രരചനയിൽ തന്റേതായ ഒരു ശൈലി അവതരിപ്പിക്കകയാണ് ജോർജ് ജേക്കബ് .നാടും
വീടും വിട്ട് അമേരിക്കയിൽ ചേക്കേറിയപ്പോളും തന്റെ ബ്രഷിൽ കൂടു കൂട്ടിയത്
മലയാളിത്തവും ,ജന്മനാടിന്റെ നനുത്ത സൗന്ദര്യവുമാണ് .പക്ഷെ പാശ്ചാത്യ
ശൈലിയും തനിക്ക് വഴങ്ങും എന്ന് നിരവധി ചിത്രങ്ങളിലൂടെ അദ്ദേഹം തെളിയിച്ചു
കഴിഞ്ഞു . ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ് ബിരുദധാരി ആയ ജോർജ് ജേക്കബ്
കുടുംബ സമേതം ഭാര്യ ബ്ലെസ്സിക്കും മൂന്നു മക്കൾക്കുമൊപ്പം വെർജിനിയയിൽ
താമസിക്കുന്നു. ഇതിനോടകം പല പ്രദർശനങ്ങളും അമേരിക്കയിൽ നടത്തിയിട്ടുണ്ട്.
ജൂലൈയിൽ കേരളത്തിൽ ഒരു ചിത്ര പ്രദർശനം നടത്താനുള്ള ഒരുക്കങ്ങൾ
നടത്തിവരുന്നു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല