കുറച്ചു മാസങ്ങള്‍ക്കു മുമ്പ് കേരളത്തില്‍ ഭരണമുന്നണിയുടെ, പ്രത്യേകിച്ച്
കോണ്‍ഗ്രസിന്റെ കാര്യം "സരിതാപകര'മായിരുന്നു. പലര്‍ക്കും സൂര്യാഘാതമേറ്റു
പൊള്ളി. ബാര്‍ കോഴയുടെ "കോടി'ക്കൊടുംകാറ്റും വീശുന്നുണ്ടായിരുന്നു. ആയിടയ്ക്ക്
സോണിയാ ഗാന്ധിയും രാഹുലും കേരളത്തിലെത്തിയപ്പോള്‍ കണ്ടത്, പാര്‍ട്ടിയും ഭരണവും
തമ്മിലുള്ള ഏകോപനമില്ലായ്മയും എ, ഐ ഗ്രൂപ്പുകളുടെ ആറിത്തണുക്കാത്ത സമരവും
കോഴ വ്യവഹാര കോലാഹലങ്ങളുമൊക്കെയാണ്.
ഇങ്ങനെ പോയാല്‍ കോണ്‍ഗ്രസ്
അടുത്ത തിരഞ്ഞെടുപ്പില്‍ പച്ച തൊടില്ലെന്ന് മനസിലാക്കിയ മാതൃ-പുത്ര
ഹൈക്കമാന്‍ഡ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും, കെ.പി.സി.സി പ്രസിഡന്റ് വി.എം
സുധീരനും, ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും ചേര്‍ന്ന് ഏകമനസോടെ ചര്‍ച്ച
നടത്തണമെന്ന് ശാസനാ ശബ്ദത്തില്‍ ആവശ്യപ്പെട്ടു. ഇത് അക്ഷരം പ്രതി
അനുസരിച്ച മൂവര്‍ സംഘം തൊട്ടടുത്തടുത്തിരുന്ന് വാര്‍ത്താ സമ്മേളനം
നടത്തുകയും ചെയ്തു.
മാസങ്ങള്‍ പിന്നിട്ടെങ്കിലും പഴയ അവസ്ഥയ്ക്ക്
ഗുണപരമായ മാറ്റമുണ്ടായില്ല. നിയമസഭാ തിരഞ്ഞെടുപ്പ് പ്രകാശവേഗത്തില്‍
ഇങ്ങടുത്തു വരികയും ചെയ്യുന്നു. ഇതിനിടയില്‍ സരിത എസ് നായര്‍ സോളാര്‍
കമ്മീഷനില്‍ ദിനം പ്രതി സ്തോഭജനകമായ മൊഴികള്‍ നല്‍കി സര്‍ക്കാരിനെ
നാറ്റിച്ചു കൊണ്ടുമിരിക്കുകയാണ്. ഈ മൊഴികളുടെ
സത്യാന്വേഷണപരീക്ഷണങ്ങള്‍ തിരഞ്ഞെടുപ്പ് ഫലത്തിലാവും കലാശിക്കുകയെന്നത്
യാഥാര്‍ത്ഥ്യം. ഏതായാലും കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തില്‍
സമവായത്തിന്റെ മോഹപ്പട്ടികയുമായി ഹൈക്കമാന്‍ഡ് രംഗപ്രവേശം ചെയ്തിട്ട് 48
മണിക്കൂര്‍ തികഞ്ഞിട്ടില്ല. ഏപ്രില്‍ മാസത്തില്‍ നടക്കുന്ന
തിരഞ്ഞെടുപ്പില്‍ ഉമ്മന്‍ ചാണ്ടിയും, സുധീരനും, രമേശും
മത്സരിക്കട്ടെയെന്നാണ് ഹൈക്കമാന്‍ഡിന്റെ രക്ഷാകര താത്പര്യം. സുധീരന്റെ
ജനരക്ഷാ യാത്രയെ ഇത്തരുണത്തില്‍ സ്മരിക്കുന്നു.
മുഖ്യമന്ത്രി എന്ന
നിലയില്‍ ഉമ്മന്‍ ചാണ്ടിയായിരിക്കും മുന്നണിയെ തിരഞ്ഞെടുപ്പില്‍ നയിക്കുക.
അതുകൊണ്ട് മുന്നണി ജയിച്ചാല്‍ അദ്ദേഹത്തിന് വീണ്ടും മുഖ്യമന്ത്രിക്കസേര
കിട്ടുമോ, തോറ്റാല്‍ പ്രതിപക്ഷനേതാവായി അവരോധിക്കപ്പെടുമോയെന്നൊന്നും
ഇപ്പോഴത്തെ സാഹചര്യത്തില്‍ യാതൊരുറപ്പുമില്ല...ആഗ്രഹമേറെയുണ്ടെങ്കിലും.
ഭരണ തുടര്ച്ചയുണ്ടാകണമെന്നതാണ് പരമപ്രധാനമായ കാര്യം. നേതാവാരാകണമെന്ന
കാര്യം പിന്നീടേ തീരുമാനിക്കുകയുള്ളുവത്രേ. ഉമ്മന്‍ ചാണ്ടിയെപ്പോലെ സുധീരനും
രമേശും മുഖ്യമന്ത്രിക്കസേരയ്ക്ക് യോഗ്യരാണെന്ന സൂചനയാണ് ഹൈക്കമാന്‍ഡ്
ഈയൊരു നിലപാടിലൂടെ നല്‍കുന്ന സൂചന. ഇവരുടെ കാര്യത്തില്‍ ഒരുമയില്ലെങ്കില്‍
ഹൈക്കമാന്‍ഡ് കേരളത്തില്‍ ഇറക്കാന്‍ പോകുന്നത്, അഖിലേന്ത്യാ കോണ്‍ഗ്രസ്
ക്യാമ്പിലെ രണ്ടാമനായ സാക്ഷാല്‍ എ.കെ. ആന്റണിയെയായിരിക്കുമെന്നും
നിരീക്ഷിക്കാം. താനില്ലെന്നൊക്കെ അദ്ദേഹം ഇപ്പോള്‍ പറയുന്നുണ്ട്.
സംസ്ഥാന
കോണ്‍ഗ്രസ് നേതൃത്വത്തിലെ നിലവിലുള്ള ഇടര്‍ച്ച ജയസാധ്യതകളെ
ഇല്ലാതാക്കാതിരിക്കാന്‍ വേണ്ടിയാണ് ചാണ്ടി-സുധീര-രമേശ മുഖങ്ങള്‍
മത്സരിക്കട്ടെയെന്ന് ഹൈക്കമാന്‍ഡ് ആഗ്രഹിക്കുന്നത്. ഇവരുടെ ഐക്യം
സര്‍ക്കാരിനെതിരെയുള്ള ആരോപണങ്ങളുടെ മുനയൊടിക്കുമെന്നാണ് പ്രതീക്ഷ.
എങ്കിലും ഗ്രൂപ്പ് ഒരു ഹിമാലയന്‍ യാഥാര്‍ത്ഥ്യമായിരിക്കെ, തങ്ങളുടെയാളുകളെ
പരമാവധി മത്സരിപ്പിച്ച് വിജയിപ്പിച്ച് വില പേശുന്ന പരമ്പരാഗത കോണ്‍ഗ്രസ്
പ്രവണതയ്ക്ക് ഇക്കുറിയും മാറ്റമുണ്ടാവില്ല.
എന്നാല്‍
ജയസാധ്യതയുള്ള, പ്രതിഛായയുള്ളവര്ക്ക് മാത്രമേ സീറ്റ് നല്‍കാനാവൂ എന്ന
കടുംപിടുത്തവും കര്ക്കശനിലപാടും കേന്ദ്രത്തിനുണ്ട്. നല്ല
ചെറുപ്പക്കാര്‍ക്ക് അവസരമുണ്ട്. മത്സരം കുത്തകയാക്കി വച്ച പലര്‍ക്കും മാറി
നില്‍ക്കേണ്ടി വരും. അതേ സമയം വിജയത്തിന് ഒഴിച്ചുകൂടാനാവാത്ത
മുതിര്‍ന്നവരും മുന്നിരക്കാരുമായവര്ക്ക് ഭയപ്പെടേണ്ടതില്ല. കഴിഞ്ഞ
പാര്‍ലമെന്റില്‍ തോറ്റവരുടെയും രണ്ടു തവണ അടുപ്പിച്ച് നിയമസഭ
തിരഞ്ഞെടുപ്പില്‍ കാലിടറിയവരുടെയും ചീട്ട് കീറുമെന്നുറപ്പാണ്. ഏ.കെ
ആന്റണിയായിരിക്കും സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന് ചുക്കാന്‍ പിടിക്കുക
എന്നുറപ്പാണ്. ആന്റണി ദേവോ ഭവ...
***
ബാര്‍ കോഴയും സോളാറും
സരിതാമൊഴിയുമൊക്കെ ഭരണരാഷ്ട്രീയത്തെ പിടിച്ചുലയ്ക്കും വരെ, അതായത്
ഏകദേശം ഒന്നര വര്‍ഷം മുമ്പ് വരെ ഇടതുമുന്നണിയുടെ കാര്യം
പരിതാപകരമായിരുന്നു. അഡ്ജസ്റ്റ്മെന്റിലൂടെ അടിയറ വച്ചുവെന്ന്
ആക്ഷേപിക്കപ്പെട്ട സോളാര്‍ സമരവും പ്രതിപക്ഷ നിരയുടെ
പൊതുവേയുണ്ടായിരുന്ന നിര്‍ജീവാവസ്ഥയും ഇടതു മുന്നണിയെ വല്ലാതെ
ക്ഷീണിപ്പിച്ചു. പക്ഷേ, ഐക്യമുന്നണി സര്‍ക്കാരിന്റെ അപചയങ്ങള്‍ ഇടതിന്
ആക്കം കൂട്ടുന്ന ജീവവായുവായി. മതനിരപേക്ഷ, അഴിമതിവിമുക്ത, വികസിതകേരളം എന്ന
മുദ്രാവാക്യമുയര്‍ത്തിക്കൊണ്ടുള്ള പിണറായി വിജയന്റെ നവ കേരള മാര്‍ച്ചും
കഴിഞ്ഞതോടെ ആരോഗ്യം വീണ്ടെടുത്ത സി.പി.എമ്മും ഇടതു മുന്നണിയും നല്ല
ഭൂരിപക്ഷത്തില്‍ തിരഞ്ഞെടുപ്പ് വിജയം നേടുമെന്ന
സന്തോഷാവസ്ഥയിലെത്തിയിട്ടുണ്ട്. സി.പി.എം സ്ഥാനാര്‍ത്ഥി നിര്‍ണയം
സംബന്ധിച്ച പ്രാഥമിക ചര്‍ച്ചകള്‍ക്ക് ഒരുമുഴം മുമ്പേ തുടക്കമിട്ടു കഴിഞ്ഞു.
മാര്‍ച്ച് മാസം ആദ്യവാരത്തില്‍ തന്നെ തിരഞ്ഞെടുപ്പ് പ്രഖ്യാപനം
ഉണ്ടാവുമെന്ന കണക്കുകൂട്ടലോടെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക്
തുടക്കമിടാനാണ് പാര്‍ട്ടി തീരുമാനം. താമസിയാതെ മുന്നണിയിലെ സീറ്റ്
വിഭജനം സംബന്ധിച്ച ആലോചനകളുമുണ്ടാവും.
മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി
പിണറായി വിജയനെന്ന കാര്യത്തില്‍ വലിയ എതിര്പ്പുകളുയരാനിടയില്ല.
ബംഗാളില്‍ കോണ്‍ഗ്രസുമായി സി.പി.എമ്മിന് പ്രാദേശികമായി
നീക്കുപോക്കുകളുണ്ടെങ്കില് കേരളത്തില്‍ ബി.ജെ.പിയെ പോലെ കോണ്‍ഗ്രസും
അവര്‍ക്ക് മുഖ്യ ശത്രുവാണ്. ഇതും പ്രചാരണത്തിന്റെ മൂലമന്ത്രമായിരിക്കും.
ബംഗാളിലെ രാഷ്ട്രീയ സാഹചര്യം കേരളത്തെ യാതൊരുവിധത്തിലും ബാധിക്കാതിരിക്കാന്‍
ഇത്തിരി വിയര്‍പ്പൊഴുക്കേണ്ടി വരും. സോളാര്‍ തട്ടിപ്പിലെ അഴിമതിക്കഥകളും
അനാശാസ്യങ്ങളും ബാര്‍കോഴയിലെ വെളിപ്പെടുത്തലുകളും
മന്ത്രിമാര്‍ക്കെതിരെയുള്ള കേസും പുക്കാറുമൊക്കെയായിരിക്കും ഇടതുമുന്നണി
പ്രചാരണത്തില്‍ തുറുപ്പുചീട്ടാക്കുക. കണ്ണൂരിലെ പി. ജയരാജന്റെ കാര്യമാണ്
കഷ്ടം.
****
ഇടതും വലതുമില്ലെങ്കില് പിന്നെയാര്...? അത് ബി.ജെ.പി
തന്നെ. അവരുടെ ക്യാമ്പുകള്‍ ഇപ്പോള്‍ "കുമ്മനം ഇഫക്ടി'ലാണ്.
വെള്ളാപ്പള്ളിയുമായുള്ള കച്ചവടം മധുവിധു തീരും മുമ്പേ പൊട്ടിയല്ലോ. ഇനി
ഒറ്റയ്ക്കു തന്നെ തുഴഞ്ഞ് അക്കൗണ്ട് തുറക്കണം. അതിനാണ് കേരളത്തിലെ അധികാര
രാഷ്ട്രീയത്തിന്റെ സമവാക്യങ്ങള്‍ തിരുത്താന്‍ നവരാഷ്ട്രീയം ഉദയംചെയ്തതിന്റെ
പ്രഖ്യാപനവുമായി കേന്ദ്ര നേതൃത്വം പ്രസിഡന്റ് പദവിയിലാസനസ്ഥനാക്കിയ കുമ്മനം
രാജശേഖരന്‍ "വിമോചനയാത്ര' നടത്തിയത്. രാഷ്ട്രീയ യാത്രകളുടെ വേലിയേറ്റത്തിനിടെയാണ്
വിമോചനയാത്ര സമാപിച്ചത്. ബി.ജെ.പിയുടെ അന്നം, വെള്ളം, മണ്ണ്, തൊഴില്‍, തുല്യനീതി
എന്ന മുദ്രാവാക്യം കേട്ടപ്പോള്‍ പലരും സംശയിച്ചിരുന്നു. കക്ഷിരാഷ്ട്രീയത്തിന്റെ
കള്ളികളിലൊതുങ്ങാത്ത ഈ മുദ്രാവാക്യങ്ങള്‍ക്ക് ജനങ്ങളെ ആകര്ഷിക്കാനാകുമോയെന്ന്
കണ്ടറിയണം.
കേരളത്തില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥികള്‍ ജയിക്കുമെന്നുറപ്പുള്ള
സ്ഥലങ്ങളില്‍ ബി.ജെ.പി ജയിക്കാതിരിക്കുവാന്‍ കോണ്‍ഗ്രസും കമ്മ്യൂണിസ്റ്റും പരസ്പരം
വോട്ടുകച്ചവടം നടത്തി മുമ്പൊക്കെ അവരെ തോല്‍പിക്കുമായിരുന്നു. പക്ഷെ അതൊക്കെ
കേരളത്തിലെ ഒന്നോ രണ്ടോ നിയമസഭാ മണ്ഡലങ്ങളില്‍ മാത്രമായിരുന്നു. ഇപ്പോള്‍ ബി.ജെ.പി
കേരളത്തിലും വളരെ ശക്തി പ്രാപിച്ചിരിക്കുന്നുവത്രേ. 140 നിയമസഭാ സീറ്റുകളില്‍
നടക്കുന്ന അധികാര മത്സരങ്ങളില്‍ ബി.ജെ.പിക്കു മുപ്പതോളം നിയമസഭാ മണ്ഡലങ്ങളില്‍
പൂര്‍ണ്ണ വിജയവും നാല്‍പ്പതോളം മണ്ഡലങ്ങളില്‍ നിര്‍ണ്ണായക സ്വാധീനവും ജനങ്ങള്‍
നല്‍കിക്കഴിഞ്ഞുവെന്നാണ് കുമ്മനവും കൂട്ടരും അവരുടെ യാത്രയിലൂടെ
കണ്ടെത്തിയിരിക്കുന്നത്. വിശ്വാസം രക്ഷിക്കട്ടെ.
***
മലയാളിക്കൊരു
പ്രത്യേകതയുണ്ട്, സ്വന്തം മേല് നോവുമ്പോഴേ അവര്‍ പഠിക്കൂ. അതുവരെ എന്തിനും
താത്വികമായ ഗീര്‍വാണങ്ങളും വാചോടാപവും ആയുധമാക്കും. പണ്ട് കേരളത്തില്‍ തീവ്രവാദം
ചുവടുറപ്പിക്കുന്നു എന്നൊരു റിപ്പോര്‍ട്ട് വന്നു. മലയാളി ചിരിച്ചുതള്ളി.
പിന്നെക്കണ്ടത് മലയാളി യുവാക്കള്‍ തീവ്രവാദ സംഘടനകളില്‍ സജീവമാകുന്നതാണ്. അത്
മലയാളിയുടെ കുഴപ്പമല്ല. ശീലമാണ്.