പല നാട് ചുറ്റിക്കറങ്ങീ ഞാനൊടുവിലീവയനാടിൻ മണ്ണിലിറങ്ങി നിന്നു
പനിനീർ തളിച്ചു മഴ, മഞ്ഞുതുള്ളികൾ
പലവട്ടമെന്നെ പൊതിഞ്ഞു നിന്നു
'മേഘമിരുണ്ടിടി വെട്ടി, മിന്നലൊളി
മാനം മഴവില്ലു ചാർത്തി നിന്നു
മേലേക്കൊടുമുടി താഴ് വാരപ്പെണ്ണിനെ
ആലോലം പുൽകി പ്പുണർന്നു നിന്നു
പരിഭവ ഭാഷയിലെങ്ങോ കിളിക്കൂട്ടം
കലപില ചൊല്ലി ക്കലമ്പി നിന്നു
പതിവുപോൽ കാറ്റിളം പൂവിൽത്തലോടവേ
പ്രിയനെയോർത്ത് എന്തേ? ഞാൻ തേങ്ങി നിന്നു
പുഴ പോൽ വളഞ്ഞു പുളഞ്ഞോടും പാതയിൻ
വഴിയോരക്കാഴ്ചകൾ കണ്ടു നില്ക്കെ
അഴകേറും പട്ടം പോൽക്ഷണികം ജന്മമോർത്താൽ
തുഴ പൊട്ടിയാലോ വെറും മിഥ്യതാൻ