അമേരിക്കൻ പ്രസിഡൻഷ്യൽ തെരഞ്ഞെടുപ്പിൽ പ്രസിഡന്റ് ട്രമ്പിന്റെ പരാജയം റിപ്ബ്ലിക്കൻ പാർട്ടിയുടെ വീണ്ടെടുപ്പിനുള്ള സാധ്യത കൂട്ടുന്നു. ഗ്രാൻഡ് ഓൾഡ് പാർട്ടിയെന്ന റിപ്ബ്ലിക്കൻ പാർട്ടിയുടെ അസ്ഥിത്വത്തിന്റെ പുനസ്ഥാപനം
ഇതിലൂടെ സാധ്യമാകാം.
ഒരു രാഷ്ടീയക്കാരനായല്ല ട്രമ്പ് അമേരിക്കൻ രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നത്.
കണ്ടു പഴകിയ രാഷ്ട്രീയക്കാരെക്കാൾ ട്രംമ്പ് ഭേദമാവും എന്ന് ജനം കരുതുകയും ചെയ്തു.
രാഷ്ട്രീയത്തിൽ പ്രവേശിക്കുകയാണെങ്കിൽ
റിപ്ബ്ലിക്കൻ പാർട്ടിയെക്കാൾ താൻ ഇഷ്ടപ്പെടുക
ഡെമോക്രാറ്റിക്ക് പാർട്ടിയെയാവും എന്ന് ഒരിക്കൽ ട്രംമ്പ് പറഞ്ഞിരുന്നു. 2016 ൽ റിപബ്ലിക്കൻ നോമിനേഷനായുള്ള മൽസരത്തിനിടെ തന്റെ സാധ്യത കുറഞ്ഞേക്കാം എന്ന ഒരു ഘട്ടം വന്നപ്പോൾ വേണ്ടി വന്നാൽ സ്വതന്ത്രനായി, അതായത് ഒരു റിബൽ സ്ഥാനാർത്ഥിയായി താൻ മൽസരിച്ചേക്കാം
എന്ന സൂചന ട്രംമ്പ് നൽകിയത് ഓർമ്മിക്കുമല്ലോ. ഒരർത്ഥത്തിൽ ഒബാമയ്ക്ക് ശേഷം ഭരണം തിരിച്ച് പിടിക്കുക
എന്ന ആഗഹം നിലനിന്ന
റിപബ്ലിക്കൻ പാർട്ടി ട്രംമ്പിനെ നേതാവായി അംഗീകരിക്കാൻ നിർബന്ധിതമാവുകയായിരുന്നു.
ഒബാമയുടെ രണ്ടാം വരവിൽ റിപബ്ലിക്കൻ പാർട്ടി നിഷ്പ്രഭമാവുകയും മതിയായ നേതൃത്വം ഇല്ലാതെ പകച്ച് നിൽക്കുകയും ചെയ്ത അവസരം ഡൊനാൽഡ് ട്രമ്പ് സമർത്ഥമായി ഉപയോഗിക്കുകയായിരുന്നു.
അമേരിക്കൻ പ്രസിഡന്റ് പദവിയിലേക്ക് എത്താനുള്ള ചവിട്ടുപടിയായി മാത്രമായാണു ട്രംമ്പ് പാർട്ടിയെ കണ്ടത് എന്ന് സാരം.
അമേരിക്ക ഫസ്റ്റ് എന്ന മുദ്രാവാക്ക്യമാണു ട്രംമ്പിനു പ്രസിഡന്റാകുവാൻ വഴിയൊരുക്കിയത്.
ദേശീയത എന്ന വളരെ എളുപ്പം സ്വാധീനിക്കാൻ കഴിവുള്ള ശക്തമായ മുദ്രാവാക്ക്യമാണു ട്രംമ്പ് മുൻപോട്ട് വെച്ചത്. ഇത് ലോകത്താകമാനം ഇന്ന് വളരെ വേഗം ചെലവാക്കപ്പെടാവുന്ന ആശയമാണു. ഇന്ത്യയിൽ മോഡിയും ബ്രസീലിൽ ബോൾസ്നാരയും ഹംഗറിയിൽ വിക്ടർ ഒബ്രാനും മറ്റ് പല രാഷ്ട്ര തലവന്മാരും അവരവരുടെ നാട്ടിൽ ജനങ്ങളെ കൺകെട്ട് നടത്താൻ മുൻപോട്ട് വെക്കുന്ന ഒരു ജാലവിദ്യയാണു ഇത്. പണ്ട് ഹിറ്റ്ലറെ പോലുള്ളവർ മുൻപോട്ട് വെച്ച ആശയവും ഇതാണു. ഇത്തരം തിവ്രമായ ദേശീയതാവാദം മനുഷത്വത്തെ ഹനിച്ചേക്കാം എന്ന് ചരിത്രം നമ്മെ ഓർമ്മപ്പെടുത്തുന്നുണ്ട്. പലപ്പോഴും ദേശീയതാവാദം ഒരു നാഷണൽ റേസ് എന്ന നിലയിലേക്ക് ജനങ്ങളെ അവർ പോലും അറിയാതെ മാറ്റുകയാണുചെയ്യുന്നത്. ഇവ ഉണ്ടാക്കുന്ന വംശീയമായ ചേരിത്തിരുവുകൾ മനുഷത്വത്തെ ചോർത്തി കളയുന്നു. ഇതിന്റെ പരുക്കുകൾ അമേരിക്കൻ തെരുവുകളിൽ കഴിഞ്ഞ നാലു വർഷക്കാലം നാം പലപ്പോഴും കണ്ടതാണു. ഇന്ത്യയിൽ പൗരത്വ ബില്ല് അവതരിപ്പിക്കുമ്പോൾ ബുദ്ധമത രാഷ്ട്രങ്ങളെ പൗരത്വബില്ലിൽ ചേർത്ത് നിർത്തുകയും മറ്റ് ചില മതങ്ങളിൽ നിന്നുള്ളവരെ അകറ്റി നിർത്തുകയും ചെയ്യുന്നു. മതപരമായി ചേർന്ന് നിൽക്കാവുന്നവരെ ചേർത്ത് ഒരു റേസായി, വംശീയമായി ദേശീയതയ്ക്ക് പിന്നിൽ അണിചേർക്കുകയാണു. ഇതിൽ ചേർക്കപ്പെടാത്തവർ ആ രാജ്യങ്ങളിൽ പൗരന്മാരല്ലെന്നു വരെ നാം കേട്ട് കൊണ്ടിരിക്കുന്നു. ഏതാനും വർഷങ്ങളായി അമേരിക്കയിലും സമാനമായ നാഷണലിസ്റ്റ് വാദം കൂടി വരുന്നുണ്ട്. ഇതു പോലുള്ള ദേശീയതാവാദങ്ങൾ മനുഷത്വത്തിനു അപകടമാണെന്ന്
രണ്ടാം ലോക മഹായുദ്ധ കാലത്ത് ബോധ്യപ്പെട്ടതാണു. ഈ യുദ്ധശേഷം ദേശീയതാവാദങ്ങൾ ഉയർത്തിയേക്കാവുന്ന സ്പർദ്ദകൾ വളരാതെ സൂക്ഷിക്കാൻ
രാജ്യങ്ങളുടെ ലീഗ് എന്ന ആശയം മുൻപോട്ട് വെച്ച് യുണയ്റ്റഡ് നേഷ്യൻസ് (UN) രൂപീകരിക്കുകയായിരുന്നു.
പതിറ്റാണ്ടുകൾ യുദ്ധങ്ങളെ ഒഴിവാക്കി സമാധാനം നിലനിർത്താൻ ഇത് സഹായിച്ചു. കഴിഞ്ഞ ഏതാനും വർഷങ്ങളായി ഈ നാഷണലിസം അപകടകരമാം വിധം ലോകത്താകമാനം നാം കേൾക്കുന്നുണ്ട്. യൂറോപ്പിൽ പല രാജ്യങ്ങളിലും നാഷണലിസ്റ്റ് പാർട്ടികൾ ശ്ക്തിയാർജ്ജിക്കുന്നതും ബ്രിട്ടണിലെ ബ്രക്സിറ്റ് മൂവ്മെന്റും ഇതിലേക്ക് ആണു വിരൽചൂണ്ടുന്നത്. അമേരിക്കയിൽ ട്രംമ്പ് പരീക്ഷിച്ച ഈ ആശയം ലോകത്താകമാനം
ചേരിതിരുവുകൾക്ക് കാറ്റലിസ്റ്റ് ആയി മാറി എന്നതാണു വസ്തുത.
നിർഭാഗ്യവശാൽ റിപബ്ലിക്കൻ പാർട്ടി അണികളും ഈ കൺകെട്ടിൽ മയങ്ങി ട്രംമ്പിനു കുഴലൂതുകയാണു ചെയ്തത്. ഒരു കാലത്ത് ലോകത്തെ പല ചേരികളിൽ ആക്കിയ ജർമ്മൻ ദേശീയതാവാദം ഇല്ലാതായി അതിർമതിലുകൾ ജനം പൊളിച്ചു മാറ്റുമ്പോൾ അമേരിക്കയിൽ ഏറ്റവും കൂടുതൽ മുഴങ്ങി കേട്ടത് പുതിയ മതിലുകൾ തീർക്കണം എന്ന മുദ്രാവാക്ക്യമാണു.
ഫ്രീ ട്രേഡ് എന്ന ആശയം മറ്റ് ലോകരാജ്യങ്ങൾക്ക് മേൽ അമേരിക്ക അടിച്ചേൽപ്പിച്ചു എന്ന ആക്ഷേപം നിലനിൽക്കുന്നുണ്ട്. ലോകം ഒരൊറ്റ വാണിജ്യ ദേശമാണെന്നും അതതു രാജ്യങ്ങളിൽ നിലനിൽക്കുന്ന അവസരങ്ങൾ പരസ്പരം ഉപയോഗ്ഗിക്കാൻ
'എക്സ്പ്ലോയിറ്റ് ദ ഓപർച്ച്യൂണിറ്റി'
എന്ന ആശയം ലോകത്താകമാനം നടപ്പിലാക്കി. എന്നാൽ ട്രംമ്പ് അവതരിപ്പിക്കുന്ന പക്ഷപാദപരമായ ട്രേഡ് നയങ്ങൾ ചില രാജ്യങ്ങളിലെ ചില വ്യവസായങ്ങളെ തെരഞ്ഞ് പിടിച്ച് ഒഴിവാക്കുന്നതാണു. അമേരിക്ക ഒരുക്കി നൽകിയ അതേ ചാനൽ വഴിയാണു ഈ രാജ്യങ്ങൾ കച്ചവടം ചെയ്യുന്നത്. പല രാജ്യങ്ങളിലും അവശ്യമല്ലാത്തതോ കേട്ടിട്ട് പോലുമില്ലാത്തതോ ആയ പല ഉൽപ്പന്നങ്ങളും പ്രാദേശിക എതിർപ്പുകളെ മറന്ന് ഇങ്ങനെ
വിറ്റഴിക്കുന്നുണ്ട്. അത് മറന്ന് ഏകപക്ഷീയമായ,സ്വാർത്ഥമായ നിലപാട് ട്രമ്പ് പ്രചരിപ്പിക്കുകയായിരുന്നു. നൂറ്റാണ്ടുകളായി റിപബ്ലിക്കൻ പാർട്ടി പ്രചരിപ്പിച്ച ട്രേഡ് നയം അമേരിക്കയ്ക്ക് തന്നെ സ്വീകാര്യമല്ല എന്നാണു ഒരർത്ഥത്തിൽ പ്രസിഡന്റ് ട്രമ്പ് പറഞ്ഞിരുന്നത്.
ഇവിടെയും സ്വദേശീവാദമാണു ട്രമ്പ് ഉയർത്തുന്നത്. ഇത് തീവ്രവലതുപക്ഷം എന്ന് ആക്ഷേപിക്കുന്നവർ പറയുന്നത് മനസ്സിലാക്കാം. റിപബ്ലിക്കൻ പാർട്ടി ഫ്രീ ആൻഡ് ഫെയർ ട്രേഡ്, ഇമിഗ്രേഷൻ തുടങ്ങിയ നയങ്ങൾ
അവതരിപ്പിക്കുന്നത് പ്രത്യക്ഷമായെങ്കിലും
പക്ഷപാദമില്ലാതെയാണു. ആ മാന്യത പോലും ഇല്ലാതെ വളരെ പച്ചയ്ക്ക് സ്വദേശീയമായ പക്ഷപാദങ്ങളെ വിജയസൂചികയായ് ട്രംമ്പ് അവതരിപ്പിച്ചപ്പോൾ ചോർന്ന് പോയത് പാർട്ടിയുടെ പ്രതിഛായയാണു.
കോവിഡ് കാലത്ത് മാസ്ക് ധരിക്കുന്നത് സ്വാതന്ത്രത്തിനു കൂച്ചുവിലങ്ങാവും എന്ന വാദം നാം ഏറെ കേട്ടതാണു. വ്യക്തി സ്വാതന്ത്രങ്ങളെ സാധാരണയായ് പ്രചരണ ആയുധമാക്കുന്നത് ലിബറലിസ്റ്റുകളാണു. അവർ പോലും പറയാതിരുന്ന സ്വാതന്ത്രഹത്യ എന്ന വിചിത്രവാദം റിപബ്ലിക്കൻ അണികൾക്ക് ഏറ്റുപാടേണ്ടി വന്നു. പ്രസിഡന്റ് ട്രമ്പ് മാസ്ക് ധരിക്കില്ല എന്ന പിന്തിരിപ്പൻ നിലപാട് സ്വീകരിച്ചതു കൊണ്ടാവാം ഒരു പക്ഷേ ഈ നിലപാട് പാർട്ടിക്ക് സ്വീകരിക്കേണ്ടി വന്നത്. ഇതിനു വലിയ വില കൊടുക്കേണ്ടി വന്നു.
കഴിഞ്ഞ നാലു വർഷത്തെ ഭരണം വിലയിരുത്തിയാൽ പാർട്ടി നയങ്ങൾക്ക് ഒപ്പം നടന്ന ഭരണമല്ല,മറിച്ച് പ്രസിഡന്റ് ഉയർത്തി വിടുന്ന വിവാദങ്ങൾക്ക് ഒപ്പം ഓടി തളർന്ന പാർട്ടിയെയാണു കാണാൻ കഴിയുക. താളം തെറ്റിയ നിലയിൽ നിൽക്കുന്ന റിപബ്ലിക്കൻ പാർട്ടി ഈ പ്രതിസന്ധി എങ്ങനെ മറികടക്കും എന്നതാവും ചരിത്രത്തിൽ ആ പാർട്ടിയെ അടയാളപ്പെടുത്തുക.
ഈ ലോകം തോൽക്കുന്നവരുടേത് കൂടിയാണു. ജനാധിപത്യത്തിൽ പ്രതിപക്ഷത്തിനു വലിയ സ്ഥാനമുണ്ട്. പ്രതിപക്ഷത്താവുക എന്ന തോൽവിയല്ല. ജനങ്ങളെ അണിനിരത്തി ഒരു തിരുത്തൽ ശകതിയായി ഇടപെടുക എന്നത് എങ്ങനെ തോൽവിയാകും ? എന്നാൽ പരാജയം അംഗീകരിക്കാൻ വയ്യ എന്ന ഒരു പുതിയ ഒരു രാഷ്ട്രീയം നാം കാണുന്നു. ഇത് ട്രംമ്പ് അവകാശപ്പെടുന്നത് പോലെ താൻ ഒരു രാഷ്ട്രീയകാരൻ അല്ലാത്തതു കൊണ്ടാണു. ആ പാർട്ടിക്ക് ട്രംമ്പിനു മേൽ യാതൊരു നിയന്ത്രണവും ഇല്ലാത്തതു കൊണ്ടാണു. ഒരു ശരാശരി രാഷ്ട്രീയക്കാരൻ പുലർത്തുന്ന മാന്യത പുലർത്താത്തത് പാർട്ടിക്ക് ഈ നിലപാട് ഏൽപ്പിക്കുന്ന ക്ഷതം
തനിക്ക് പ്രശ്‌നമല്ല എന്നതു കൊണ്ടാണു.1974ൽ
പ്രസിഡന്റ് നിക്സൺ ഇൻപീച്‌മന്റ് നടപടി നേരിടുമ്പോൾ മൂന്ന് റിപബ്ലിക്കൻ സെനറ്റർമാർ പ്രസിഡന്റിനെ കണ്ട് രാജി ആവശ്യപ്പെട്ട ചരിത്രമുള്ള ഒരു പാർട്ടി പ്രസിഡന്റ് ട്രംമ്പിനോട് രാജി വെച്ചൊഴിയണം എന്ന് ആവശ്യപ്പെടുകയാണു വേണ്ടത്. നാം എന്തു
ചുമക്കുന്നു എന്നത് വലിയ പ്രശനമാണു. അത് നമ്മിലേക്കും പടരും. മുല്ലപ്പൂവും
അമേദ്യവും ഒരുപോലെയല്ല എന്ന് ഓർമ്മപ്പെടുത്തേണ്ടതില്ലല്ലോ !
“And we lead not by the example of our power, but by the power of our example.”
പ്രസിഡന്റ് ഇലെക്ട് ബൈഡൻ തന്റെ പ്രസംഗത്തിൽ പറയുന്നു. യഥാർത്ഥത്തിൽ മനുഷത്വത്തിനു ഉദാഹരിക്കാൻ ഒന്നും നൽകാതെയാണു റിപബ്ലിക്കൻ പാർട്ടിയുടെ ലേബലിൽ നിലനിന്ന പ്രസിഡന്റ് ട്രംമ്പ് ഭരണം അവസാനിക്കുന്നത്. വലിയ
യുദ്ധങ്ങൾ ഇല്ലായിരുന്നു എന്നത് മാത്രമാണു ആശ്വാസമേകുന്നത്. എന്നാൽ അമേരിക്ക ഇത്രകണ്ട് ആന്തരികമായി ചേരിതിരിക്കപ്പെട്ട കാലം സമീപചരിത്രത്തിൽ ഉണ്ടായിട്ടില്ല.
ട്രമ്പിസം പരാജയപ്പെടുമ്പോൾ റിപബ്ലിക്കൻ പാർട്ടിക്ക് നാലു വർഷം മുൻപേ ഉയർത്തെഴുന്നേൽക്കാനുള്ള ഒരു അവസരമാണു ഉണ്ടാവുന്നത്. അവർ പോലും അറിയാതെ ചോർന്ന് പോയ നിലപാടുകളിലേക്ക് മടങ്ങുകയോ അവ തിരുത്തുകയോ ചെയ്യാനുള്ള അവസരം !
അമേരിക്കയ്ക്ക് ലോകത്തിനു മുൻപിൽ മനുഷത്വം ഉയർത്തിപ്പിടിക്കുന്ന ഉദാഹരണമായ് മാറാനുള്ള അവസരവും !